ഇരിട്ടി നഗരസഭയിലെ പോളിംഗ് സ്റ്റേഷനിലേക്കുള്ള സാമഗ്രികളുമായി ഇരിട്ടി എംജി കോളജിൽനിന്ന് പോകുന്ന പോളിംഗ് ഉദ്യോഗസ്ഥർ.
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയിലെ ബൂത്തുകൾ സജ്ജമായി. 20 വിതരണ കേന്ദ്രങ്ങളിൽ നിന്ന് പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങിയ ചുമതലയുള്ള ഉദ്യോഗസ്ഥർ പോളിംഗ് സ്റ്റേഷനുകളിലെത്തി ബൂത്തുകൾ സജ്ജീകരിച്ചു. ഇന്നലെ രാവിലെ എട്ടു മുതലാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്.
വിതരണകേന്ദ്രങ്ങൾ ജില്ലാ കളക്ടർ അരുൺ. കെ. വിജയൻ, തെരഞ്ഞെടുപ്പ് പൊതു നിരീക്ഷക ആർ.കീർത്തി, അസിസ്റ്റന്റ് കളക്ടർ എഹ്തെദ മുഫസ്സിർ എന്നിവർ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. തെരഞ്ഞെടുപ്പ് സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥരെ റൂട്ട് ഓഫീസർമാരുടെ നേതൃത്വത്തിലാണ് വാഹനങ്ങളിൽ അതാത് ബൂത്തുകളിൽ എത്തിച്ചത്.വോട്ടർമാർ ഇന്ന് വിധിയെഴുതും.
ഇരിട്ടി: ഇരിട്ടി ഉൾപ്പെടുന്ന മലയോര മേഖലയിലെ 2.78 ലക്ഷം വോട്ടർമാർ ഇന്ന് ബൂത്തിലേക്ക്. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ പൂർത്തിയായി. ഇരിട്ടി നഗരസഭയിലെ പോളിംഗ് സാമഗ്രികൾ ഇരിട്ടി എംജി കോളജിൽ നിന്നും, പേരാവൂർ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളുടെ പോളിംഗ് സാമഗ്രികൾ തൊണ്ടി ഹയർസെക്കൻഡറി സ്കൂളിൽ നിന്നുമാണ് വിതരണം ചെയ്തത്.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ പട്ടാന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് വിതരണം ചെയ്തത്. മേഖലയിലെ 13 പഞ്ചായ ത്തുകളും ഇരിട്ടി നഗരസഭയിലുമായി 2,78,163 പേർക്കാണ് വോട്ടവകാശം. ഇരിട്ടി നഗരസഭയിൽ 35,739 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 16,849പേർ സ്ത്രീകളും 18,890 പേർ പുരുഷ വോട്ടറുമാണ്. പടിയൂരിൽ 18,208 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 8769 പേർ വനിതകളും 9441പേർ പുരുഷൻമാരുമാണ്. മേഖലയിലെ ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ളത് ആറളം പഞ്ചായത്തി ലാണ്. ഇവിടെ 24,399 വോട്ടർമാരാണുള്ളത്.
അയ്യൻകുന്നിൽ 19,279 പേരും, തില്ലങ്കേരിയിൽ 12,767 പേരും, പായത്ത് 23,953 പോർക്കുമാണ് വോട്ടവകാശം ഉള്ളത്. കേളകത്ത് 14,137ഉം കണിച്ചാറിൽ 13,127ഉം, കൊട്ടയൂരിൽ 14,361 പേർക്കുമാണ് വോട്ടവകാശം. മുഴക്കുന്നിൽ 18,990 ഉം കോളയാട് 16,824 പേരും, പേരാവൂരിൽ 21,375 പേർക്കുമാണ് വോട്ടവകാശം. ഉളിക്കലിലെ 31,783 പേരാണ് ഇന്ന് ബൂത്തിലെത്തേണ്ടത്. കോളയാട് 16,824 വോട്ടർമാരും തില്ലങ്കേരിയിൽ 12,767 വോട്ടർമാരുമാണ് ഉള്ളത്.
മലയോര മേഖലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും ഇപ്പോൾ എൽഡിഎഫിന്റെ നിയന്ത്രണത്തി ലാണ്. ഇരിട്ടി നഗരസഭയും ആറളം, പായം, മുഴക്കുന്ന്, പേരാവൂർ, കോളയാട്, കേളകം, കണിച്ചാർ, പടിയൂർ, തില്ലങ്കേരി പഞ്ചായത്തുകളും എൽഡിഎഫ് ഭരണത്തിലാണ്. അയ്യൻകുന്ന്, ഉളിക്കൽ, കൊട്ടിയൂർ പഞ്ചായത്തുകളും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തും മാത്രമാണ് യുഡിഎഫ് ഭരണത്തി ലുള്ളത്.
കൈയിലുള്ള പഞ്ചായത്തുകൾ നിലനിർത്താനായില്ലെങ്കിൽ എൽഡിഎഫിനത് തിരിച്ചടിയാകും. ഇരിട്ടി നഗരസഭയിലും ആറളം, കണിച്ചർ, കോളയാട് , കേളകം പഞ്ചായത്തുകളിലും ഇത്തവണ ശക്തമായ മത്സരമാണ് യുഡിഎഫ് കാഴ്ച്ചവയ്ക്കുന്നത്. പടിയൂർ, മുഴക്കുന്ന്, പായം എന്നീ പഞ്ചായ ത്തുകളിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വത്തിലാണ് യുഡിഎഫ് ക്യാമ്പ്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പിടിച്ചെടുക്കുന്നതിനൊപ്പം കൈയിലുള്ളവ നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസം എൽഡിഎഫിനും ഉണ്ട്.
ബിജെപിക്ക് ഇരിട്ടി നഗരസഭയിലും മുഴക്കുന്ന്, പേരാവൂർ, തില്ലങ്കേരി, അയ്യൻകുന്ന് പഞ്ചായത്തിലും മാത്രമാണ് സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞത്. നിലവിലെ സീറ്റ് നിലനിർത്തുന്നതിനൊപ്പം പുതിയ മേഖലകളിലേക്ക് കൂടി കടന്നു കയറേണ്ടത് ബിജെപിക്ക് മുന്നിലും വെല്ലുവിളിയാണ്. എസ്ഡിപി ഐ, വെൽഫെയർ പാർട്ടികൾ തങ്ങളുടെ ശക്തി തെളിയിക്കാനുള്ള പോരാട്ടത്തിലുമാണ്.
പയ്യന്നൂർ: പയ്യന്നൂർ നഗരസഭയിലേയും ബ്ലോക്ക് പഞ്ചായത്തിലേയും സമീപ ഗ്രാമ പഞ്ചായത്തുകളി ലേയും തെരഞ്ഞെടുപ്പിനുള്ള ബൂത്ത് ക്രമീകരണങ്ങൾ പൂർത്തിയായി.
ഇന്ന് വിധിയെഴുത്ത് നടക്കും. ഇന്നലെ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പോളിംഗ് സാമഗ്രികകൾ വിതരണം ചെയ്തത് പയ്യന്നൂർ കോളജിലായിരുന്നു. കുഞ്ഞിമംഗലം, രാമന്തളി, കരിവെള്ളൂർ - പെരളം, കാങ്കോൽ - ആലപ്പടമ്പ്, പെരിങ്ങോം- വയക്കര, എരമം- കുറ്റൂർ, ചെറുപുഴ എന്നീ പഞ്ചായത്തുകളിലേക്കുമുള്ള വോട്ടിംഗ് സാമഗ്രികകളാണ് പയ്യന്നൂർ കോളജിൽ നിന്നും വിതരണം ചെയ്തത്. പയ്യന്നൂർ നഗരസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് സാമഗ്രികൾ പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിലാണ് വിതരണം ചെയ്തത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അരുൺ കെ വിജയൻ, പൊതുനിരീക്ഷക ആർ. കീർത്തി എന്നിവർ പയ്യന്നൂർ കോളജിൽ സന്ദർശനം നടത്തി.
പയ്യന്നൂർ ബോയ്സ് സ്കൂളിലെയും പയ്യന്നൂർ കോളജിലെയും പോളിംഗ് സാമഗ്രി വിതരണ കേന്ദ്രത്തി ൽ നിന്നും കൈപ്പറ്റിയ സാമഗ്രികൾ രാത്രി എട്ടോടെ അതാത് പോളിംഗ് ബൂത്തുകളിൽ സജ്ജീകരിച്ചു.
വെബ് കാമറകളുടെ ചുമതല വഹിക്കുന്നവർ കാമറ ഘടിപ്പിച്ച് പരിശോധിച്ച് ഉറപ്പുവരുത്തി. സ്ഥാനാർ ഥികളുടെ ബൂത്ത് ഏജന്റുമാർ ആവശ്യമായ ഫോറങ്ങൾ പൂരിപ്പിച്ച് പ്രിസൈഡിംഗ് ഓഫീസർമാരെ ഏൽപ്പിച്ചതോടെയാണ് ബൂത്തുകൾ തെരഞ്ഞെടുപ്പിന് സജ്ജമായത്. പയ്യന്നൂർ നഗരസഭയിൽ 46 വാർഡുകളിലായി 126 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൻ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. രണ്ട് പോലീസ് സ്റ്റേഷനുകൾക്ക് ഒരു ഡിവൈഎസ്പിക്കും രണ്ട് ഇൻസ്പെക്ടർമാർക്കുമാണ് സുരക്ഷയുമായി ബന്ധപ്പെട്ട ചുമതല.
കനത്ത സുരക്ഷ
ഇരിട്ടി: മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ബൂത്തുകൾ ഉൾപ്പെടെയുള്ള സാഹചര്യത്തിൽ ഇരിട്ടി ഉൾപ്പടെയുള്ള മലയോര മേഖലയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി. അതീവ പ്രശ്ന സാധ്യത ബുത്തുകൾ ഇരിക്കുന്ന പ്രദേശങ്ങൾ സായുധ സേനാംഗങ്ങളുടെയും മാവോയിസ്റ്റ് ഭീഷണി ബൂത്തുകൾ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ്, ആന്റി നക്സൽ ഫോഴ്സ്, തണ്ടർബോൾട്ട് കമാൻഡോകളുടെ വലയത്തിലാണ്. സുരക്ഷയുടെ ഭാഗമായി ഇരിട്ടി പോലീസ് സബ് ഡിവിഷനിൽ മാത്രം 1000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ഇരിട്ടി പോലീസ് സബ് ഡിവിഷനിൽ 170 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. പോളിംഗ് ബൂത്തുകളുടെയും ഇവ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെയും നിയന്ത്രണം ഇന്നലെ തന്നെ പോലീസ് ഏറ്റെടുത്തിരുന്നു. ഇരിട്ടി പോലീസ് സബ് ഡിവിഷനെ ഇരിട്ടി, കരിക്കോട്ടക്കരി എന്നിങ്ങനെ രണ്ട് ഇലക്ഷൻ സബ് ഡിവിഷനുകളാക്കിയാണ് സുരക്ഷ ഒരുക്കിയത്.
ഇരിട്ടിയിൽ നിലവിലെ ഡിവൈഎസ്പി പി.കെ. ധനജ്ഞയബാബുവിന്റെയും കരിക്കോട്ടക്കരിയിൽ സുധീർ കല്ലന്റെയും നേതൃത്വത്തിലാണ് സുരക്ഷ ക്രമീകരണങ്ങൾ. അതീവ പ്രശ്ന സാധ്യത ബൂത്തുകളിൽ വെബ് ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ പോളിംഗ് സ്റ്റേഷനുകളുടെയും 200 മീറ്റർ ചുറ്റളവിൽ വോട്ടർമാർക്ക് അല്ലാതെ മറ്റാർക്കും പ്രവേശനം ഉണ്ടാവില്ല.