അമ്പലപ്പുഴ: വികസനത്തിന്റെ പേരിൽ ലക്ഷങ്ങളും കോടികളും ചെലവഴിക്കുമ്പോൾ ജീവൻ പണയം വച്ച് വിദ്യാർഥികൾ ഉൾപ്പെടെ യാത്ര ചെയ്യുന്നത് തടിപ്പാലത്തിലൂടെ.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം കിഴക്ക് മുക്കയിൽ ആറ്റുതീരത്തെ നിരവധി കുടുംബങ്ങളാണ് പുറം ലോകത്തെത്താൻ വർഷങ്ങളായി ദുരിതമനുഭവിക്കുന്നത്. അഞ്ച്,10 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുക്കയിൽ ആറ്റുതീരത്തെ തടിപ്പാലം വർഷങ്ങൾക്കു മുൻപ് നാട്ടുകാർ നിർമിച്ചതാണ്.
യാത്രാ ദുരിതം വളരെയേറെയുള്ള ഇവിടെ നല്ല ഒരു പാലം നിർമിക്കാൻ ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും മാറിമാറി വന്ന സർക്കാരുകൾക്കോ തദ്ദേശ സ്ഥാപനങ്ങൾക്കോ കഴിഞ്ഞിട്ടില്ല. ഈ തകർന്നടിഞ്ഞ പാലത്തിലുടെ ജീവൻ പണയം വച്ചാണ് നാട്ടുകാർ സഞ്ചരിക്കുന്നത്.
പാലത്തിനായി ഉപയോഗിച്ചിരിക്കുന്ന തടികൾ ദ്രവിച്ച അവസ്ഥയിലാണ്.
ഇനി മഴ ശക്തമായാൽ ഏത് നിമിഷവും ഈ തടികൾ നിലം പതിക്കുമെന്ന ആശങ്കയാണ് നാട്ടുകാർക്ക്. സ്കൂൾ തുറന്നതോടെ വിദ്യാർഥികളും വലിയ ദുരിതത്തിലായി. ഇരുമ്പ് പൈപ്പ് കൊണ്ട് നിർമിച്ച പാലത്തിന്റെ പല ഭാഗത്തും വിടവുള്ളതിനാൽ പാലത്തിൽനിന്ന് വെള്ളത്തിലും ചിലർ വീണിട്ടുണ്ട്.
കിടപ്പു രോഗികളായവരെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. സമീപത്തെ വെട്ടിക്കരി പാടശേഖരത്തെ നെൽക്കർഷകരും വലിയ ദുരിതത്തിലാണ്. ഇവിടെ കൊയ്ത്ത് യന്ത്രമെത്തിക്കാൻ ഇരട്ടിയിലധികം രൂപയാണ് ചെലവഴിക്കേണ്ടിവരുന്നത്. മുക്കയിൽനിന്ന് ആറ്റുതീരം വരെയുള്ള ഒരു കിലോമീറ്ററോളം ചെറിയ വഴിമാത്രമാണുള്ളത്.
നാടെങ്ങും റോഡായിട്ടും ഇവിടെ മാത്രം ഇപ്പോഴും നടവഴി മാത്രമാണുള്ളത്. പാടശേഖരത്തിന്റെ ചെളിനിറഞ്ഞ ബണ്ടാണ് യാത്രയ്ക്കുള്ള ഏകാശ്രയം. മഴയായാൽ ബണ്ടിലൂടെയുള്ള യാത്രയും നടക്കില്ല. തങ്ങളുടെ ഈ യാത്രാദുരിതത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പരാതി നൽകാൻ ഇനി ഇടമില്ല. ഇത്തവണ പുതിയ എംഎൽഎയും മന്ത്രിസഭയുമൊക്കെ വന്ന സാഹചര്യത്തിൽ തങ്ങൾക്ക് പുതിയ പാലം വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.