പാലപ്പുറം പത്തൊമ്പതാം മൈലിൽ റോഡിലേക്കുവീണ മരച്ചില്ലകൾ വെട്ടിമാറ്റുന്നു.
ഒറ്റപ്പാലം: കാലവർഷം കനത്തു, പാതയോരങ്ങളിൽ സ്ഥിതിചെയ്യുന്ന മരങ്ങളുടെ ശിഖരങ്ങൾ പൊട്ടി വീഴുന്നതു പതിവാകുന്നു.
പാലക്കാട്- കുളപ്പുള്ളി പ്രധാനപാതയുടെ ഇരുവശങ്ങളിലും സ്ഥിതിചെയ്യുന്ന കൂറ്റൻ മരങ്ങളുടെ വലിയ ശിഖരങ്ങളാണ് റോഡിലേക്കു നിലംപതിക്കുന്നത്.
കണ്ണിയംപുറം ഇരട്ട പാലത്തിന് സമീപം റോഡിലേക്ക് നിലംപതിച്ച കൂറ്റൻ മരശിഖരം ഫയർഫോഴ്സ് എത്തിയാണ് കഴിഞ്ഞദിവസം വെട്ടിമാറ്റിയത്.
പാലപ്പുറം പത്തൊന്പതാംമൈൽ റോഡിൽ ഇത്തരത്തിൽ കൂറ്റൻ മരച്ചില്ല റോഡിലേക്ക് മുറിഞ്ഞുവീണ് കഴിഞ്ഞദിവസം ഗതാഗതതടസവും നേരിട്ടിരുന്നു. തുടർന്ന് ഷൊർണൂരിൽനിന്നും ഫയർഫോഴ്സെത്തിയാണ് മരച്ചില്ലകൾ വെട്ടിമാറ്റിയത്.
പാതയോരങ്ങളിലെ തണൽ മരങ്ങളാണ് ഒടിഞ്ഞുവീണുകൊണ്ടിരിക്കുന്നത്.
കുളപ്പുള്ളി മുതൽ പാലക്കാട് വരെ ഇത്തരത്തിൽ നിരവധി മരങ്ങളുണ്ട്.
വർഷകാലത്തിനുമുമ്പ് റോഡിലേക്ക് തൂങ്ങിനിൽക്കുന്ന ചില്ലകൾ മുറിച്ചുമാറ്റാൻ നിർദേശമുണ്ടായിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടലുകൾ ഇല്ലാതിരുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. അതേസമയം കുറെ ഇടങ്ങളിൽ മരച്ചില്ലകൾ മുറിച്ചു മാറ്റിയിട്ടുണ്ട്.
Tags : Nattuvishesham District news