പനങ്ങാട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പനങ്ങാട് എംഡിഎംഎയുമായി രണ്ടു യുവാക്കൾ പോലീസിന്റെ പിടിയിലായി. മട്ടാഞ്ചേരി കൊപ്രപറമ്പിൽ വീട്ടിൽ അഗസ്റ്റിൻ (36), പാലക്കാട് ചിറ്റൂർ തത്തമംഗലം കൂനംകാട് വീട്ടിൽ എം. ശ്രീകുമാർ (46) എന്നിവരാണ് പനങ്ങാട് പോലീസിന്റെ പിടിയിലായത്.
നെട്ടൂർ മാർക്കറ്റ് ഭാഗത്ത് സംശയാസ്പദമായ രീതിയിൽ കാർ കണ്ടതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ അഗസ്റ്റിന്റെ ഉടമസ്ഥയിലുള്ള വാഹനത്തിൽ നിന്ന് 5.46 ഗ്രാം എംഡിഎംഎയും 29500 രൂപയും കണ്ടെടുത്തു. മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് നെട്ടൂരിലെത്തിയതായിരുന്നു അഗസ്റ്റിൻ.
ഇയാളിൽ നിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയതായിരുന്നു ശ്രീകുമാർ. ഇടുക്കി മുട്ടം പോലീസ് സ്റ്റേഷനിൽ പിടികൂടിയ ഒന്നര കിലോഗ്രാം കഞ്ചാവ് കേസിൽ അഗസ്റ്റിൻ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എസ്എച്ച്ഒ മുഹമ്മദ് മുബാറകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പനങ്ങാട് നെട്ടൂർ റെയിൽവേ ട്രാക്കിന്റെ പരിസരത്ത് നിന്നും നാല് യുവാക്കളെ കഴിഞ്ഞ ദിവസം പനങ്ങാട് പോലീസ് പിടിച്ചിരുന്നു. ട്രാക്കിന് സമീപത്തെ വീടുകളിലേക്ക് ലഹരിയുപയോഗത്തിനായി അതിക്രമിച്ചു കയറുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇവരെ പിടികൂടിയത് .
Tags :