കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്റെ വടക്കുഭാഗത്ത് നിർമാണത്തിലിരിക്കുന്ന മേൽപാലം.
കാഞ്ഞങ്ങാട്: രണ്ടുവർഷം മുമ്പ് തിരുവോണത്തലേന്ന് സന്ധ്യയ്ക്കു നടന്ന ദുരന്തത്തിന്റെ ഓർമകൾ മായാതെ നിൽക്കുന്ന കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ അപകടം നടന്ന സ്ഥലത്ത് പുതിയ മേൽപാലമൊരുങ്ങുന്നു. മേൽപാലമില്ലാത്ത ഭാഗത്ത് റെയിൽപാത മുറിച്ചുകടക്കുകയായിരുന്ന മൂന്നു സ്ത്രീകളാണ് 2024 സെപ്റ്റംബർ 14 നു സന്ധ്യയ്ക്ക് ഇവിടെ സൂപ്പർഫാസ്റ്റ് ട്രെയിൻതട്ടി മരിച്ചത്. രാജപുരത്ത് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തുമടങ്ങുകയായിരുന്ന കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ, ആലീസ് തോമസ്, ഏയ്ഞ്ചൽ ഏബ്രഹാം എന്നിവരാണ് ദുരന്തത്തിനിരയായത്.
റെയിൽവേ സ്റ്റേഷനിലെ ഏറ്റവും തിരക്കേറിയ വടക്കുഭാഗത്ത് മേൽപാലം വേണമെന്ന ആവശ്യം ഏറെക്കാലമായി ഉള്ളതായിരുന്നു. നഗരത്തിലേക്കും തീരദേശമേഖലയിലേക്കുമുള്ള പ്രധാന വഴികളെല്ലാം സ്ഥിതിചെയ്യുന്നത് ഈ ഭാഗത്തായതിനാൽ ട്രെയിൻ യാത്രക്കാർക്കും നഗരത്തിൽ നിന്ന് തീരദേശമേഖലയിലേക്കും തിരിച്ചുമുള്ള കാൽനടയാത്രക്കാർക്കുമെല്ലാം പാളം മുറിച്ചുകടക്കുകയല്ലാതെ നിർവാഹമില്ലാത്ത സ്ഥിതിയാണ്.
വലിയൊരു ദുരന്തം സംഭവിച്ചിട്ടും സാങ്കേതിക തടസങ്ങളുടെ പേരിൽ മേൽപാലത്തിന്റെ നിർമാണം പിന്നെയും നീണ്ടുപോയി. ഒരു വർഷം മുമ്പ് ഈ ഭാഗത്തുണ്ടായിരുന്ന വാഹന പാർക്കിംഗ് കേന്ദ്രം സ്റ്റേഷന്റെ തെക്കുഭാഗത്തേക്കു മാറ്റിയ ശേഷമാണ് ഇവിടെ മേൽപാലത്തിന്റെ നിർമാണം തുടങ്ങിയത്. അപകടം ക്ഷണിച്ചുവരുത്തുന്ന തരത്തിൽ യാത്രക്കാർ പാത മുറിച്ചുകടക്കേണ്ടിവരുന്ന അവസ്ഥ ഇപ്പോഴും തുടരുകയാണ്.
ഇരുവശങ്ങളിലും മധ്യത്തിലുമുള്ള തൂണുകളുടെ നിർമാണവും പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലിയും ഇപ്പോൾ പൂർത്തിയായി. ഗർഡറുകൾ കൂട്ടിയോജിപ്പിച്ച് പാലം പൂർത്തിയാക്കുന്ന ജോലിയും ചവിട്ടുപടികളുടെയും ലിഫ്റ്റിന്റെയും മേൽക്കൂരയുടെയും നിർമാണവും പൂർത്തിയാകാനുണ്ട്. അതുകൂടി കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം മേൽപാലം തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകൾക്കിടയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്കു പുറമേ ഇരുവശങ്ങളിലും പുറത്തുനിന്നുള്ള കാൽനടയാത്രക്കാർക്കും മേൽപാലത്തിൽ കയറി മറുവശത്തേക്കു കടക്കാൻ സൗകര്യമൊരുക്കുന്നുണ്ട്. ഇതോടെ ഇവിടെ യാത്രക്കാർ റെയിൽപാത മുറിച്ചുകടക്കേണ്ടിവരുന്ന സാഹചര്യം പൂർണമായും ഒഴിവാക്കാനാകും.
പ്ലാറ്റ്ഫോമിന്റെ തെക്കേയറ്റത്ത് ആവിക്കര ഭാഗത്തേക്കുള്ള റോഡ് സ്ഥിതിചെയ്യുന്നയിടത്തും മേൽപാലം നിർമിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. ഇവിടെയും കാൽനടയാത്രക്കാർ പാളം മുറിച്ചുകടക്കുമ്പോൾ പലതവണ അപകടങ്ങളും ജീവഹാനിയും ഉണ്ടായതാണ്. എന്നാൽ ഇവിടെ ട്രെയിൻ യാത്രക്കാർ പാളം മുറിച്ചുകടക്കേണ്ടിവരുന്ന സാഹചര്യം പൊതുവേ കുറവായതിനാൽ നഗരസഭ ചെലവുവഹിക്കുകയാണെങ്കിൽ മാത്രമേ മേൽപാലം നിർമിക്കാനാകൂ എന്നാണ് റെയിൽവേ അധികൃതരുടെ നിലപാട്. ഇക്കാര്യത്തിൽ നഗരസഭ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Tags : NattuVishesham DistrictNews