കോന്നി: കോന്നി വൈദ്യുത സെക്ഷൻ പരിധിയിലെ തുടർച്ചയായ അപ്രഖ്യാപിതവും പ്രഖ്യാപിതവുമായ വൈദ്യുതി മുടക്കം ജനജീവിതം പൂർണമായും ദുഃസഹമാക്കുന്നു. കോന്നിയിൽ കെഎസ്ഇബിയുടെ ഒളിച്ചുകളി വർധിച്ചതായാണ് നാട്ടുകാരുടെ പരാതി. അറ്റകുറ്റപ്പണികളുടെ പേരിൽ രാവിലെ ഒന്പതു മുതൽ രാത്രി ഏഴുവരെയാണ് കെഎസ്ഇബി നിരന്തരം വൈദ്യുതി വിച്ഛേദിക്കുന്നത്. ഒരു ഫീഡറിലെ അറ്റകുറ്റപ്പണിക്കായി സെക്ഷൻ പരിധിയിലാകെ പൂർണമായി വൈദ്യുതി ഓഫാക്കുന്ന ജീവനക്കാരുടെ നടപടി വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഞായറാഴ്ചകളിൽ പോലും രാവിലെ മുതൽ വൈകുന്നേരം വരെ വൈദ്യുതി മുടങ്ങുന്നത് പതിവാണ്. മറ്റ് ദിവസങ്ങളിൽ തോന്നുംപടിയാണ് പവർകട്ട്. പകൽ സമയങ്ങളിലെ മണിക്കൂറുകൾ നീളുന്ന മുടക്കത്തിന് പുറമേ, രാത്രി 10 നു ശേഷവും അതിരാവിലെയും സ്പെഷൽ കട്ടുകളും പതിവാണെന്ന് ജനങ്ങൾ ആരോപിക്കുന്നു.
കാടിറങ്ങുന്ന മൃഗങ്ങൾക്ക് ഇരുട്ടിന്റെ സുഖം
വന്യമൃഗശല്യം അതിരൂക്ഷമായ തണ്ണിത്തോട്, തേക്കുതോട്, എലിമുള്ളുംപ്ലാക്കൽ, അതുമ്പുംകുളം, ആവോലിക്കുഴി, ചെങ്ങറ, അട്ടച്ചാക്കൽ, ഈട്ടിമുട്ടിപ്പടി, തെങ്ങുംകാവ്, വെള്ളപ്പാറ, ഏലിയറയ്ക്കൽ, കുന്നുംപുറം, ചിറ്റൂർമുക്ക് തുടങ്ങിയ വിശാലമായ മലയോര മേഖലകളാണ് കോന്നി സെക്ഷനു കീഴിലുള്ളത്.
വനത്തോടു ചേർന്നുകിടക്കുന്ന ഈ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ ആനയും കാട്ടുപന്നിയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലിറങ്ങുന്നത് പതിവാണ്. വെളിച്ചക്കുറവു കാരണം കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാൻ പോലും പ്രദേശവാസികൾക്കാകുന്നില്ല.
പകൽ സമയങ്ങളിൽ അസിസ്റ്റന്റ്് എൻജിനിയറുടെ നിർദേശപ്രകാരവും രാത്രിയിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ ഇഷ്ടപ്രകാരവുമാണ് വൈദ്യുതി മുടക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.
വ്യാപാരികൾക്കും ഇരുട്ടടി
നിരന്തരമായ വൈദ്യുതി മുടക്കം കോന്നിയിലെ ചെറുകിട, വൻകിട വ്യാപാരികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.പാൽ, മറ്റ് പാൽ ഉത്പന്നങ്ങൾ എന്നിവ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്നില്ല. കൂടാതെ, ഫാർമസികളിൽ കൃത്യമായ താപനിലയിൽ സൂക്ഷിക്കേണ്ട ജീവൻരക്ഷാ മരുന്നുകളും കുത്തിവയ്പുകൾക്കുള്ള വാക്സിനുകളും നശിച്ചുപോകുന്ന അവസ്ഥയാണ്. കച്ചവടം പൂർണമായി ഇല്ലാതായതോടെ വ്യാപാരികൾ കടുത്ത പ്രതിഷേധത്തിലുമാണ്.
കെഎസ്ഇബി ഓഫീസിനു മുന്നിൽ ഫുട്ബോൾ കളിച്ച് പ്രതിഷേധം
വൈദ്യുതി ബോർഡിന്റെ ജനദ്രോഹ നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം ഇടതു സംഘടനയുടെ നേതൃത്വത്തിൽ കോന്നി സെക്ഷൻ ഓഫീസിന് മുന്നിൽ ഫുട്ബോൾ കളിച്ച് വേറിട്ട രീതിയിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അടിയന്തരമായി ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് കോന്നിയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് കോന്നി സാക്ഷ്യം വഹിക്കുമെന്നാണ് നാട്ടുകാർ നൽകുന്ന മുന്നറിയിപ്പ്.
കോന്നി 110 കെവി സബ് സ്റ്റേഷനായി ഉയർത്തണം
കോന്നി: കോന്നി മേഖലയിലെ നിരന്തരമായ വൈദ്യുത മുടക്കത്തിന് ശാശ്വത പരിഹാരം കാണണമെങ്കിൽ കോന്നിയിലെ 33 കെവി സബ്സ്റ്റേഷൻ 110 കെവി നിലവാരത്തിലേക്ക് ഉയർത്തണമെന്നു വിദഗ്ധർ ചുണ്ടിക്കാട്ടി. പത്തനംതിട്ട 220 കെവി സബ്സ്റ്റേഷനിൽ നിന്നാണ് പ്രധാന ലൈൻ വഴി കോന്നി 33 കെവി സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. എന്നാൽ പത്തനംതിട്ട കല്ലറക്കടവ് മുതൽ കോന്നി വരെയുള്ള ഭാഗങ്ങളിൽ ലൈനിന് പലയിടത്തും കവേർഡ് കണ്ടക്ടറുകൾ സ്ഥാപിക്കാത്തത് മൂലം ചെറിയ തകരാറുകൾ പോലും വൈദ്യുതി മുടക്കത്തിന് കാരണമാകുന്നുണ്ട്.
ലൈനിൽ തകരാർ ഉണ്ടാകുമ്പോൾ കോന്നി സബ് സ്റ്റേഷനിൽ നിന്നുള്ള ജീവനക്കാർ എത്തിയാണ് ഇത് പരിഹരിക്കുന്നത്. ഇത് അറ്റകുറ്റപ്പണി വൈകുന്നതിനുംതകരാർ പരിഹരിക്കാൻ കൂടുതൽ സമയം എടുക്കുന്നതിനും കാരണമാകുന്നുണ്ട്. ജീവനക്കാരുടെ കുറവും കോന്നി പോലെയുള്ള മേഖലയിൽ പ്രതിസന്ധിക്കു കാരണമാകുന്നു. നിലവിൽ കൂടൽ സബ്സ്റ്റേഷനിൽ നിന്നും കോന്നി വഴി ഐരവൺ ഭാഗത്തേക്ക് വൈദ്യുതി എത്തിച്ച് നിയന്ത്രിക്കുന്നുണ്ടെങ്കിലും, കോന്നി 33 കെവി സ്റ്റേഷനെ 110 കെവി ആക്കി മാറ്റുന്നതിനുള്ള സാങ്കേതിക തടസങ്ങൾ ഇനിയും നീങ്ങിയിട്ടില്ല.
പദ്ധതി യാഥാർഥ്യമായാൽ തണ്ണിത്തോട്ടിലും കോന്നിമെഡിക്കൽ കോളേജ് പരിസരത്തും 33 കെവി സബ്സ്റ്റേഷനുകൾ സ്ഥാപിക്കാൻ സാധിക്കും.വിഷയത്തിൽ ഭരണകൂടത്തിന്റെയും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം.