ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലും ജലക്ഷാമമുണ്ട്. ചോറ്റാനിക്കരയിലേയ്ക്ക് വാട്ടര്‍ അഥോറിറ്റിയുടെ ജലവിതരണം പ്രധാനമായും നടക്കുന്നത് അമ്പാടി മലയിലുള്ള ബൂസ്റ്റര്‍ പമ്പ് ഹൗസില്‍ നിന്നാണ്.
കരിങ്ങാച്ചിറ പമ്പില്‍ നിന്നുള്ള വെള്ളം ബൂസ്റ്റര്‍ പമ്പ് ഹൗസിലേയ്ക്കെത്തിച്ച് അവിടെ നിന്നും പമ്പ് ചെയ്യുന്ന രീതിയാണ് ഇവിടെ. കയറ്റിറക്കങ്ങളുള്ള ചോറ്റാനിക്കര പഞ്ചായത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇവിടെ നിന്നുള്ള വെള്ളം എത്തിപ്പെടാത്തതിനാല്‍ നാഗപ്പാടിയിലുള്ള കിണറില്‍ നിന്നും കുടിവെള്ളം പമ്പ് ചെയ്താണ് എത്തിക്കുന്നത്.
നീരുറവയെയും പമ്പ് ഹൗസിനടുത്തു കൂടിയൊഴുകുന്ന പെരിയാര്‍വാലി കനാലിലെയും ജലത്തെ ആശ്രയിച്ചാണ് നാഗപ്പാടി പമ്പ് ഹൗസില്‍ നിന്നും വെള്ളം വിതരണം ചെയ്യുന്നത്.
അതിനാല്‍ മഴക്കാലമൊഴികെയുള്ള സമയങ്ങളില്‍ ജലവിതരണവും കുറവാണ്. മണിക്കൂറുകള്‍ തുടര്‍ച്ചയായി പമ്പ് ചെയ്താല്‍ മാത്രം വെള്ളം കയറിച്ചെല്ലുന്ന ഉയര്‍ന്ന പ്രദേശങ്ങളില്‍, പമ്പ് ചെയ്യുന്ന കിണറിലെ വെള്ളം കുറയുന്നതനുസരിച്ച് ജലവിതരണത്തിന്റെ അളവ് കുറയും. പഞ്ചായത്തിലേക്കുളള ജലവിതരണം കേന്ദ്രീകൃതമാക്കുന്നതിനായി അമൃത് പദ്ധതിയില്‍പ്പെടുത്തി കുടിവെള്ള വിതരണം കാര്യക്ഷമമാക്കുമെന്ന് പറഞ്ഞ് തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇതിന് വേണ്ട നടപടികളൊന്നും ഇതുവരെയായിട്ടില്ല.
കുടിവെള്ളത്തിന് മാർഗമില്ലാതെ മരട്
മരട് : മരട് നഗരസഭയില്‍ ജല അഥോറിറ്റിയുടെ ജനറം പദ്ധതിയുടെ ഭാഗമായ വലിയ ജല ശുദ്ധീകരണശാല പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മരടിലും പരിസര പ്രദേശങ്ങളിലും പലപ്പോഴും കുടിവെള്ളം കിട്ടാക്കനിയാണ്. നഗരസഭയിലെയും സമീപമുള്ള കോര്പറേഷന് പ്രദേശങ്ങളിലെയും കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന രീതിയില്‍ കമ്മീഷന് ചെയ്ത നെട്ടൂരിലെ ജലശുദ്ധീകരണ ശാലയും ഫലം കണ്ടില്ല.
പിറവം പാഴൂരില്‍ നിന്ന് വെള്ളം പൈപ്പ് വഴി നെട്ടൂരിലെത്തിച്ച് ശുദ്ധീകരണം നടത്തി മരട് നഗരസഭയിലും സമീപപ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്നതായിരുന്നു ജനറം പദ്ധതി. എന്നാല്‍ ഇപ്പോള്‍ ഈ പദ്ധതിയിലൂടെ നടക്കുന്നത് കുടിവെള്ള ടാങ്കര്‍ ലോറികള്‍ക്ക് ആവശ്യമായ വെള്ളം നല്‍കുക മാത്രമാണെന്നാണ് ആക്ഷേപം.
നഗരസഭയിലെ 1, 2,15 വാര്‍ഡുകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. പുറക്കേലി, നിരവത്ത്, തട്ടേക്കാട്, വളന്തകാട്, നെട്ടൂര്‍, അയിനി, അമ്പലക്കടവ്, തിരുനെട്ടൂര്‍, പരുത്തിച്ചുവട് എന്നിവിടങ്ങളിലും കുടിവെള്ളക്ഷാമമുണ്ട്. ദിവസം മുഴുവന്‍ കാത്തിരുന്നാലും വെള്ളം ലഭിക്കാത്ത സാഹചര്യമാണുള്ളത്.
ജല അഥോറിറ്റിയുടെ പൈപ്പ് ലൈനുകളില്‍ ആവശ്യത്തിന് മര്‍ദം ലഭിക്കാത്തതും പഴകിയ പൈപ്പുകളില്‍ ഉണ്ടാകുന്ന ചോര്‍ച്ചയുമാണ് പ്രധാന പ്രശ്നം. വെള്ളം കൂടുതല്‍ ഭാഗങ്ങളിലേയ്ക്കെത്തിക്കാനായി പൈപ്പുകളിലൂടെ കൂടുതല്‍ മര്‍ദ്ദത്തില്‍ പമ്പിംഗ് നടത്തുമ്പോള്‍ കാലപ്പഴക്കമുള്ള പൈപ്പുകള്‍ പൊട്ടുന്നതും പതിവാണ്.
ജലാശയങ്ങളോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ കിണറുകളില്‍ നിന്ന് ലഭിക്കുന്ന വെള്ളം പാചകാവശ്യങ്ങള്‍ക്കും മറ്റും യോഗ്യമല്ല. കുടിവെള്ളക്ഷാമം ആഴ്ചകളോളം നീളുമ്പോള്‍ നടത്തുന്ന ചര്‍ച്ചകളില്‍ വിവിധ തലത്തിലുള്ള പരിഹാര മാര്‍ഗങ്ങള്‍ ഉരുത്തിരിയുമെങ്കിലും പ്രാവര്‍ത്തികമാകാറില്ല.
മരട് നഗരസഭയോട് ചേര്‍ന്ന് തൃപ്പൂണിത്തുറ നഗരസഭയുടെ വടക്കു പടിഞ്ഞാറായി കിടക്കുന്ന പൂണിത്തുറ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഈ മേഖലയില്‍ വാട്ടര്‍ അഥോറിറ്റിയുടെ തമ്മനത്തെ വാട്ടര്‍ടാങ്കില്‍ നിന്നായിരുന്നു കുടിവെള്ളമെത്തിച്ചിരുന്നത്. എന്നാല്‍ തമ്മനത്തെ വാട്ടര്‍ ടാങ്ക് തകര്‍ന്നതോടെ ഈ പ്രദേശങ്ങളിലേയ്ക്കുള്ള ജലവിതരണത്തില്‍ കുറവ് നേരിട്ടു.
ചുറ്റും വെള്ളം; പക്ഷേ കുടിക്കാന്‍ ഇല്ല
ഉദയംപേരൂര്‍: മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഉദയംപേരൂര്‍ പഞ്ചായത്തില്‍ ജനങ്ങള്‍ക്ക് ആശ്രയം പൈപ്പ് വെള്ളം മാത്രമാണ്. കരിങ്ങാച്ചിറ പമ്പ് ഹൗസില്‍ നിന്നും ലഭിക്കുന്ന വെള്ളവും പിറവം കക്കാട് പദ്ധതിയില്‍ നിന്നുള്ള വെള്ളവും കൊണ്ടാണ് പഞ്ചായത്തിന്റെ ദാഹം തീര്‍ക്കുന്നത്.
നീളത്തില്‍ കിടക്കുന്ന പഞ്ചായത്തില്‍ കരിങ്ങാച്ചിറയില്‍ നിന്ന് ലഭിക്കുന്ന വെള്ളത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് പഞ്ചായത്തിന്റെ മധ്യഭാഗങ്ങളില്‍ കിട്ടുന്ന ജലത്തിന്റെ അളവ് ഏറിയും കുറഞ്ഞുമിരിക്കും. തീരമേഖല കൂടുതലായതിനാല്‍ തന്നെ പൂര്‍ണമായും പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്ന ജനങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടുന്ന വെള്ളം ഒന്നിനും തികയാത്ത അവസ്ഥയാണുള്ളത്.
പഞ്ചായത്തിന്റെ തെക്കന്‍ മേഖലകളില്‍ ജലവിതരണം നടത്തുന്നത് പൂത്തോട്ടയില്‍ സ്ഥാപിച്ചിട്ടുള്ള കിണറില്‍ നിന്നാണ്. പ്രാദേശിക തലത്തില്‍ ബ്ലീച്ചിംഗ് പൗഡര്‍ കലക്കിയൊഴിച്ച്നടത്തുന്ന പമ്പിംഗില്‍ എത്രത്തോളം സമയം വാട്ടര്‍ അഥോറിറ്റി നിശ്ചയിച്ചിട്ടുള്ള അളവില്‍ ക്ലോറിന്‍ വെള്ളത്തിലടങ്ങിയിട്ടുണ്ടെന്നത് കണ്ടറിയേണ്ട കാര്യമാണ്. ഇവിടെയും കിണറിലെ വെള്ളം താഴുമ്പോള്‍ പമ്പിംഗ് അവസാനിപ്പിക്കും.
ആവശ്യമായ മര്‍ദത്തില്‍ പൈപ്പിലൂടെ ജലവിതരണം എത്ര സമയം നടത്താനാകുമെന്നതിനെ ആശ്രയിച്ചാണ് വിതരണ ശൃംഖലയിലെ അവസാന ഭാഗങ്ങളിലേയ്ക്ക് വെള്ളമെത്തുന്നത്. മഴക്കാലമൊഴികെയുള്ള സമയങ്ങളില്‍ പമ്പിംഗിന്റെ ദൈര്‍ഘ്യം കുറയുന്നതനുസരിച്ച് കുടിവെള്ള ക്ഷാമവും രൂക്ഷമാകും. ഉദയംപേരൂര്‍ വലിയകുളത്ത് പുതിയ വാട്ടര്‍ ടാങ്ക് നിര്‍മാണം പൂര്‍ത്തിയായാല്‍ മാത്രമേ ഉദയംപേരൂര്‍ പഞ്ചായത്തിലും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകൂ.
തിരുമാറാടിയില്‍ മഴക്കാലത്തും നെട്ടോട്ടം
തിരുമാറാടി : കനത്ത മഴ പെയ്യുന്ന സമയത്തും തിരുമാറാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ കടുത്ത കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. വാട്ടര്‍ അഥോറിറ്റിയുടെ പ്രധാന ജലസംഭരണിയിലെ വാല്‍വ് ഓപ്പറേറ്റര്‍മാരുടെ പരിചയക്കുറവാണ് പ്രദേശത്ത ജലവിതരണം പൂര്‍ണമായും അവതാളത്തിലാക്കിയത്. പഞ്ചായത്തിലെ മണ്ണത്തൂര്‍, വാളിയപ്പാടം മേഖലകളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ഒരു കുടം വെള്ളത്തിനായി നിലവില്‍ പരക്കം പായുന്നത്.
ജല അഥോറിറ്റിയുടെ പൈപ്പ് ലൈനുകളെ മാത്രം ആശ്രയിക്കുന്നവരാണ് ഇവരെല്ലാം. ഭരണമാറ്റത്തെ തുടര്‍ന്ന് പഞ്ചായത്തിലെ പ്രധാന ജലസംഭരണിയായ വെട്ടിമൂട് ടാങ്കിലെ പരിചയസമ്പന്നരായ താല്‍ക്കാലിക ഓപ്പറേറ്റര്‍മാരെ മാറ്റി പുതിയ ആളുകളെ നിയമിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പുതുതായി ചുമതലയേറ്റ നാല് ജീവനക്കാര്‍ക്കും ജലവിതരണ സംവിധാനങ്ങളെക്കുറിച്ച് യാതൊരു മുന്‍പരിചയവുമില്ലെന്നാണ് ആക്ഷേപം.
പമ്പിംഗ് നടത്തുമ്പോള്‍ ഏതെല്ലാം സമയങ്ങളില്‍ ഏതൊക്കെ വാല്‍വുകള്‍ അടയ്ക്കണമെന്നോ, തുറക്കണമെന്നോ പുതിയ ജീവനക്കാര്‍ക്ക് കൃത്യമായ ധാരണയില്ല. ജലവിതരണത്തിന്റെ റൂട്ടിനെക്കുറിച്ച് വ്യക്തമായ പ്ലാന്‍ ഇല്ലാത്തതാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. മുന്‍പരിചയമുള്ള ഒരാളെയെങ്കിലും ഈ സംഘത്തില്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കുടിവെള്ളം മുട്ടിച്ചുള്ള പരീക്ഷണം വേണ്ട...
പിറവം കക്കാട് നിന്നുതിരുമാറാടി പഞ്ചായത്തിലെ പ്രധാന ജലസംഭരണിയായ വെട്ടിമൂട് ടാങ്കിലേക്കാണു ജലമെത്തിക്കുന്നത്. ഇവിടെ നിന്നു മണിമലക്കുന്ന്, നെടുങ്കോട്, കളപ്പാറ, കുഞ്ചുകുന്ന് സംഭരണികളിലേക്ക് ശുദ്ധജലമെത്തിച്ച് വിവിധയിടങ്ങളിലേക്കു വിതരണം ചെയ്യുകയാണ് പതിവ്.
എന്നാല്‍ പ്രധാന ജല സംഭരണിയായ വെട്ടിമൂട് ടാങ്കിലെ വാല്‍വ് ഓപ്പറേറ്റ് ചെയ്യുന്നതിലെ അപാകതയാണ് നിലവില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം കക്കാട് നിന്നും വെട്ടിമൂട് ടാങ്കിലേക്ക് പമ്പിംഗ് നടത്തിയപ്പോള്‍ കാക്കൂര്‍ ഭാഗത്തേക്കുള്ള വാല്‍വ് അടയ്ക്കാന്‍ പുതിയ ജീവനക്കാര്‍ മറന്നുപോയിരുന്നു. ഇതുമൂലം പമ്പ് ചെയ്ത വെള്ളം മുഴുവന്‍ പാഴാകുകയും ടാങ്കില്‍ ആവശ്യത്തിന് വെള്ളം നിറയാതിരിക്കുകയും ചെയ്തു. പ്രധാന ടാങ്ക് നിറയാത്തതു മൂലം മറ്റ് ഉപടാങ്കുകളിലേക്ക് പമ്പിംഗ് നടത്താന്‍ സാധിച്ചതുമില്ല.
ഇതോടെ മണ്ണത്തൂര്‍, ചെറ്റേക്കോളനി, ഉരുളുപൊട്ടിപ്പാറ, നെല്ലരിക്കുന്ന്, ചിറ്റേഴത്ത് ഭാഗം, വാളിയപ്പാടം, മണിമലക്കുന്ന്, വെട്ടിക്കാട്ടുപാറ, കുറ്റത്തിനാല്‍, മണ്ണത്തൂര്‍ എല്‍പി സ്കൂള്‍ ഭാഗം, മണ്ണത്തൂര്‍ പള്ളി ഭാഗം എന്നിവിടങ്ങളിലെല്ലാം ജലക്ഷാമം അതിരൂക്ഷമായി തുടരുകയാണ്.
അതേസമയം. പുതിയ വാലവ ഓപ്പറേറ്റര്‍മാര്‍ നിലവിലെ ജലവിതരണ ശൃംഖലയും സമയക്രമവും പഠിച്ചുവരുന്നതുവരെ ചെറിയ താല്‍ക്കാലിക തടസങ്ങള്‍ ഉണ്ടാകുമെന്നാണ് വാട്ടര്‍ അഥോറിറ്റി അധികൃതരുടെ വിശദീകരണം. എന്നാല്‍ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചുകൊണ്ടുള്ള പരീക്ഷണങ്ങള്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. ഡ്യൂട്ടിയില്‍ ഇനിയും വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പുതിയ ഓപ്പറേറ്റര്‍മാര്‍ക്ക് കര്‍ശന താക്കീത് നല്‍കിയിട്ടുണ്ടെന്ന് ജല അഥോറിറ്റി അധികൃതര്‍ അറിയിച്ചു.
Tags : nattu vishesham Until the thirst quenched and the water