പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ ശില്പി ധന്യൻ മാർ ഈവാനിയോസ് വലിയ മെത്രാപ്പോലീത്തയുടെ 73 ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച എംസിവൈഎം പത്തനംതിട്ട ഭദ്രാസനം നേതൃത്വം നൽകുന്ന പദയാത്ര ജൂലൈ പത്തിനു രാവിലെ പെരുനാട് കുരിശുമല തീർഥാടന ദേവാലയത്തിൽ നിന്നാരംഭിക്കും. ഇതോടനുബന്ധിച്ച് ജൂലൈ ഒന്നു മുതൽ അനുസ്മരണ പരിപാടികൾ ഉണ്ടാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജൂലൈ ഒന്നിനു രാവിലെ ഒന്പതിന് കുരിശുമല ദേവാലയത്തിൽ ജപമാല, കുരിശുമല കയറ്റം എന്നിവയേ തുടർന്ന് 11ന് പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ ഡോ. സാമുവേൽ ഐറേനിയോസ് മെത്രാപ്പോലീത്ത കുർബാന അർപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിലും ദേവാലയത്തിൽ വിശുദ്ധ കുർബാന ഉണ്ടാകും. ഒന്പതിന് രാവിലെ 6.30ന് കുർബാന. വൈകുന്നേരം അഞ്ചിന് കുരിശുമല കപ്പേളയിൽ നിലയ്ക്കലിൽ നിന്നെത്തിക്കുന്ന വള്ളിക്കുരിശിനു സ്വീകരണം. പത്തിനു രാവിലെ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയേ തുടർന്ന് തീർഥാടന പദയാത്ര ആരംഭിക്കും.
മെത്രാപ്പോലീത്തമാർ, വൈദികർ, സന്യസ്തർ എന്നിവർക്കൊപ്പം നൂറു കണക്കിന് കാഷായ വസ്ത്രധാരികൾ പ്രാർഥനയോടെ തിരുവനന്തപുരത്തേക്കുള്ള പദയാത്രയിൽ അണി ചേരും.
പെരുനാട്ടിൽ നിന്നും വടശേരിക്കര വഴി പത്തനംതിട്ടയിൽ ആദ്യദിനം വൈകുന്നേരം പദയാത്ര എത്തും. ചന്ദനപ്പള്ളി, അടൂർ വഴി രണ്ടാംദിവസം പുതുശേരിഭാഗത്തെത്തും. വിവിധ വൈദികജില്ലകൾ, ഭദ്രാസനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പദയാത്രകൾ പ്രധാന കേന്ദ്രങ്ങളിൽ പദയാത്രയുമായി സംഗമിക്കും. ജൂലൈ 14നു വൈകുന്നേരം തിരുവനന്തപുരം പട്ടം കത്തീഡ്രലിലെ കബറിട ചാപ്പലിൽ പദയാത്ര എത്തിച്ചേരും. 14, 15 തീയതികളിൽ നടക്കുന്ന മാർ ഈവാനിയോസ് തിരുനാൾ ശുശ്രൂഷകളിൽ പങ്കെടുത്തശേഷമാകും തീർഥാടകർ മടങ്ങുക.
എംസിവൈഎം ഡയറക്ടർ ഫാ. ജോർജ് വർഗീസ് പുതുപ്പറന്പിൽ, ഫാ. സുബിൻ കളീക്കൽ, കുരിശുമല സഹവികാരി ഫാ.അനു ജേക്കബ് പാറക്കൽ, പ്രസിഡന്റ് സാം കോശി, ജനറൽ സെക്രട്ടറി അബിൻ പി. ബിജു, കുരിശുമല സെക്രട്ടറി ബിജു പള്ളിപ്പറന്പിൽ, ട്രഷറാർ ഷിബിൻ ഷാജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags :