അഞ്ചല്‍ : അലയമണ്‍ പഞ്ചായത്തിലെ കരുകോണ്‍ ടൗൺ വാര്‍ഡില്‍ ഉള്‍പ്പെടുന്ന മൂന്നാറ്റുമൂലയിലാണ് തോട്ടില്‍ വലിയ രീതിയില്‍ മുടി ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളി.
മൂന്നാറ്റുമൂല പാലത്തിനടിയിലാണ് ചക്കുകളില്‍ നിറച്ചു മുടി, ബ്ലേഡുകള് ഉള്‍പ്പെടെയുള്ള ബാര്‍ബര്‍ ഷോപ്പിലെ മാലിന്യങ്ങള്‍ തള്ളിയത്.
വരള്‍ച്ചയായതിനാല്‍ തൊട്ടില് നീരൊഴുക്ക് കുറവാണ്. മഴപെയ്തിരുന്നു എങ്കില്‍ നീരൊഴുക്ക് വർധിക്കുകയും നിരവധിപേര്‍ കൃഷിക്കും തുണി അലക്കന്നുതിനുമൊക്കെ ഉപയോഗിക്കുന്ന തോട്ടിലൂടെ ഈ മാലിന്യങ്ങള്‍ ഇത്തിക്കരയാറ്റില്‍ എത്തിച്ചേരുകയായിരുന്നു.
പ്രദേശവാസിയും മുന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥനുമായ ജലാലുദീന്‍ പുരയിടത്തില്‍ കൃഷി ജോലികള്‍ക്കായി എത്തിയപ്പോഴാണ് പാലത്തിനടിയില്‍ വലിയ അളവില്‍ മാലിന്യങ്ങൾ ശ്രദ്ധയില്‍പ്പെടുന്നത്.
പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിച്ച ജലാലുദീന്‍ സ്വന്തം നിലയില്‍ മാലിന്യങ്ങള്‍ മുഴുവന്‍ തൊട്ടില് നിന്നും നീക്കം ചെയ്യുകയും സ്വന്തം പുരയിടത്തില്‍ കുഴിച്ചിടുകയും ചെയ്തു.
ആളൊഴിഞ്ഞ മൂന്നാറ്റുമൂല കേന്ദ്രീകരിച്ചു വലിയ രീതിയില്‍ മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്നത് പതിവാണെന്നും പ്രദേശത്ത് സാമൂഹിക വിരുദ്ധ ശല്യവും ഏറുകയാണെന്നും ജലാലുദീന്‍ പറയുന്നു.
അതേസമയം സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുകൊണ്ട് മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് അംഗം എം.എം. സാദിഖ് പറഞ്ഞു. വാര്‍ഡ് അംഗം അസീമ സലീമിന്റെ നേതൃത്വത്തില്‍ വാര്‍ഡ് ശുചിത്വ സമിതിയും കൂടി ശക്തമായ നടപടി സ്വീകരിക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ട്
Tags : nattu vishesham Waste barber shop dumped