പ്രതീകാത്മക ചിത്രം
മൂവാറ്റുപുഴ: നഗരത്തില്‍ ആശങ്ക ഒഴിവാക്കി മൂവാറ്റുപുഴയാറിലെ ജലനിരപ്പ് താഴ്ന്നു. ഇന്നലെ വൈകുന്നേരത്തോടെ 11.13 മീറ്ററാണ് മൂവാറ്റുപുഴയാറിലെ ജലനിരപ്പ്.
മലങ്കര ഡാമിലെ അഞ്ച് ഷട്ടറുകള്‍ 50 സെൻീമീറ്ററിലേക്ക് താഴ്ത്തിയതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിരുന്നു. രാവിലെ ഏഴിന് 11.64 മീറ്റര്‍ രേഖപ്പെടുത്തിയ ജലനിരപ്പ് വൈകുന്നേരം മൂന്നോടെ 11.13 മീറ്ററായി താഴ്ന്നിരുന്നു.
ദിവസങ്ങളായുള്ള ശക്തമായ മഴയെ തുടര്‍ന്ന് നഗരത്തിന്റെ വിവിധയിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരുന്നു. ഇവയില്‍ നാല് ക്യാമ്പുകളാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. വാഴപ്പിള്ളി ജെബി സ്കൂള്‍, ടൗണ്‍ യുപി സ്കൂള്‍, കടാതി എന്‍എസ്എസ്, കുര്യന്മല കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
150 ഓളം ആളുകളാണ് നാല് ക്യാമ്പുകളിലായി കഴിയുന്നത്. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് താഴ്ന്ന് വീടുകളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയതോടെ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലെത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി തുടങ്ങി.
ഇന്നലെ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വെള്ളംകയറിയ വീടുകളിലുള്ളവര്‍ ദുരിതാശ്വാസ ക്യാമ്പില്‍ തന്നെ തുടരാനാണ് നിര്‍ദേശം.
ഇന്നത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയായിരിക്കും ക്യാമ്പ് പിരിച്ചുവിടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക.
പിറവത്ത് മൂന്ന് ക്യാമ്പുകൾ തുറന്നു
പിറവം: പുഴയിൽ ജലനിരപ്പ് ഉയരുന്നതോടെ പിറവം നഗരസഭയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മലങ്കര ഡാമിന്റെ ഷട്ടർ ഉയർത്തുന്നതിനാൽ കൂടുതൽ വെള്ളമെത്താനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
കളമ്പൂർ യുപി സ്കൂൾ, കക്കാട് എൽപി സ്കൂൾ, ഗവ. ഹൈസ്കൂൾ (കുന്നുംപുറം സ്കൂൾ) എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നിട്ടുള്ളത്.
പൂതൃക്കയിൽ ക്യാമ്പ് തുടരുന്നു
കോലഞ്ചേരി: മഴ തോരാത്തതിനെതുടർന്ന് കറുകപ്പിള്ളി സ്കൂളിൽ തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് തുടരുന്നു. കോരൻ കടവ് പാലത്തിനു സമീപത്തെ എട്ട് കുടുംബങ്ങളിലെ 30 ഓളം പേർക്കാണ് വെള്ളം കയറിയതിനെത്തുടർന്ന് വീടൊഴിയേണ്ടി വന്നത്. ഇതിൽ 90 വയസായ മുത്തശിയും ഉണ്ട്.