മട്ടന്നൂർ: കഠിനമായ വേനൽ ചൂടിൽ കുടിവെള്ള വിതരണത്തിന്റെ പ്രധാന കേന്ദ്രമായ പഴശി ജല സംഭരണിയിൽ ജലനിരപ്പ് താഴ്ന്നു. ഒരോ ദിവസവും മൂന്നും നാലും സെന്റീമീറ്റർ എന്ന തോതിലാണ് വെളളം കുറയുന്നത്. ഒരുമാസത്തിനിടയിൽ സംഭരണിയിൽ നിന്നും മൂന്ന് മീറ്റർ വെള്ളമാണ് കുറഞ്ഞത്. ജലനിരപ്പ് ക്രമാതീതമായി കുറയാൻ തുടങ്ങിയതോടെ പഴശി കനാൽ വഴിയുള്ള ജലവിതരണവും നിലച്ചു.
ഫെബുവരി ആദ്യവാരം 26.52 മീറ്റർ സംഭരണ ശേഷിയുണ്ടായിരുന്ന പഴശിയിൽ ഇപ്പോൾ 23.08 മീറ്റർ വെള്ളമാണ് ഉള്ളത്. തുലാംമഴ ഗണ്യമായി കുറയുകയും വേനൽ മഴ പ്രതീക്ഷിച്ചതുപോലെ ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് പദ്ധതിയിലേക്കുള്ള നീരൊഴുക്കിൽ വൻ കുറവുണ്ടായിരിക്കുന്നത്.
തുലാവർഷം കുറഞ്ഞാലും മുൻ കാലങ്ങളിൽ വേനൽ മഴ പദ്ധതിയുടെ വ്യഷ്ടി പ്രദേശങ്ങളിൽ പല സമയങ്ങളിലായി ലഭിക്കാറുണ്ടായി രുന്നു. ഇക്കൂറി കുടക് ജില്ലയിൽ മഴ കുറഞ്ഞതും പഴശിക്ക് തിരിച്ചടിയായി.
ബ്രഹ്മഗിരി വന്യജീവി സങ്കേത്തതിനുള്ളിലെ പല നീരുറവകളും വറ്റിയതും ബാരാപോൾ പുഴയിലെക്കുള്ള നീരൊഴുക്കിൽ വലിയ കുറവുണ്ടായി. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ ഭാഗമായി വരുന്ന ബവലി പുഴയിലും നിരൊഴുക്കിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്.
വനത്തിൽ നിന്ന് ഉത്ഭവിക്കുന്ന, കക്കുവ, ചീങ്കണിപ്പുഴകളിൽ ഒഴുക്ക് പൂർണമായും നിലച്ചു. മലയോര മേഖലയിൽ നിന്നും ബാവലി, ബാരാപോൾ പുഴകളിലേക്ക് എത്തുന്ന ചെറു നീരുറവകളും വറ്റി വരണ്ടു. കുടിവെളള വിതരണത്തിനുള്ള പമ്പിംഗ് സ്റ്റേഷനുകളുടെ സുഗമമായ പ്രവർത്തനത്തിന് 18 മീറ്ററിലധികം വെള്ളം സംഭരണയിൽ ഉണ്ടായിരിക്കണം. പഴശിയിൽ ആറ് മീറ്ററിലധികം വെള്ളം താഴുന്ന സാഹചര്യം ഉണ്ടായാൽ ജില്ല വലിയ കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങും.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി വെള്ളത്തിന്റെ അളവിൽ വലിയ തോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്. ജില്ലയിലെ മൂന്നിൽ രണ്ട് പ്രദേശങ്ങളിലും കുടിവെള്ളം എത്തുന്നത് പഴശി പദ്ധതിയിൽ നിന്നാണ്.
അൻപതിലധികം ദശലക്ഷം ലീറ്റർ വെള്ളമാണ് പഴശി പദ്ധതിയിൽ നിന്നു ദിനം പ്രതി കുടിവള്ളത്തി നായി പമ്പ് ചെയ്യുന്നത്. ഒരു കോർപറേഷൻ, ഏഴ് നഗരസഭ, 36 പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കുടിവെള്ളം എത്തിക്കുന്നത് പഴശിയിൽ നിന്നാണ്.