പുൽപ്പള്ളി: വയനാടിന്റെ മലനിരകൾ എന്നും സുഗന്ധങ്ങളുടെ നാടാണ്. കുരുമുളകിന്റെ എരിവും മഞ്ഞളിന്റെ ഔഷധഗുണവും ഏലക്കയുടെ മധുരസ്മരണയും ചേർന്ന ഈ മണ്ണ് നിരവധി കാർഷിക വിജയഗാഥകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് വയനാടിന്റെ ഗ്രാമീണ അടുക്കളകളിൽ നിന്ന് ഉയർന്നുവരുന്നത് മറ്റൊരു വ്യത്യസ്തമായ കഥയാണ്-പുകയ്മണം നിറഞ്ഞ ഉണക്ക പോത്തിറച്ചിയുടെയും ഇടിയിറച്ചിയുടെയും രുചിക്കഥ.
പുൽപ്പള്ളി ആടിക്കൊല്ലി ചാരുപ്ലാക്കൽ ഡില്ല സജി എന്ന വനിതാ സംരംഭകയാണ് ഈ രുചിക്കഥയ്ക്ക് പിന്നിൽ. ഒരുകാലത്ത് മലനാട്ടിലെ വീടുകളിൽ കുടുംബാവശ്യത്തിന് മാത്രം തയാറാക്കിയിരുന്ന ഉണക്കിറച്ചിയെ മൂല്യവർധിത ഉത്പന്നമാക്കി വിപണിയിലെത്തിക്കുകയാണ് അവർ. പാരന്പര്യ പാചകരീതിയും ആധുനിക സാങ്കേതികവിദ്യയും കൈകോർക്കുന്പോൾ ഗ്രാമീണ ഭക്ഷ്യസംസ്കാരത്തിന് എത്രമാത്രം സാധ്യതകളുണ്ടെന്ന് തെളിയിക്കുന്ന മാതൃക കൂടിയാണ് ഈ സംരംഭം.
വയനാടൻ സ്പെഷൽ
മഴക്കാലങ്ങളിലും ഉത്സവ സീസണുകളിലും ഉപയോഗിക്കുന്നതിനായി ഇറച്ചി ഉണക്കിവയ്ക്കുന്ന രീതി വയനാട്ടിലെ പഴയ കുടുംബങ്ങളിൽ സാധാരണമായിരുന്നു. ഫ്രിഡ്ജുകളോ ആധുനിക സംഭരണ സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലത്ത് ഭക്ഷണം ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാനുള്ള പ്രായോഗിക മാർഗമായിരുന്നു ഇത്. കാലം മാറിയെങ്കിലും ആ രുചിയുടെ ഓർമകൾ മലയാളികളുടെ മനസിൽ ഇന്നുമുണ്ട്. ആ ഓർമകളെ ഉണർത്തിയാണ് ഡില്ല സജി ഉണക്കിറച്ചിയും ഇടിയിറച്ചിയും തയാറാക്കുന്നത്.
വിപണിയിൽ ലഭിക്കുന്ന പല ഉത്പന്നങ്ങളിലും അമിതമായ മസാലകളുടെ രുചിയാണ് മുൻപന്തിയിൽ.
എന്നാൽ ഇറച്ചിയുടെ യഥാർഥ സ്വാദാണ് ഉപഭോക്താവിന് ലഭിക്കേണ്ടതെന്ന് ഡില്ല പറയുന്നു. ഈ ഉത്പന്നങ്ങളുടെ പ്രധാന പ്രത്യേകത ചേരുവകളിലെ ലാളിത്യമാണ്. ഉപ്പും കുരുമുളകും മഞ്ഞളും മാത്രം ഉപയോഗിച്ചാണ് രുചിക്കൂട്ട് തയാറാക്കുന്നത്. അധികം മസാലകളോ കൃത്രിമ രുചിവർധകങ്ങളോ ചേർക്കുന്നില്ല. അതുകൊണ്ടുതന്നെ ഉണക്കിറച്ചി കൈയിൽ എടുക്കുന്പോൾ അത് പൂർണമായും ഡ്രൈ ആണെങ്കിലും കഴിക്കുന്പോൾ മൃദുത്വം നിലനിൽക്കും. വായിൽ വച്ചാൽ ചുട്ടിറച്ചിയുടെ സ്വാഭാവിക രുചി അനുഭവപ്പെടും. ഇറച്ചിയുടെ യഥാർഥ രുചി മറയ്ക്കാതെ ഉയർത്തിക്കാട്ടുന്നതാണ് ഈ രീതിയുടെ പ്രത്യേകത.
സ്വന്തം കൃഷിയിടത്തിലെ ചേരുവകൾ
സംരംഭത്തിന്റെ മറ്റൊരു സവിശേഷത പ്രധാന ചേരുവകളിൽ പലതും സ്വന്തം കൃഷിയിടത്തിൽ നിന്നാണ് ലഭിക്കുന്നത് എന്നതാണ്. വയനാടിന്റെ കാലാവസ്ഥയിൽ വളരുന്ന കുരുമുളകും മഞ്ഞളും സ്വന്തം കൃഷിയിടത്തിൽ നിന്നാണ് ശേഖരിക്കുന്നത്. രാസവളങ്ങളുടെ അമിത ഉപയോഗമില്ലാതെ വളർത്തുന്ന കാർഷികവിളകളിൽ നിന്നുള്ള ഈ ചേരുവകൾ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നു. വയനാടൻ മണ്ണിന്റെ ആ പ്രത്യേകതയാണ് ഈ ഉത്പന്നങ്ങളിലും പ്രതിഫലിക്കുന്നത്.
ക്ഷമയും കരുതലും ആവശ്യമായ നിർമാണം
ഉണക്കിറച്ചി തയാറാക്കുന്നത് എളുപ്പമുള്ള ജോലിയല്ല. ഗുണമേൻമയുള്ള പോത്തിറച്ചി തെരഞ്ഞെടുക്കുന്നത് മുതലാണ് പ്രക്രിയ ആരംഭിക്കുന്നത്. ഇറച്ചി ചെറിയ കഷണങ്ങളാക്കി മുറിച്ചശേഷം പ്രത്യേകം തയാറാക്കിയ ഡ്രൈയിംഗ് സംവിധാനത്തിലേക്ക് മാറ്റുന്നു. ഓരോ ഘട്ടത്തിലും ചൂടിന്റെ അളവ് കൃത്യമായി നിയന്ത്രിക്കണം. ചൂട് അധികമായാൽ ഇറച്ചിയുട മൃദുത്വം നഷ്ടപ്പെടും. ചൂട് കുറവായാൽ ആവശ്യമായ രീതിയിൽ ഉണങ്ങുകയുമില്ല. അതുകൊണ്ടുതന്നെ ഓരോ ബാച്ചും നിരന്തരം നിരീക്ഷിച്ചാണ് തയാറാക്കുന്നത്.
പണ്ടുകാലത്ത് വിറകടുപ്പിന്റെ പുകയിലും ചൂടിലുമായിരുന്നു ഉണക്കിറച്ചി തയാറാക്കിയിരുന്നത്. ഇന്ന് ആധുനിക ഡ്രൈയിംഗ് സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ പഴമയുടെ അതേ രുചിയും നിറവും ഗുണവും നിലനിർത്താൻ പ്രത്യേകം ശ്രദ്ധ നൽകുന്നു.
ഉണക്ക പോത്തിറച്ചിയുടെ ഗുണങ്ങൾ
ഉണക്ക പോത്തിറച്ചി വെറും രുചിക്കായി മാത്രം ഉപയോഗിക്കുന്ന ഒരു വിഭവമല്ല. ശരിയായ രീതിയിൽ തയാറാക്കിയ ഉണക്കിറച്ചിക്ക് നിരവധി ഗുണങ്ങളുമുണ്ട്. ഇറച്ചിയിലെ പ്രോട്ടീൻ സാന്നിധ്യം നിലനിൽക്കുന്നതിനാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നു. ശരിയായ രീതിയിൽ ഉണക്കി പായ്ക്ക് ചെയ്താൽ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം. ഫ്രിഡ്ജിന്റെ സഹായമില്ലാതെ കൊണ്ടുപോകാൻ കഴിയുന്നതിനാൽ യാത്രകളിൽ ഉപയോഗിക്കാൻ സൗകര്യപ്രദമാണ്. ഈർപ്പത്തിന്റെ അളവ് കുറയുന്നതിനാൽ സൂക്ഷ്മജീവികളുടെ വളർച്ച കുറയ്ക്കാൻ സഹായകമാണ്. ചോറിനൊപ്പവും കഞ്ഞിക്കൊപ്പവും കറികളിലും ഫ്രൈ ചെയ്തും വൈവിധ്യമാർന്ന രീതികളിൽ ഉപയോഗിക്കാം.
വിപണി വികസിപ്പിക്കുന്ന സാമൂഹിക മാധ്യമങ്ങൾ
ആരംഭത്തിൽ ചെറിയ തോതിലായിരുന്നു നിർമാണം. എന്നാൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഉത്പന്നങ്ങളുടെ വിവരങ്ങൾ പ്രചരിച്ചതോടെ ആവശ്യക്കാർ വർധിച്ചു.
വയനാടിന് പുറമേ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകളും ഉത്പന്നങ്ങൾ അന്വേഷിച്ചെത്തുന്നുണ്ട്. പ്രവാസി മലയാളികൾക്കിടയിലും ഉണക്കിറച്ചിക്ക് ആവശ്യക്കാർ ഏറെയാണെന്ന് ഡില്ല പറഞ്ഞു. പാരന്പര്യ രുചികളെ വീണ്ടും കണ്ടെത്താനുള്ള ശ്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾക്ക് വിപണിയിൽ വലിയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഉണക്കിറച്ചിക്കപ്പുറം മൂല്യവർധിത ഉത്പന്നങ്ങൾ
ഉണക്കിറച്ചിയും ഇടിയിറച്ചിയും മാത്രമല്ല നിരവധി മൂല്യവർധിത ഉത്പന്നങ്ങളും ഈ സംരംഭത്തിന്റെ ഭാഗമാണ്. മഞ്ഞൾ പുഴുങ്ങാതെ ഉണക്കിപ്പൊടിച്ച് തയാറാക്കുന്ന മഞ്ഞൾപ്പൊടി, ഉണക്കമീൻ അച്ചാർ, പച്ചമീൻ അച്ചാർ, കോഴിയിറച്ചി അച്ചാർ, പോത്തിറച്ചി അച്ചാർ എന്നിവയും നിർമിക്കുന്നുണ്ട്. ഇതിനുപുറമേ നാടൻ ചമ്മന്തിപ്പൊടി, കറികൾക്കാവശ്യമായ തേങ്ങ വറുത്തുപൊടിച്ചത് തുങ്ങിയ ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നു.
കുടുംബത്തിന്റെ കരുത്ത്
ഒരു സംരംഭത്തിന്റെ വിജയത്തിന് പിന്നിൽ കുടുംബത്തിന്റെ പിന്തുണയ്ക്ക് വലിയ പങ്കുണ്ട്. ഡില്ല സജിയുടെ സംരംഭത്തിനും അതിൽ വ്യത്യസ്തമല്ല. ഭർത്താവ് സജി, മക്കളായ എയ്ബൽ അഗസ്റ്റ്യൻ, നേഹൽ അഗസ്റ്റ്യൻ എന്നിവർ എല്ലാ പ്രവർത്തനങ്ങളിലും ഒപ്പമുണ്ട്. ഉത്പന്ന നിർമാണം മുതൽ വിപണനം വരെ കുടുംബത്തിന്റെ കൂട്ടായ പരിശ്രമമാണ് സംരംഭത്തെ മുന്നോട്ട് നയിക്കുന്നത്.
വനിതാ സംരംഭകത്വത്തിന്റെ പുതിയ മാതൃക
ഗ്രാമീണ മേഖലകളിലെ നിരവധി സ്ത്രീകൾക്ക് പ്രചോദനമാണ് ഡില്ല സജിയുടെ സംരംഭം. സ്വന്തം കൃഷിയിടത്തിലെ ഉത്പന്നങ്ങൾ ഉപയോഗിച്ച് മൂല്യവർധിത ഭക്ഷ്യവസ്തുക്കൾ തയാറാക്കുകയും അവ വിപണിയിലെത്തിക്കുകയും ചെയ്യുന്നതിലൂടെ ഗ്രാമീണ സന്പദ്വ്യവസ്ഥയ്ക്ക് പുതിയ സാധ്യതകൾ തുറക്കുകയാണ് അവർ. പാരന്പര്യ രുചികളെ നഷ്ടപ്പെടുത്താതെ ആധുനികതയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഡില്ല സജിയുടെ ഉദ്യമം ഗ്രാമീണ സംരംഭകത്വത്തിന്റെ പുതിയ മുഖമാണ്.
Tags : Local News Nattuvishesham Wayanad