പ്രതീകാത്മക ചിത്രം
എരുമേലി: ശബരിമല തീർഥാടനം ആരംഭിക്കാനിരിക്കെ പ്രധാന ഇടത്താവള കേന്ദ്രമായ എരുമേലിയിൽ സൗകര്യങ്ങൾ കാര്യക്ഷമമാക്കുന്നതിന് മുഖ്യമന്ത്രിയുടെ ഇടപെടൽ തേടുമെന്നും എരുമേലി സന്ദർശിക്കാൻ മുഖ്യമന്ത്രി എത്തുമെന്നും എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ. ഇന്നലെ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിൽ ചേർന്ന യോഗത്തിലും എംഎൽഎ പങ്കെടുത്തു.
പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ എരുമേലിയിൽ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സമഗ്ര വികസന പദ്ധതി തയാറാക്കാൻ എംഎൽഎ പഞ്ചായത്ത് ഭരണസമിതിക്ക് നിർദേശം നൽകി.
എരുമേലിയിലെത്തുന്ന മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും സമർപ്പിക്കാൻ വേണ്ടിയാണ് വികസന രേഖ തയാറാക്കുന്നത്. തീർഥാടന കാലത്ത് എരുമേലിയിലുണ്ടാകുന്ന വലിയ തിരക്ക് കണക്കിലെടുത്ത് ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾക്ക് സർക്കാർ മുൻഗണന നൽകണമെന്നാണ് ആവശ്യം.
കെഎസ്ആർടിസി സ്റ്റാൻഡിന്റെ സ്ഥലം കേസിൽ പെട്ട് നഷ്ടപ്പെടുന്ന നിലവിലെ അവസ്ഥയിൽ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെടുമെന്ന് കെഎസ്ആർടിസി ഗാരേജിൽ നടന്ന യോഗത്തിൽ എംഎൽഎ പറഞ്ഞു. സ്റ്റാൻഡുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസ്, ഭരണപരമായ നടപടികൾ, സ്റ്റാൻഡിന്റെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം സർക്കാരിനെ അറിയിക്കും. അയ്യപ്പഭക്തർക്കും യാത്രക്കാർക്കും കെഎസ്ആർടിസി ജീവനക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണേണ്ടതുണ്ടെന്ന് എംഎൽഎ പറഞ്ഞു.
യോഗങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ, വൈസ് പ്രസിഡന്റ് സാറാമ്മ എബ്രഹാം, ബ്ലോക്ക് ഡിവിഷൻ അംഗം പ്രകാശ് പുളിക്കൽ, പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, ഇ.ജെ. ബിനോയ്, ഷമീന ലത്തീഫ്, അഭിരാമി ദേവരാജ്, കെഎസ്ആർടിസി ഉദ്യോഗസ്ഥർ, യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham Erumeli Chief Minister MLA