പ്രതീകാത്മക ചിത്രം
റാന്നി: റാന്നി ഗ്രാമപഞ്ചായത്തിലെ പ്രധാന ജലവിതരണ പദ്ധതിക്കുവേണ്ടി പന്പാനദിയിലെ ജലസ്രോതസുകൾക്കു സമീപമെത്തുന്ന തോടുകളിലെ വെള്ളം മലിനമെന്ന് പരാതി. റാന്നി പട്ടിയറക്കടവ് പന്പ് ഹൗസിനു സമീപം എത്തിച്ചേരുന്ന പ്രധാന തോട്ടിലെ വെള്ളത്തിലാണ് കോളിഫോം ബാക്ടീരിയയുടെയടക്കം സാന്നിധ്യം കൂടുതലായി കണ്ടത്.
കുടിവെള്ള പദ്ധതികളുടെ ഗാലറികൾക്കു സമീപം തോടുകൾ വഴി പമ്പാനദിയിലെത്തി ഒഴുകുന്ന വെള്ളത്തിന്റെ സാമ്പിൾ പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന ഫലമാണുകണ്ടത്. നദിയിലെ വെള്ളത്തിന്റെ സാമ്പിൾ റാന്നി മുൻ പഞ്ചായത്തംഗം മന്ദിരം രവീന്ദ്രന്റെ നേതൃത്വത്തിൽ റാന്നിയിലെ കെഎൽ 62 എന്ന വാട്സ്ആപ് കൂട്ടായ്മയാണ് പരിശോധിപ്പിച്ചത്.
കേരള ജല അഥോറിറ്റിയുടെ ക്വാളി കൺട്രോൾ സബ് ഡിസ്ട്രിക്ട് ലാബിലാണ് വെള്ളം പരിശോധിച്ചത്.
ശുദ്ധജലത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് അപകടകരമായ ചില സൂചനകൾ ഫലത്തിലുണ്ടെന്ന് പറയുന്നു. പന്പ് ചെയ്യുന്ന വെള്ളം കുടിവെള്ള യോഗ്യമല്ലെന്നാണ് നിഗമനം. ഇതിനൊപ്പം തോടുകളുടെ സമീപത്തെ കിണറുകളിലെ വെള്ളവും മലിനപ്പെടുന്നതായി ആശങ്കയുണ്ട്.
തോടുകൾ വഴി പന്പാനദിയിൽ വെള്ളം ഒഴുകിയെത്തുന്ന സ്ഥലത്തിനു താഴെയായി കുടിവെളളത്തിനായി വെള്ളം പമ്പു ചെയ്യുന്ന കിണറുണ്ട്. നദിയിലെ വെള്ളം ആ കിണറിലേക്ക് നേരിട്ട് എത്തുന്ന സാഹചര്യമാണ്. ഈ കിണറിലെ വെള്ളമാകട്ടെ അഞ്ച് പഞ്ചായത്തുകളിലെ ജനങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ള സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ആളുകൾ ആശങ്കയിലാണ്.