കനത്ത മഴയെത്തുടർന്ന് ദേശീയപാത 66 മതിലകം മതിൽമൂലയിലെ വെള്ളക്കെട്ട്.
മതിലകം: കാറ്റിലും മഴയിലും പരക്കെ നാശനഷ്ടം; വൈദ്യുതി വിതരണം മുടങ്ങിയത് മണിക്കൂറുകളോളം.
ഇന്നലെ അതിരാവിലെ തീരദേശമേഖലയിൽ ഉണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലുമാണ് വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. പെരിഞ്ഞനം വെസ്റ്റ് കൃഷ്ണൻമാസ്റ്റർ സ്കൂളിന് മുമ്പിൽ മരംവീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് റോഡിനു കുറുകെ വീണു. ഇതേത്തുടർന്ന് ഓണപ്പറമ്പ് -നെടുമ്പറമ്പ് റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. കൂടാതെ വൈദ്യുതി വിതരണം പൂർണമായി തടസപ്പെട്ടു.
മതിലകം മേഖലയിൽ കാർഷികവിളകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ദേശീയപാത 66 മതിലകം മതിൽമൂലയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതേത്തുടർന്ന് ഇരുചക്രവാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും അപകടഭീഷണിയുണ്ടായി. കനത്ത മഴയെത്തുടർന്ന് നിർദിഷ്ട ദേശീയപാത 66 ൽ മൂന്നുപീടിക ബൈപ്പാസിൽ ബീച്ച് റോഡിലെ അടിപ്പാതയിൽ വെള്ളം കയറി. തീരദേശ മേഖലയെ ദേശീയ പാതയുടെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്. നിരവധി വാഹനങ്ങളും സ്വകാര്യ ബസ് സർവീസുകളും കടന്നു പോകുന്ന സഞ്ചാര മാർഗത്തിൽ വെള്ളം കയറിയതോടെ കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർ ദുരിതത്തിലായി.
മൂന്നുപീടിക ബീച്ച് റോഡ് അടിപ്പാതയിൽ വെള്ളം കയറിയതു വരാനിരിക്കുന്ന വർഷക്കാലത്തെ യാത്രാദുരിതത്തിലേക്കാണ് പ്രദേശവാസികൾ വിരൽ ചൂണ്ടുന്നത്. അടിപ്പാതനിർമാണം പൂർത്തിയാക്കി പൂർണതോതിൽ യാത്രക്കായി തുറന്നുകൊടുക്കുന്ന ഘട്ടത്തിൽ അടിപ്പാതയിൽനിന്ന് കാനയിലേക്ക് സുഗമമായ നീരൊഴുക്ക് സാധ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ച് കാൽ നടയാത്രയും വാഹനയാത്രയും സാധ്യമാകുന്ന അവസ്ഥ സൃഷ്ടിക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു.