ദേശീയപാത കൊരട്ടിയിൽ ഇഴഞ്ഞുനീങ്ങുന്ന മേൽപ്പാലനിർമാണം.
കൊരട്ടി: കൊരട്ടിമുത്തിയുടെ തിരുനാളിന് ഇനി രണ്ടര മാസം മാത്രം ശേഷിക്കേ ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊരട്ടി ജംഗ്ഷനിൽ നടക്കുന്ന മേൽപ്പാല നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്. ഇതോടെ ഗതാഗതക്കുരുക്കിനെച്ചൊല്ലിയുള്ള നാട്ടുകാരുടെ ആശങ്കയും ശക്തമാകുകയാണ്. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് തീർഥാടകർ എത്തിച്ചേരുന്ന തിരുനാൾ ദിവസങ്ങൾക്ക് മുമ്പ് മൂന്നു സ്പാനുകളുടെയും നിർമാണം പൂർത്തിയാക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മൂന്ന് സ്പാനുകളിലായി 65 മീറ്റർ വീതിയിലും അഞ്ചരമീറ്റർ ഉയരത്തിലുമാണ് മേൽപാലം നിർമിക്കുന്നത്. എന്നാൽ നിർമാണ സ്ഥലങ്ങളിൽ തൊഴിലാളികളുടെ കുറവും ജോലികളുടെ മെല്ലെപ്പോക്കും കാരണം പ്രവൃത്തികൾ കാര്യമായി മുന്നേറുന്നില്ലെന്നാണ് ആക്ഷേപം. മേൽപാലത്തിന്റെ ഇരുഭാഗങ്ങളിലേക്കുള്ള അപ്രോച്ച് റോഡുകൾക്കായുള്ള പ്രീകാസ്റ്റ് റിട്ടെയ്നിംഗ് കോൺക്രീറ്റ് ഭിത്തികളുടെ നിർമാണവും മന്ദഗതിയിലാണ്. മണ്ണ് നിറയ്ക്കുന്നതിനായി പ്രധാനപാതഅടച്ച് ഇരുവശങ്ങളിലൂടെയുള്ള സർവീസ് റോഡുകളിലൂടെയാണ് നിലവിൽ വാഹനഗതാഗതം ക്രമീകരിച്ചിരിക്കുന്നത്.
അഞ്ചര കിലോമീറ്റർ പരിധിക്കുള്ളിൽ മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാതകളും കൊരട്ടിയിൽ മേൽപ്പാലവുമാണ് ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരുന്നത്. മൂന്ന് സ്ഥലങ്ങളിലും ഒരേസമയം നിർമാണം ആരംഭിച്ചാൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന ആശങ്കയെ തുടർന്ന് ആദ്യം മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാത നിർമാണവും കൊരട്ടിയിൽ ഡ്രെയിനേജ് നിർമാണവുമാണ് ആരംഭിച്ചത്.
നിലവിൽ മുരിങ്ങൂരിലെയും ചിറങ്ങരയിലെയും പ്രവൃത്തികൾ ഏറെക്കുറെ പൂർത്തിയായെങ്കിലും കൊരട്ടിയിലെ പ്രധാന നിർമാണം ഇപ്പോഴും പ്രതീക്ഷിച്ച വേഗത്തിലെത്തിയിട്ടില്ല.
പ്രധാനപാത പൊളിച്ചതോടെ കൊരട്ടി ജംഗ്ഷനിലെത്തുന്ന വാഹനങ്ങൾക്ക് യു - ടേൺ എടുക്കാൻ സർക്കാർ പ്രസിനും പോലീസ് സ്റ്റേഷൻ പരിസരത്തേക്കും പോകേണ്ടിവരുന്ന സ്ഥിതിയാണ്. വികസനപ്രവർത്തനങ്ങളുടെ ഭാഗമായി ചില ബുദ്ധിമുട്ടുകൾ സഹിക്കാൻ ജനങ്ങൾ തയ്യാറാണെങ്കിലും നിർമാണത്തിലെ ഉദാസീനതയും ദുരിതം ലഘൂകരിക്കാനുള്ള നടപടികളുടെ അഭാവവുമാണ് പ്രതിഷേധത്തിന് ഇടയാക്കുകയാണ്.
ഇതിനൊപ്പം സർവീസ് റോഡുകളുടെ ദുരവസ്ഥയും യാത്രക്കാരെ വലയ്ക്കുകയാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളും തകർന്നുകിടക്കുന്ന ഡ്രെയിനേജ് സ്ലാബുകളും വാഹനഗതാഗതം ദുഷ്കരമാക്കുന്നുണ്ട്.
റെയിൽവേ മേൽപ്പാലം ഇറങ്ങി ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ അപകടകരമായ ചരിവ് ഒഴിവാക്കുക, സർവീസ് റോഡിലെ ഭീഷണിയായ വൈദ്യുത പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുക, ബസുകൾ ഒതുക്കി നിർത്താവുന്ന ഇടത്തേക്ക് ബസ് സ്റ്റോപ്പ് മാറ്റിസ്ഥാപിക്കുക, ജംഗ്ഷനിലെ വെളിച്ചക്കുറവിന് അടിയന്തര പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.
തിരുനാളിന് മുമ്പ് മൂന്നു സ്പാനുകളുടെയും നിർമാണം വേഗത്തിലാക്കി ഗതാഗതം സുഗമമാക്കാൻ ദേശീയപാത അഥോറിറ്റിയും കരാറുകാരും ജില്ലാ ഭരണകൂടവും സംയുക്ത ഇടപെടൽ നടത്തണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.