സുജിത്തും മാതാവ് അന്നമ്മയും കോഴിഫാമിൽ.
കോടഞ്ചേരി: പരമ്പരാഗത കൃഷിരീതികളിൽ നിന്ന് വേറിട്ട് സമ്മിശ്ര കൃഷിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മാതൃകയാവുകയാണ് കോടഞ്ചേരി പുലിക്കയം സ്വദേശിയായ യുവകർഷകൻ സുജിത്ത് കുര്യാക്കോസ്. സ്വന്തമായുള്ള നാല് ഏക്കറോളം വരുന്ന കൃഷിയിടത്തിലാണ് വൈവിധ്യമാർന്ന വിളകളും കോഴിഫാമും സംയോജിപ്പിച്ച് സുജിത്ത് വിജയം കൊയ്യുന്നത്.
ജാതി, വെറ്റില, കമുങ്ങ്, തെങ്ങ്, കാപ്പി, വാഴ എന്നിവയ്ക്ക് പുറമേ മാങ്കോസ്റ്റിൻ, റംബൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ വിദേശ പഴവർഗങ്ങളും സുജിത്തിന്റെ തോട്ടത്തിലുണ്ട്. ഇതുകൂടാതെ രണ്ടായിരത്തോളം കോഴികളെ വളർത്താൻ ശേഷിയുള്ള ഫാമും നടത്തുന്നുണ്ട്. കൃഷിയിടത്തിലേക്ക് ആവശ്യമായ പ്രധാന ജൈവ വളം ലഭിക്കുന്നതും ഈ ഫാമിൽ നിന്നാണ്.
വിപണിമൂല്യം തിരിച്ചറിഞ്ഞുള്ള വിള തെരഞ്ഞെടുപ്പാണ് സുജിത്തിന്റെ വിജയരഹസ്യം. കിലോയ്ക്ക് 380 രൂപ വരെ ലഭിക്കുന്ന ജാതിക്കയും 2200 രൂപ വരെ ലഭിക്കുന്ന ജാതിപത്രിയും മികച്ച വരുമാനമാർഗമാണ്. 90 റോളം ജാതിയാണ് സ്ഥലത്ത് കൃഷി ചെയ്യുന്നത്.
80 എണ്ണം അടങ്ങുന്ന ഒരു കെട്ട് വെറ്റിലയ്ക്ക് സമീപപ്രദേശങ്ങളിലെ കടകളിൽ നിന്ന് 60 രൂപയോളം ലഭിക്കുന്നുണ്ട്. രോഗപ്രതിരോധശേഷിയുള്ള ചെറിയ അടയ്ക്ക കായ്ക്കുന്ന കമുങ്ങുകളാണ് തോട്ടത്തിൽ കൂടുതലുമുള്ളത്.
ഇവയ്ക്ക് മഞ്ഞളിപ്പ് രോഗബാധ ഉണ്ടാകാറില്ലെന്ന് മാത്രമല്ല, വിജയദശമി-മഹാനവമി സമയങ്ങളിൽ കിലോയ്ക്ക് 300 മുതൽ 400 രൂപ വരെ ഉയർന്ന വിലയും ലഭിക്കാറുണ്ട്. 150 ഓളം തെങ്ങുകളും കൃഷിയിടത്തിലുണ്ട്.
വന്യമൃഗശല്യമാണ് പ്രധാന വെല്ലുവിളിയെന്ന് സുജിത്ത് പറയുന്നു. കാട്ടുപന്നികളും മുള്ളൻപന്നികളും കപ്പ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ ഇടവിളകൾ നശിപ്പിക്കുകയാണ്.എന്നാൽ കഠിനാധ്വാനത്തിലൂടെ പ്രതിസന്ധികൾ മറികടക്കാമെന്ന പ്രതീക്ഷയിലാണ് സുജിത്ത്.പുലിക്കയത്തെ അന്താരാഷ്ട്ര കയാക്കിംഗ് സെന്ററിന് സൗജന്യമായി സ്ഥലം വിട്ടുനൽകി മാതൃകയായകുര്യാക്കോസിന്റെ മകനാണ് സുജിത്ത്. എട്ട് വർഷം മുമ്പായിരുന്നു പിതാവിന്റെ വേർപാട്. ഇതിന് ശേഷമാണ് സുജിത്ത് സജീവ കൃഷിയിലേക്ക് ഇറങ്ങിയത്.
മാതാവ് അന്നമ്മയും ഭാര്യ ഷെറിനും കൃഷിപ്പണികളിൽ സുജിത്തിന് പൂർണ പിന്തുണയുമായി കൂടെയുണ്ട്. സെറ ഏക മകളാണ്.ഫോൺ :80898 18588.
Tags : NattuVishasham DistrictNews