നെയ്യാറ്റിന്‍കര : വാക്കേറ്റത്തിനിടയില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നാലു പ്രതികളെയും തെളിവെടുപ്പിനുശേഷം പോലീസ് കോടതിയില്‍ ഹാജരാക്കി. മൂന്നുപേരെ നെയ്യാറ്റിന്‍കര കോടതിയിലും പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ജുവനൈല്‍ കോടതിയിലുമാണ് ഹാജരാക്കിയത്.
കോട്ടുകാല്‍ കണ്ണറവിള വാറുവിളാകം വടക്കരികുവീട്ടില് അജികുമാറിന്റെയും പ്രിയയുടെയും മകന് മനു (22) വാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ ബിജു, മക്കളായ മിഥുന്, ബിജിന്, ബിജിന്റെ പ്രായപൂർത്തിയാകാത്ത ഒരു സുഹൃത്ത് എന്നിവരെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെ കണ്ണറവിളയ്ക്കു സമീപം ആലുനിന്നകുഴി ജംഗ്ഷനില്‍ വീടിന്റെ മുന്നില്‍ ബൈക്ക് റേസ് ചെയ്തു ശബ്ദം ഉണ്ടാക്കിയതിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പ്രതികളെ കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്ത പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ബിജു തെങ്ങുകയറ്റ തൊഴിലാളിയാണ്. മാതാപിതാക്കളും സഹോദരിയുമുള്ള കുടുംബത്തിന്റെ പ്രധാന ആശ്രയമായിരുന്നു മനു. പോളിടെക്നിക് വിദ്യാഭ്യാസത്തിനുശേഷം കാറ്ററിംഗിനും ഇന്റര്‍ലോക്ക് പ്രവൃത്തികള്ക്കുപോയാണു മനു കുടുംബം പോറ്റിയിരുന്നത്. പെയിന്റിംഗ് തൊഴിലാളിയായ അച്ഛന് അജികുമാർ മൂന്നു വർഷങ്ങൾക്ക് മുമ്പുണ്ടായ ബൈക്ക് അപകടത്തിൽ കാലിനു ഗുരുതര പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്.
അപകടത്തില്‍ പൊട്ടല്‍ സംഭവിച്ച കാലിന് വളവുണ്ട്. കാലിന്റെ വേദനയും സഹിച്ച് ആവുംവിധം ചെറിയ പണികള്‍ക്കെല്ലാം അജികുമാറും പോകുമായിരുന്നു. അമ്മ പ്രിയ സമീപത്തെ സ്വകാര്യ ഗാർഡനിലെ സഹായിയാണ്. ഏക സഹോദരി കൃഷ്ണപ്രിയയുടെ വിവാഹം നടത്താന്‍ വേണ്ട ശ്രമത്തിലായിരുന്നു മനു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിനുശേഷം കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.