Editorial Audio
മതവർഗീയതയെ അധികാരമൂലധനമാക്കുന്ന ഒരു രാഷ്ട്രത്തിലും ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് ബംഗ്ലാദേശും തെളിയിച്ചിരിക്കുന്നു. 35 ദിവസത്തിനുള്ളിൽ 11 ഹിന്ദുക്കൾ കൊല്ലപ്പെടുകയും സ്ത്രീയെ കൂട്ടബലാത്സംഗം നടത്തുകയും ചെയ്തെന്ന റിപ്പോർട്ട് ഹൃദയഭേദകമാണ്. മതഭ്രാന്ത് മൂത്തവരുടെ ന്യൂനപക്ഷവിരുദ്ധ ആൾക്കൂട്ടവിചാരണകളും മർദനങ്ങളും കൊലപാതകങ്ങളും തുടർക്കഥയാകുന്പോൾ കർശന നടപടി സ്വീകരിക്കാതെ മൗനം പാലിക്കുന്ന ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് ഉൾപ്പെടെയുള്ള ഭരണനേതൃത്വമാണ് യഥാർഥ പ്രതികൾ. ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഭൂരിപക്ഷവർഗീയസംഘങ്ങളുടെ ഇരകളാകുന്പോൾ നമുക്ക് നിശബ്ദരാകാനാകില്ല. ഇന്ത്യയുടെ ഇടപെടൽ കൂടുതൽ ശക്തമാക്കണം. പ്രധാനമന്ത്രി നേരിട്ട് ഇടപെടണം.
2024 ഓഗസ്റ്റ് അഞ്ചിന് നടന്ന പ്രക്ഷോഭത്തിനും ഭരണകൂട അട്ടിമറിക്കും പിന്നാലെ, പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യയിൽ താത്കാലിക അഭയം നൽകിയതോടെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരേ ബംഗ്ലാദേശിൽ അക്രമങ്ങൾ പെരുകുകയാണ്. മധ്യ ബംഗ്ലാദേശിലെ ജെനൈദയിലെ കാളിഗഞ്ചിൽ കഴിഞ്ഞ ശനിയാഴ്ച 40 വയസുള്ള വിധവയായ ഹിന്ദു സ്ത്രീയെ രണ്ടു പുരുഷന്മാർ ബലാത്സംഗം ചെയ്യുകയും മരത്തിൽ കെട്ടിയിട്ട് മുടി മുറിക്കുകയും ചെയ്തിരുന്നു.
ഡിസംബർ 18ന് മൈമെൻസിംഗ് ജില്ലയിൽ വസ്ത്ര ഫാക്ടറി തൊഴിലാളിയും 25കാരനുമായ ദിപു ചന്ദ്രദാസിനെ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി. 24ന് കലിമോഹർ യൂണിയനിൽ മറ്റൊരു ഹിന്ദു യുവാവായ അമൃത് മൊണ്ടൽ (30) ആൾക്കൂട്ട കൊലപാതകത്തിനിരയായി. 1971ലെ വിമോചന സമര സേനാനിയും ഭാര്യയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ജെസ്സോര്‍ ജില്ലയില്‍ അജ്ഞാതരുടെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകനായ റാണ പ്രതാപ് ബൈറാഗി കൊല്ലപ്പെട്ടത് രണ്ടു ദിവസം മുന്‍പാണ്.
കൊലപാതകത്തിനു പിന്നിലെ ലക്ഷ്യം അറിയില്ലെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നുമാണ് മിക്ക കേസുകളിലും പോലീസിന്റെ എഫ്ഐആർ. സർക്കാർ നിഷ്ക്രിയതയുടെ സന്ദേശം ഉൾക്കൊള്ളുന്നിടത്തും വർഗീയവത്കരിക്കപ്പെട്ട പോലീസ് ഉള്ളയിടത്തു വേട്ടക്കാർ രക്ഷപ്പെടുന്നതും ഇരകൾക്കു നീതി കിട്ടാതെ പോകുന്നതും സ്വാഭാവികമാണ്. കൊലപാതകങ്ങൾ വർഗീയമല്ലെന്നാണ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടത്തിന്റെ നിലപാട്. പക്ഷേ, വർഗീയ ആൾക്കൂട്ടങ്ങളാൽ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് ന്യൂനപക്ഷങ്ങളാണെന്നത് അദ്ദേഹത്തിന് അറിയാം.
ഭരണകൂടത്തിന്റെ മൗനവും നിഷ്ക്രിയതയും ദുർവ്യാഖ്യാനങ്ങളുമാണ് ആൾക്കൂട്ട ആക്രമണങ്ങൾക്കു പ്രോത്സാഹനമെന്നത് അറിയാത്തതായിരിക്കില്ല, അതിന്റെ രാഷ്ട്രീയലാഭമായിരിക്കാം മൗനകാരണം. ഹിന്ദുക്കൾ, ക്രൈസ്തവർ, ബുദ്ധമതക്കാർ എന്നിവരുൾപ്പെടെ ന്യൂനപക്ഷങ്ങൾക്കെതിരേ ബംഗ്ലാദേശിൽ തുടരുന്ന ശത്രുത ഗുരുതരമായ ആശങ്കയാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാൾ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള വിദ്വേഷവും ശത്രുതയും ഗുരുതര ആശങ്കയാണെന്ന ഇന്ത്യയുടെ ഈ തിരിച്ചറിവ് കർശനമായ നടപടികൾക്കു പ്രേരകമാകട്ടെ.
തന്ത്രപരമായ ഇടപെടലാണ് ഇന്ത്യ നടത്തേണ്ടത്. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങള്‍ക്കെതിരേ തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, ബംഗ്ലാദേശിന്റെ പേസ് ബൗളർ മുസ്തഫിസുർ റഹ്മാനെ ടീമിൽനിന്ന് ഒഴിവാക്കിയതും പ്രശ്നങ്ങൾ വഷളാക്കി. ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സമ്മർദത്തെത്തുടർന്നാണ് മുസ്തഫിസുറിനെ ടീമിൽനിന്ന് ഒഴിവാക്കാൻ ബിസിസിഐ നൈറ്റ് റൈഡേഴ്സിനോട് ആവശ്യപ്പെട്ടത്. ഇതോടെ, ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനില്ലെന്നും തങ്ങളുടെ കളികൾ ഇന്ത്യയിൽനിന്നു മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു.
ഓരോ ടീമുകളുടെ ഇഷ്ടത്തിന് അനുസരിച്ച് ലോകകപ്പ് മത്സരക്രമം മാറ്റാൻ കഴിയില്ലെന്ന് ബിസിസിഐ തിരിച്ചടിക്കുകയും ചെയ്തു. അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് ഭീകരവാദികളെ കയറ്റി അയയ്ക്കുന്ന പാക്കിസ്ഥാനെപ്പോലെയല്ല ബംഗ്ലാദേശെന്നും കായികരംഗത്തെ രാഷ്ട്രീയവത്കരിക്കരുതെന്നുമുള്ള ശശി തരൂരിന്റെ അഭിപ്രായം പ്രസക്തമാണ്. രാഷ്ട്രീയമോ അല്ലാത്തതോ ആയ കാരണങ്ങളാൽ ശത്രുത കായികരംഗത്തേക്കും വ്യാപിക്കുന്പോൾ നാം ആദ്യം കണക്കിലെടുക്കേണ്ടത് ഇന്ത്യയിലെ അപക്വമതികളുടെ ഈഗോയല്ല, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയാണ്.
പാക്കിസ്ഥാന്റെ വിവേചനത്തിനും ആക്രമണത്തിനുമെതിരേ രക്ഷകരായെത്തി ബംഗ്ലാദേശിനു സ്വാതന്ത്ര്യം നേടിക്കൊടുത്ത ഇന്ത്യയോടാണ് ബംഗ്ലാദേശിന്റെ നെറികേട്. വകതിരിവില്ലായ്മയ്ക്ക് അവരെ പ്രേരിപ്പിക്കുന്നത് ദേശീയതയുടെ മൂടുപടമിട്ട മതവർഗീയതയാണ്. ലോകത്തെവിടെയായാലും വർഗീയവാദികളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനാകില്ല; അതു ഭ്രാന്താണ്. ബംഗ്ലാദേശിൽ അത്തരക്കാരെ തടയേണ്ടവർ മൗനത്തിലുമായതിനാൽ നാം കൂടുതൽ ജാഗ്രത പാലിക്കണം. ബംഗ്ലാദേശിന്റെ മതശൈലിയല്ല, ഇന്ത്യയുടെ മതേതര കരുത്താണ് പുറത്തെടുക്കേണ്ടത്.
Tags : Bangladesh must stop minority-hunting campaign editorial