Editorial Audio
അമേരിക്കയും ഇറാനും ഇസ്രയേലും രണ്ടാഴ്ചത്തെ വെടിനിർത്തലിനു തീരുമാനിച്ചതോടെ തത്കാലത്തേക്കെങ്കിലും ലോകത്തിനു സമാധാനമായി. യുദ്ധക്കാരായ മൂന്നു രാജ്യങ്ങളിലെയും അധികാരികളല്ല, ലോകമെങ്ങുമുള്ള ദരിദ്രരും ഇടത്തരക്കാരുമായ മനുഷ്യരാണ് സഹിച്ചത്. തീവ്രവാദികളുടെയും വർഗീയവാദികളുടെയും ഏകാധിപതികളുടെയും അതിലെ ജനാധിപത്യ പ്രച്ഛന്നവേഷധാരികളുടെയും ശല്യമാണ് 21-ാം നൂറ്റാണ്ടിന്റെ ശാപം. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിനു പുറമേ, നമ്മിലും പരിസരങ്ങളിലുമുള്ള എല്ലാ അക്രമോത്സുകതകളും ഭൂമിയെ വാസയോഗ്യമല്ലാതാക്കുകയാണ്. ഈസ്റ്റർ സന്ദേശത്തിൽ ലെയോ മാർപാപ്പ പറഞ്ഞതുപോലെ, അക്രമങ്ങൾ സാധാരണ കാര്യമായി മാറുന്നതും ആളുകൾ അതിനോടു നിസംഗത കാണിക്കുന്നതും ആശങ്കപ്പെടുത്തുന്നതാണ്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെ നരകമാക്കാൻ നിശ്ചയിച്ചിരുന്ന അതേ രാത്രി തന്നെയാണ് രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ, വാക്കുകൾക്കു സ്ഥിരതയില്ലാത്ത ട്രംപിനെ ലോകത്തിനു വിശ്വാസമില്ല. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാൻ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് തീവ്രയുദ്ധസാധ്യതയിൽ ഏഴാം തീയതി പുറത്തിറക്കിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും അനിശ്ചിതാവസ്ഥയുടെ സൂചനയാണ്.
ഏറെ നാശം ഏറ്റുവാങ്ങിയിട്ടും പശ്ചിമേഷ്യയിലെ തീവ്രവാദ വിതരണകേന്ദ്രമായ ഇറാൻ സർവശക്തിയുമെടുത്തു പൊരുതുകയായിരുന്നു. ഇറാനിലെ പരമോന്നത നേതാവിനെയും സൈനിക മേധാവികളെയും ഉൾപ്പെടെ വധിച്ചെങ്കിലും അമേരിക്ക-ഇസ്രയേൽ കൂട്ടുകെട്ടിന് ഇറാന്റെ അമേരിക്കൻ സഖ്യരാജ്യങ്ങളിലേക്കുള്ള തിരിച്ചടികളെയും ഹോർമുസ് പ്രതിസന്ധിയെയും തടയാനായില്ല. ആഗോള എണ്ണക്കച്ചവടത്തിന്റെ 20 ശതമാനവും നടത്തുന്ന ഹോർമുസ് കപ്പൽപ്പാത ഇറാൻ അടച്ചതോടെ ലോകമെങ്ങും ഇന്ധനക്ഷാമം രൂക്ഷമായി. ഇതോടെ യൂറോപ്പിലെ സൗഹൃദരാജ്യങ്ങളും സൈനികസഖ്യമായ നാറ്റോയിലെ അംഗങ്ങളും അമേരിക്കയ്ക്ക് എതിരായതോടെ ട്രംപിനും സമ്മർദമേറി. ഇറാൻ ഭീഷണിക്കു വഴങ്ങില്ലെന്നു വന്നതോടെ അദ്ദേഹം നിന്ന നിൽപിൽ മലക്കം മറിയുകയും ചെയ്തു. പക്ഷേ, ട്രംപിന്റെ ഉറപ്പാണ്!
ഹിംസ ലോകത്തെ വളയുകയാണ്. മൂന്നോ നാലോ ദിവസംകൊണ്ടു പൂർത്തിയാക്കാമെന്നു കരുതി 2022 ഫെബ്രുവരി 24ന്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തുടങ്ങിയ യുക്രെയ്ൻ അധിനിവേശം നാലു വർഷം പൂർത്തിയാക്കുന്നു. യൂറോപ്പിനു പുറത്തും അത് ഇന്ധന-ഭക്ഷ്യ ക്ഷാമം സൃഷ്ടിച്ചു. ആ കെടുതികൾ തുടരുന്നതിനിടെയാണ്, 2023 ഒക്ടോബർ ഏഴിന് ഹമാസ് എന്ന ഇസ്ലാമിക ഭീകരപ്രസ്ഥാനം ഗാസയിൽനിന്ന് ഇസ്രയേലിൽ കടന്നുകയറി ജനങ്ങളെ കൊന്നൊടുക്കുകയും ബന്ധികളാക്കുകയും ചെയ്തത്. പിന്നീട് ഇസ്രയേലിന്റെ സംഹാരതാണ്ഡവമായിരുന്നു.
ഹമാസിന്റെ പല്ലും നഖവും പറിച്ചശേഷം ഇസ്രയേലും അമേരിക്കയും താത്കാലിക വെടിനിർത്തൽ ഉണ്ടാക്കിയെങ്കിലും കൊല്ലപ്പെട്ടത് 75,000 മനുഷ്യരാണ്. ഇതേസമയം, ഹമാസിന്റെ ഇടം-വലം കൈകളായിരുന്ന ലെബനനിലെ ഹിസ്ബുള്ള ഭീകരരെയും യമനിലെ ഹൂതികളെയും ആക്രമിച്ച ഇസ്രയേൽ വൈകാതെ പശ്ചിമേഷ്യയിൽ തീവ്രവാദ കേന്ദ്രങ്ങളെ വളർത്തുന്ന ഇറാനെ ലക്ഷ്യമിട്ടു. ഇസ്ലാമിക മതഭരണത്തിനെതിരേ ഇറാനിലെ ജനങ്ങളും രംഗത്തിറങ്ങിയത് അമേരിക്ക-ഇസ്രയേൽ സഖ്യം പ്രയോജനപ്പെടുത്തി. ഫെബ്രുവരിയിൽ ഇറാനെ ആക്രമിച്ച അമേരിക്ക പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് ഉൾപ്പെടെയുള്ളവരെ വധിക്കുകയും നിരവധി നാശങ്ങൾ വരുത്തുകയും ചെയ്തു.
ഇതിനിടെ, ഇസ്രയേലിന്റെ വംശീയതയ്ക്കെതിരേ പ്രസംഗിച്ചുനടന്ന തുർക്കി പ്രസിഡന്റ് എർദോഗൻ, അസർബൈജാന്റെ നിയന്ത്രണത്തിലായിരുന്ന നാഗർണോ-കരാബാക് പ്രദേശത്ത് അവേശേഷിച്ചിരുന്ന 1.2 ലക്ഷം അർമേനിയൻ ക്രൈസ്തവരെക്കൂടി 2023 ഒക്ടോബറോടെ ആട്ടിപ്പുറത്താക്കാൻ സഹായിച്ചു. 1915ലും മുന്പും ശേഷവുമായി 15 ലക്ഷം അർമേനിയൻ ക്രിസ്ത്യാനികളെ വംശഹത്യ ചെയ്ത ഓട്ടോമൻ മുസ്ലിം തീവ്രവാദികളുടെ പിന്മുറക്കാരന്റെ ഈ തുടർ വംശവെറി പലരും വാർത്തയാക്കിയില്ല.
2025 ഏപ്രിൽ 22നാണ് ജമ്മു കാഷ്മീരിലെ പഹൽഗാമിൽ പാക്കിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടത്. തുടർന്ന് ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരതാവളങ്ങൾ ആക്രമിച്ചു തകർത്തു. ഇങ്ങനെ ലോകമെങ്ങും അക്രമങ്ങൾ പടരുകയാണ്. തീവ്രവാദവും അമേരിക്കയുടെയും ഇസ്രയേലിന്റെയും ഏകപക്ഷീയ നിലപാടുകളും ഐക്യരാഷ്ട്രസഭയുടെ ദൗർബല്യങ്ങളുമൊക്കെ സ്ഥിതി ഗുരുതരമാക്കി.
ഇവിടെയും തീരുന്നില്ല മനുഷ്യവംശത്തെ പിന്നോട്ടടിക്കുന്ന അക്രമോത്സുകത. തീവ്രവാദവും വർഗീയതയും പ്രീണന രാഷ്ട്രീയവുമൊക്കെ വിനാശക്കനലുകളെ ഊതിക്കത്തിക്കുകയാണ്. വെറുപ്പിന്റെ പുകപടലങ്ങൾ കൂടുതലിടങ്ങളിലേക്കു വ്യാപിക്കുന്നതിനിടെയാണ്, ആയുധങ്ങൾ താഴെ വയ്ക്കൂ എന്ന് ലെയോ മാർപാപ്പ ആഹ്വാനം ചെയ്തത്. “അധികാരതന്ത്രങ്ങളും ആധിപത്യശ്രമങ്ങളും ഉപേക്ഷിക്കണം. ലോകം അക്രമങ്ങളോട് ശീലിച്ചുപോകുന്നത് അപകടമാണ്. നമുക്ക് നിസംഗരായിരിക്കാനോ തിന്മയോടു താദാത്മ്യം പ്രാപിക്കാനോ കഴിയില്ല. യുദ്ധവും അക്രമങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും മറ്റു ദുരിതങ്ങളും തീർക്കുന്ന പ്രതിസന്ധിക്കിടെ പ്രത്യാശ കൈവെടിയരുത്. യുദ്ധത്തിന്റെ വ്യാപ്തി കണ്ട് ആരും തളരാതെ സമാധാനത്തിനായി പ്രവർത്തിക്കണം.”
രാജ്യാന്തര യുദ്ധങ്ങൾ ആയുധങ്ങളുടെയും അധിനിവേശത്തിന്റെയും കച്ചവടമാണെങ്കിൽ, ആഭ്യന്തര മതഭ്രാന്തുകളും ന്യൂനപക്ഷവിരുദ്ധതകളുമൊക്കെ അധികാരക്കുറുക്കുവഴികളിലെ ഭരണഘടനാവിരുദ്ധ-അനധികൃത കച്ചവടങ്ങളാണ്. ഈ അക്രമോത്സുകതയുടെ അങ്ങാടികളായി സമൂഹമാധ്യമങ്ങൾ മാറി. രാഷ്ട്രീയ പാർട്ടികൾ തങ്ങൾക്കു സ്വീകാര്യമല്ലാത്ത വർഗീയതയെ എതിർക്കുന്പോൾതന്നെ ലാഭസാധ്യതയുള്ള മറ്റൊന്നിനെ ഒപ്പം കൂട്ടുന്നു. യഥാർഥ ജനാധിപത്യ-മതേതര-അഹിംസാവാദികൾ അവരുടെ നിസംഗതയും അലസതയും കൈവെടിയാൻ സമയമായി. വർഗീയ-തീവ്രവാദങ്ങൾക്കുള്ള ഭരണകൂട പിന്തുണ ചരിത്രത്തിൽ ഇന്നോളം സ്ഥായിയായിരുന്നില്ല. കാരണം, ജനങ്ങളുടെ നിസംഗത ഭക്ഷിക്കാനില്ലാതെ വരുന്ന ദിവസം ആ ദുർഭരണങ്ങളും വീഴും.