Editorial Audio
“ലോകത്തിൽ എന്തും ചെയ്യാനുള്ള സൈനികശേഷി അമേരിക്കയ്ക്കുണ്ട്. അതുകൊണ്ട്, യുദ്ധകാര്യങ്ങളിൽ കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണു നല്ലത്.” ഇക്കഴിഞ്ഞ ജനുവരിയിൽ അമേരിക്കയിലെ അന്നത്തെ അപ്പസ്തോലിക നുൺഷ്യോ കർദിനാൾ ക്രിസ്റ്റഫ് പിയറിയെ യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിലേക്കു വിളിച്ചുവരുത്തി അമേരിക്കൻ യുദ്ധകാര്യ അണ്ടർ സെക്രട്ടറി എൽബ്രിഡ്ജ് കോൾബി ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നിട്ടോ?
വിശുദ്ധ വാരത്തിൽ കൂടുതൽ മൂർച്ചയോടെ മാർപാപ്പ ആഞ്ഞടിച്ചു: “യുദ്ധം ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ഇതിനെ ന്യായീകരിക്കാൻ മതത്തെ ഉപയോഗിക്കരുത്. യുദ്ധക്കൊതിയന്മാരുടെ പ്രാർഥന ദൈവം കേൾക്കില്ലെന്നു മാത്രമല്ല, നിങ്ങളുടെ കൈകൾ രക്തം പുരണ്ടതാണെന്ന് അവൻ പറയുകയും ചെയ്യും.” ഇതാണ് ഏകാധിപതികൾക്കും ജനാധിപത്യ പ്രച്ഛന്നവേഷക്കാരായ ഏകാധിപതികൾക്കുമുള്ള കത്തോലിക്കാ സഭയുടെ മറുപടി. ആഗോള തീവ്രവാദത്തിന്റെയും ഏകാധിപത്യങ്ങളുടെയും ക്രൂരതകൾ യാഥാർഥ്യമാണ്. പക്ഷേ, അതിനെതിരേയുള്ള ചെറുത്തുനിൽപ്പ് എന്തക്രമത്തിനുമുള്ള ബ്ലാങ്ക് ചെക്കല്ല. ഭീഷണി, യുദ്ധക്കൊതിയനായ ട്രംപിന്റേതായാലും വർഗീയതയുടെ ഏജന്റുമാരായ കേരളത്തിലെ പ്രാദേശിക രാഷ്ട്രീയ കവലച്ചട്ടന്പികളായാലും മറക്കരുത്.
അമേരിക്കയുടെ യുദ്ധത്തെ മാത്രമല്ല, എല്ലാ യുദ്ധങ്ങളെയും മാർപാപ്പ അപലപിക്കുന്നുണ്ട്. എൽബ്രിഡ്ജ് കോൾബി കടുത്ത ഭാഷയിലാണ് സംസാരിച്ചതെന്നാണ് സൂചന. ‘അവിഞ്ഞോണിലെ പാപ്പാവാഴ്ച’ സാഹചര്യം അദ്ദേഹം കർദിനാളിനെ ഓർമിപ്പിച്ചെന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കടുത്ത ഭീഷണിയാണ്. പതിനാലാം നൂറ്റാണ്ടിലെ പ്രതികൂല രാഷ്ട്രീയ സാഹചര്യത്തെ തുടർന്ന് 67 വർഷം മാർപാപ്പമാര്ക്ക് വത്തിക്കാനിൽനിന്ന് ഫ്രാൻസിലെ അവിഞ്ഞോണിലേക്ക് ആസ്ഥാനം മാറ്റേണ്ടിവന്നിരുന്നു.
ആ ഓർമപ്പെടുത്തൽ വത്തിക്കാനെതിരേയുള്ള സൈനികഭീഷണിയായി ലോകം വിലയിരുത്തുന്നു. മാർപാപ്പയുടെ പ്രസംഗത്തിലെ ഓരോ വരിയുമെടുത്ത് അമേരിക്കയ്ക്കെതിരേയുള്ള വിമർശനമാണെന്നു പെന്റഗൺ വിമർശിച്ചു. സ്വന്തം ദുഷ്കൃത്യങ്ങളെ വിമർശിക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിക്കുന്ന കുതന്ത്രത്തിന്റെ അമേരിക്കൻ പതിപ്പ്! ജനുവരിയിലെ ഈ സംഭവത്തെത്തുടർന്ന് അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നൽകിയ ക്ഷണം മാർപാപ്പ നിരസിച്ചെന്നു മാത്രമല്ല, യുദ്ധവിരുദ്ധ പ്രസ്താവനകൾ മൂർച്ചയുള്ളതാക്കുകയും ചെയ്തു. ആരെങ്കിലും വേണ്ടേ അധർമത്തിനെതിരേ പ്രതികരിക്കാൻ!
1943 ഡിസംബർ 27ലെ ടൈം മാഗസിനിൽ വന്ന ഒരു വാർത്തയെക്കുറിച്ചുകൂടി പറയാം. രണ്ടാം ലോകമഹായുദ്ധ കാലത്ത് 11-ാം പീയൂസ് മാർപാപ്പ കമ്യൂണിസ്റ്റ് ഏകാധിപത്യത്തെ എതിർക്കുകയും ഇരുന്പുമറയിൽ കൊല്ലപ്പെടുന്നവർക്കുവേണ്ടി ശബ്ദമുയർത്തുകയും ചെയ്തു. ഇതു സംബന്ധിച്ചു ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ, സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന ജോസഫ് സ്റ്റാലിനോട്, കിഴക്കൻ യൂറോപ്പിൽ വത്തിക്കാനുള്ള സ്വാധീനത്തെക്കുറിച്ചു സംസാരിക്കുന്നതിനിടെ ചോദിച്ചു: “ചില തീരുമാനങ്ങളൊക്കെ എടുക്കുന്പോൾ മാർപാപ്പയെ പരിഗണിക്കുന്നതിനു സാധ്യതയുണ്ടോ?” സ്റ്റാലിന്റെ മറുപടി: “അതിന് പോപ്പിന് എത്ര കുപ്പിണി (ദളം) പട്ടാളമുണ്ട്?” തനിക്ക് അധികാരവും സന്പത്തും സൈന്യവുമുണ്ട്, ശബ്ദിക്കരുത് എന്നാണ് അർഥം. ഏകാധിപതികൾ കമ്യൂണിസ്റ്റായാലും ഫാസിസ്റ്റായാലും നാസിയായാലും വർഗീയവാദികളായാലും കേരളത്തിലെ രാഷ്ട്രീയ ഭിക്ഷാംദേഹികളായാലും ഇതേ ചോദ്യമാണ് ആവർത്തിക്കുന്നത്. ആൾക്കൂട്ട വിചാരണ, അടിച്ചമർത്തൽ, അതിനാവശ്യമായ നിയമങ്ങൾ.... തുടങ്ങിയവയൊക്കെ ആവർത്തിക്കുന്പോൾ അത് ബാധിക്കുന്നവർ മിണ്ടാതിരുന്നോളണം.
പാർലമെന്റിൽപോലും ചർച്ച ചെയ്യില്ല. അതിനു പകരം അതു ഞങ്ങളങ്ങു നടപ്പാക്കും, നിങ്ങളാരാ ചോദിക്കാൻ, നിങ്ങൾ എത്ര പേരുണ്ട്, ചെറിയ ശതമാനമല്ലേയുള്ളൂ... ഭരണകൂടത്തിന്റെ മര്യാദയ്ക്ക് നിന്നെയൊക്കെ ചുമക്കുന്നെന്നേയുള്ളൂ, അടങ്ങിയിരുന്നോണം, കാണിച്ചുതരാം... ഇങ്ങനെയിങ്ങനെ. ഈ ഭീഷണി ചരിത്രത്തിൽ ആദ്യത്തേതോ അവസാനത്തേതോ അല്ല.
സ്റ്റാലിൻ എന്ന കമ്യൂണിസ്റ്റ് ഏകാധിപതിക്കറിയാം, മാർപാപ്പയ്ക്കു സൈനികശേഷിയില്ലെന്ന്. അതയാൾ അഹങ്കാരവും പുച്ഛവും കലർത്തി പറയുകയായിരുന്നു. ആ വാക്കുകൾ ഒരുപക്ഷേ, പ്രതീകാത്മകമായിരിക്കാം. പക്ഷേ, ചരിത്രത്തിൽ സ്റ്റാലിന്റെ ഇടം ക്രൂരരായ ഏകാധിപതികൾക്കൊപ്പമാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ 139 കേന്ദ്ര കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ 30 ലക്ഷം മുതൽ 60 ലക്ഷം വരെ മനുഷ്യരെയാണ് വെടിവച്ചും തടങ്കൽപ്പാളയങ്ങളിലിട്ടും പട്ടിണിക്കിട്ടും കൊന്നൊടുക്കിയത്.
11-ാം പീയൂസ് പാപ്പ കമ്യൂണിസ്റ്റ് ഏകാധിപത്യത്തിനെതിരേ 1937 മാർച്ച് 19ന് പുറത്തിറക്കിയ ‘ദിവ്യരക്ഷകൻ’(Divini Redemptoris), നാസി വംശഹത്യക്കേതിരേ 1937 മാർച്ച് 14ന് ഇറക്കിയ ‘നീറുന്ന ആശങ്കയോടെ’ (Mit Brennender Sorge) എന്നീ ചാക്രികലേഖനങ്ങൾ സ്റ്റാലിനും ഹിറ്റ്ലർക്കും ഇഷ്ടപ്പെടില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു. ഇന്ന്, 2026ൽ ലെയോ മാർപാപ്പ പറയുന്നതും എല്ലാവരെയും രസിപ്പിക്കാനല്ല.
ട്രംപിന്റെ മാരക സൈനികശക്തിക്കു മുന്നിൽ മാർപാപ്പയുടെ ആരെയും ദ്രോഹിക്കാത്ത സ്വിസ് ഗാർഡ് വെറും അലങ്കാരമാണ്. ലെയോ മാർപാപ്പയുടെ നീതിക്കുവേണ്ടിയുള്ള ശബ്ദം സൈനിക പിൻബലത്തിലല്ല, ലോകത്തെ മഹാഭൂരിപക്ഷവും ഇന്നും നെഞ്ചോടു ചേർക്കുന്ന മാനുഷികതയുടെയും ധാർമികതയുടെ ബലത്തിലാണ്. അധികാരമുഷ്കിൽ മനുഷ്യത്വത്തിന്റെ കഴുത്തു ഞെരിക്കാൻ ശ്രമിച്ച നിരവധി പ്രേതങ്ങൾ ചരിത്രത്തിലുടനീളം ആട്ടും തുപ്പുമേറ്റു കിടപ്പുണ്ട്.
ലെയോ പാപ്പ ക്രൈസ്തവർക്കുവേണ്ടി മാത്രമല്ല തലയുയർത്തിയത്; എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാൻവേണ്ടിയാണ്. മനുഷ്യവംശത്തിന്റെ നിലനിൽപ്പിനുവേണ്ടിയാണ്. അതിനു കേരളത്തിലും പ്രസക്തിയുണ്ട്. എല്ലാവർക്കും വേണ്ടിയാണെന്നു പറഞ്ഞു പാസാക്കുന്ന നിയമങ്ങൾ ന്യൂനപക്ഷങ്ങളെ മാത്രം വേട്ടയാടിയ ഉദാഹരണങ്ങൾ നിലനിൽക്കേ, എഫ്സിആർഎയെക്കുറിച്ചു മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി ഏത് രാഷ്ട്രീയാവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും ഇതുതന്നെ നിലപാട്. ഇനിയും പറയേണ്ടിവരും. രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുത്.