Editorial Audio
ഇന്നലെ അന്തരിച്ച ആശ ഭോസ്ലെ, മഹേന്ദ്ര കപൂറിനൊപ്പം 1959ൽ നവ്രംഗ് എന്ന ഹിന്ദി സിനിമയ്ക്കുവേണ്ടി പാടിയതാണ് “ആധാ ഹേ ചന്ദ്രമാ രാത് ആധി” എന്നു തുടങ്ങുന്ന ഗാനം. നിലാരാത്രിയിൽ കാമുകൻ കാമുകിയോടു പറയുകയാണ്, “അർധരാത്രിയിൽ ഉദിച്ചുയരുന്നത് അർധചന്ദ്രനാണ്, നമ്മുടെയീ സംഭാഷണവും സമാഗമവും അതുപോലെ പാതിയാകരുതേ” 10 വർഷത്തിനുശേഷം 1969ൽ മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാൽ കുത്തി. ഭൂമിയിലെ കമിതാക്കളെപ്പോലെ അന്ന് അവരും കണ്ടത് ചന്ദ്രന്റെ ഒരു വശം മാത്രമായിരുന്നു.
പക്ഷേ, ഇന്നിതാ അപ്പോളോ ദൗത്യത്തിലെ ഏതാനും ബഹിരാകാശയാത്രികരൊഴിച്ച് മറ്റാരും കണ്ടിട്ടുപോലുമില്ലാത്ത മറുവശം അടുത്തറിഞ്ഞ്, പഠിച്ച് ആർട്ടെമിസ് യാത്രികർ വിജയശ്രീലാളിതരായി ഭൂമിയിൽ മടങ്ങിയെത്തിയിരിക്കുന്നു. തൊട്ടുപിന്നാലെ, ചന്ദ്രന്റെ കാണാത്ത പാതിയെക്കുറിച്ചു പാടിയ ആശാജി കാണാക്കാഴ്ചകൾ തേടിയെന്നപോലെ ഇന്നലെ ഭൂമിയിൽനിന്നു യാത്രയാവുകയും ചെയ്തു.
പ്രപഞ്ചത്തെയോർത്താൽ എത്ര നൈമിഷികമാണ് മനുഷ്യജീവിതം! എന്നിട്ടും അന്പിളിമാമൻ കഥകളുടെ തുറമുഖങ്ങളിൽനിന്നു പ്രപഞ്ചത്തിലേക്കു നാം കപ്പലിറക്കി. ഭൂമിയിൽനിന്നു ചന്ദ്രനുദിക്കുന്നതു കണ്ടവർ ചന്ദ്രനരികിൽനിന്നു ഭൂമിയുദിക്കുന്നതും അസ്തമിക്കുന്നതും കണ്ടു. തീർന്നില്ല, പായുന്ന മിസൈലുകളും അഗ്നിനാളങ്ങളും കാണാം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആക്രോശങ്ങൾ കേൾക്കാം; പ്രപഞ്ചത്തിൽ മറ്റൊരിടത്തുമില്ലാത്തത്. അതാണ് പ്രപഞ്ചം കീഴടക്കുന്ന മനുഷ്യന്റെ ഇരുണ്ട പാതി !
യവന ചന്ദ്ര ദേവിയുടെ പേരാണ് ആർട്ടെമിസ്. പക്ഷേ, നാസയ്ക്ക് അതൊരു ചാന്ദ്രദൗത്യമാണ്. 2022 നവംബറിലായിരുന്നു യാത്രക്കാരില്ലാത്ത ആർട്ടെമിസ്-1 ദൗത്യം. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ഏപ്രിൽ ഒന്നിന് അമേരിക്കയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് വിക്ഷേപിച്ച ഓറിയോൺ പേടകത്തിൽ അമേരിക്കയുടെ റീഡ് വൈസ്മാന്, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, കനേഡിയന്‍ പൗരന് ജെറമി ഹാന്സന് എന്നിവർ പുറപ്പെട്ടത്.
ദശദിനദൗത്യത്തില് ചന്ദ്രനിൽ ഇറങ്ങാതെ, ചന്ദ്രോപരിതലത്തിന്റെ ഏകദേശം 6,545 കിലോമീറ്റർവരെ സമീപത്തുകൂടി ചുറ്റിക്കറങ്ങി അന്തരീക്ഷവും പുരാതന ലാവാ പ്രവാഹങ്ങളും ഗർത്തങ്ങളുമൊക്കെ നിരീക്ഷിക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5.38ന് 11 ലക്ഷം കിലോമീറ്ററുകൾ പിന്നിട്ട ഓറിയോൺ പേടകം കലിഫോർണിയയ്ക്കടുത്ത് പസഫിക് സമുദ്രത്തിൽ ഇറങ്ങി.
ഈ യാത്രയ്ക്കും യാത്രക്കാർക്കും പേടകത്തിനുമുണ്ടായ നിസാര ന്യൂനതകൾപോലും പരിഹരിച്ചാകും ആർട്ടെമിസ്-3 ദൗത്യം അടുത്ത വർഷം നടത്തുന്നത്. മനുഷ്യരുണ്ടാകുമെങ്കിലും അതും ചന്ദ്രനിൽ ഇറങ്ങില്ല. ഭ്രമണപഥത്തിൽനിന്നു ചന്ദ്രനിലിറങ്ങുകയും തിരികെ ഭ്രമണപഥത്തിലെത്തിക്കുകയും ചെയ്യുന്ന ലാൻഡിംഗ് പേടകത്തിന്റെ സാങ്കേതിക വിദ്യകളാണ് മൂന്നിലെ പരീക്ഷണം. പിന്നെയുമുണ്ട് നാല്, അഞ്ച് ദൗത്യങ്ങൾ. 2028ൽ നടത്തുന്ന നാലാം ദൗത്യത്തിൽ ചന്ദ്രനിൽ മനുഷ്യരിറങ്ങും; നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ എന്നിവരുടെ പാദം പതിഞ്ഞ ചന്ദ്രോപരിതലത്തിൽ 59 വർഷങ്ങൾക്കുശേഷം.
ഇടയ്ക്കൊന്നു പറയട്ടെ. മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ-11 ദൗത്യം കെട്ടുകഥയാണെന്ന നിഗൂഢതാവാദത്തിന് അടിസ്ഥാനമില്ലെങ്കിലും ഈ നിർമിതബുദ്ധിയുടെ കാലത്തും ആ ‘ചന്ദ്രനിലിറക്കം’ ആവർത്തിക്കാൻ കഴിഞ്ഞിട്ടില്ലാത്തത് ചർച്ചകളെ വീണ്ടും ചൂടുപിടിപ്പിച്ചിട്ടുണ്ട്. അന്നത്തെ ചിത്രം അമേരിക്കയിലെ മരുഭൂമിയിൽ വച്ച് എടുത്തതാണെന്നായിരുന്നു വ്യാജനിർമിതി. പക്ഷേ, അപ്പോളോ യാത്രികർ ചന്ദ്രനിൽ സ്ഥാപിച്ച റിട്രോറിഫ്ലക്ടറുകൾ ഉപയോഗിച്ച് ചന്ദ്രനിലേക്കുള്ള ദൂരം ബഹിരാകാശ യാത്രികരുൾപ്പെടെ കണക്കാക്കുന്നുണ്ട്. യാത്രികർ കൊണ്ടുവന്ന ചാന്ദ്രശിലകൾ വിവിധ ഗവേഷണസ്ഥാപനങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു.
പക്ഷേ, ഇന്ന് അപകടസാധ്യതകളെക്കുറിച്ചു കൂടുതലറിയാവുന്ന മനുഷ്യർ ന്യൂനതകൾ പരിഹരിക്കാതെ ചന്ദ്രനിൽ ഇറങ്ങില്ല. 2028ൽ ഒരു വനിതയെ അടക്കം ഇറക്കി ആർട്ടെമിസ് അതു സാധ്യമാക്കുമെന്നു പ്രതീക്ഷിക്കാം. അത് ദക്ഷിണധ്രുവത്തിലായിരിക്കുമെന്നതും പ്രത്യേകതയാണ്.
2028ൽതന്നെ അഞ്ചാം ദൗത്യമുണ്ടാകും. ദക്ഷിണധ്രുവത്തിൽ ഒരു സ്ഥിര താവളം നിർമിക്കുകയാണ് ലക്ഷ്യം. മനുഷ്യർക്ക് രണ്ടു മാസം വരെ താമസിച്ചു ഗവേഷണം നടത്താവുന്നത്. ആർട്ടെമിസിന്റെ അഞ്ചു ദൗത്യങ്ങളും ചന്ദ്രനെ കേന്ദ്രീകരിച്ചാണെങ്കിലും അന്തിമലക്ഷ്യം ദീർഘകാല ബഹിരാകാശ യാത്രകൾക്കും ചൊവ്വയിലേക്കു മനുഷ്യനെ എത്തിക്കുന്നതിനുമുള്ള ഇടത്താവളവും ഒരുക്കുക എന്നതാണ്. മനുഷ്യൻ അങ്ങനെ അതിരുകൾ ഭേദിക്കട്ടെ. എന്നെങ്കിലുമൊരിക്കൽ വരുംതലമുറ അവിടെനിന്നു നോക്കുന്പോൾ തിരിച്ചറിഞ്ഞേക്കാം 21-ാം നൂറ്റാണ്ടിലെ മനുഷ്യർ വാസയോഗ്യമല്ലാതാക്കിയ ഭൂമിയിലെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചാരം മൂടിയ അവശിഷ്ടങ്ങൾ.
പാതിചന്ദ്രനെയേ നാം കാണുന്നുള്ളല്ലോ എന്ന ഗാനത്തിന്റെ തുടർച്ചയായി ആശ ഭോസ്ലെ പാടുന്നു: “പ്രിയനേ, പ്രണയത്തിന്റെ ഭാഷയും അപൂർണമാണ്. ആത്മാവിന്റെ തൃഷ്ണയും അപൂർണമായിരിക്കട്ടെ.” അപൂർണമെന്നല്ല, സ്നേഹത്തിന്റെ ഭാഷയേ ഇനിയാവശ്യമില്ലെന്നു പഠിപ്പിക്കുന്നവരുടെ എണ്ണമേറുന്നു. കിട്ടിയ ഭൂമിയിലിരുന്നു സ്നേഹിച്ച് ആനന്ദിക്കാൻ അറിവില്ലാത്തവർക്ക് ചന്ദ്രനും ചൊവ്വയും കൂടി കിട്ടിയിട്ടെന്തുകാര്യം!