Editorial Audio
വന്ദേമാതരം എന്നാൽ, മാതൃഭൂമിയെ വന്ദിക്കുന്നു എന്നാണ് (അമ്മേ, വന്ദനം). നമ്മുടെ ദേശീയഗീതത്തിന്റെ ശീർഷകവും ആദ്യവാക്കും അതാണ്. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരം എല്ലാവർക്കും സ്വീകാര്യമാകുന്ന തരത്തിൽ, മതപരാമർശമുള്ള ഭാഗം ഒഴിവാക്കിയതിനെ മഹാകവിയായ രബീന്ദ്രനാഥ ടാഗോർ ഉൾപ്പെടെയുള്ളവർ പിന്തുണച്ചു. ബങ്കിം ചന്ദ്ര ചാറ്റർജിപോലും വിയോജിച്ചിട്ടില്ല. 1950 ജനുവരി 24ന് ഇന്ത്യൻ ഭരണഘടനാ അസംബ്ലി വന്ദേമാതരത്തെ ദേശീയഗീതമായി അംഗീകരിക്കുകയും ചെയ്തു.
മഹാന്മാരായ സ്വാതന്ത്ര്യസമരനേതാക്കളും ഭരണഘടനാശിൽപികളും ഒഴിവാക്കിയത് ഇന്ന് എൻഡിഎ സർക്കാർ കൂട്ടിച്ചേർക്കുകയാണ്. ഒരു ബഹുസ്വര രാജ്യത്തെ ഉൾക്കൊള്ളാത്ത തീരുമാനം. ദേശീയഗാനത്തിനു തുല്യമായ പദവി ദേശീയഗീതത്തിനുമുണ്ടെന്ന് ഭരണഘടനാ അസംബ്ലി തീരുമാനിച്ചിട്ടുള്ളതാണ്. പക്ഷേ, കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്റെ പുതിയ ഉത്തരവനുസരിച്ച്, ദേശീയനേതാക്കൾ ഒഴിവാക്കിയ നാലു ഖണ്ഡങ്ങളും ഉൾപ്പെടുത്തി വന്ദേമാതരത്തിന്റെ മൂന്നു മിനിറ്റും 10 സെക്കൻഡും ദൈർഘ്യമുള്ള ആറു ഖണ്ഡങ്ങളും ഇനി ആലപിക്കണം.
മുന്പിത് ഒരു മിനിറ്റും ഒന്പതു സെക്കൻഡുമായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാ ഔദ്യോഗിക പരിപാടികളിലും രാഷ്ട്രപതിയോ ഗവർണർമാരോ ലെഫ്റ്റനൻഡ് ഗവർണർമാരോ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിലും ഉൾപ്പെടെ വിവിധ സന്ദർഭങ്ങളിൽ ഗീതം ആലപിക്കണമെന്നാണ് ഉത്തരവ്. ദേശീയഗാനവും പാടേണ്ടതുള്ളപ്പോൾ വന്ദേമാതരം ആദ്യം പാടുകയും എഴുന്നേറ്റു നിൽക്കുകയും വേണം. വന്ദേമാതരത്തിന് ദേശീയഗാനത്തിന്റേതിനു തുല്യമായ പദവി നൽകുന്നതിലല്ല, എല്ലാവരും ഒന്നിച്ചു പാടേണ്ട ആ രാഷ്ട്രവന്ദനത്തിലേക്ക് ഒരു മതത്തിന്റെ മാത്രം ഈശ്വരവന്ദനം ഉൾപ്പെടുത്തിയതിലാണ് വിയോജിപ്പ്.
അത് ഇന്ത്യയുടെ മതേതരത്വ ചട്ടക്കൂടിനെ ദുർബലമാക്കുമെന്നും മറ്റെല്ലാ മതസ്ഥരെയും ഉൾക്കൊള്ളാത്തതാണെന്നും മനസിലാക്കിയിട്ടായിരിക്കുമല്ലോ ഈ പിന്നോട്ടുള്ള ചുവട്. ബ്രിട്ടീഷ് ഇന്ത്യയിൽ ദേശഭക്തരുടെ ധ്രുവീകരണത്തിനുതകിയ "വന്ദേമാതരം' സ്വതന്ത്ര ഇന്ത്യയിൽ വർഗീയ ധ്രുവീകരണത്തിന് ഉതകാതിരുന്നെങ്കിൽ! മതപരാമർശങ്ങളുള്ള നാലു ഖണ്ഡങ്ങൾ കൂട്ടിച്ചേർത്താൽ മതേതര രാഷ്ട്രത്തിനാണോ മതരാഷ്ട്രീയത്തിനാണോ ഗുണം? വന്ദേമാതരത്തിന്റേത്, ആവേശോജ്വലമായൊരു ഗീതത്തിന്റെയും സ്വാതന്ത്ര്യസമര നേതാക്കളുടെ പക്വമായ ഇടപെടലുകളുടെയും ചരിത്രമാണ്.
1875 നവംബറിൽ ബങ്കിം ചന്ദ്ര ചാറ്റർജി തന്റെ ബംഗാള് മാസികയായ ബംഗദര്ശനില് കവിത പ്രസിദ്ധീകരിച്ചെന്നാണ് ചില രേഖകളിൽ കാണുന്നത്. അന്ന്, അതിൽ രണ്ടു ഖണ്ഡങ്ങളേ ഉണ്ടായിരുന്നുള്ളൂ. 1870കളിൽ, "ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ' എന്ന ഗാനം ബ്രിട്ടീഷ് സർക്കാർ നിർബന്ധിതമാക്കിയതിൽ പ്രതിഷേധിച്ചാണ് ചാറ്റർജി വന്ദേമാതരം രചിച്ചതെന്നു പറയപ്പെടുന്നു. പിന്നീട്, 1882ൽ ചാറ്റർജി ആനന്ദമഠമെന്ന നോവൽ എഴുതിയപ്പോൾ ഹിന്ദുദേവതകളെ പ്രകീർത്തിക്കുന്ന കൂടുതൽ ഖണ്ഡങ്ങളോടെ ഗാനം അതിൽ ഉൾപ്പെടുത്തി.
1770ലെ ബംഗാൾ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷുകാർക്കെതിരേ നടന്ന സന്യാസി കലാപത്തിന്റെ പശ്ചാത്തലത്തിലെഴുതിയ നോവലായതുകൊണ്ടാവാം അത്തരം കൂട്ടിച്ചേർക്കലുകൾ. 1885ലും 1896ലെ കോൺഗ്രസ് സമ്മേളനത്തിലും രവീന്ദ്രനാഥ ടാഗോർ ഈ കവിത ആലപിച്ചതോടെയാണ് ദേശീയതലത്തിൽ ശ്രദ്ധേയമാകുകയും സ്വാതന്ത്ര്യസമരത്തിന് ആവേശം പകർന്ന ദേശഗീതമാകുകയും ചെയ്തത്. 1937 ഡിസംബറിൽ കോൺഗ്രസ് പ്രവർത്തകസമിതിയോഗത്തിലാണ് വന്ദേമാതരം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ആലപിക്കാൻ തീരുമാനിച്ചത്.
"ആനന്ദമഠ'ത്തിലെ പൂർണ വന്ദേമാതരത്തിൽ ഹിന്ദുദേവതകളെ പ്രകീർത്തിക്കുന്ന ഭാഗമുള്ളതിനാൽ മുസ്ലിം നേതാക്കളിൽനിന്ന് വിയോജിപ്പുണ്ടായി. ദേശീയനേതാക്കൾക്ക് അതു ബോധ്യപ്പെട്ടതിനാൽ ഒഴിവാക്കുകയും ചെയ്തു. ഈ ഒഴിവാക്കലിനെയാണ് ബിജെപി 150-ാം വാർഷികത്തിൽ ദുർവ്യാഖ്യാനങ്ങളിലേക്കു വലിച്ചിഴച്ചത്. 1937ല് വന്ദേമാതരത്തിന്റെ പ്രധാന ശ്ലോകങ്ങളെ, ജിന്നയുടെ എതിർപ്പുമൂലം മുസ്ലിംകള്ക്ക് അനിഷ്ടമാണെന്നു കണ്ട് നെഹ്റു എതിർത്തെന്നു പറഞ്ഞുകൊണ്ട് പ്രധാനമന്ത്രിയാണ് 2025 നവംബറിൽ വിവാദത്തിനു തുടക്കമിട്ടത്.
വന്ദേമാതരത്തിന്റെ വിഭജനം ഇന്ത്യയിൽ വിഭജനത്തിന്റെ വിത്തുകള് വിതച്ചെന്നും ഈ വിഭജന മനോഭാവം രാജ്യത്ത് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണെന്നും മോദി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒന്നാമത്, ദേശീയപ്രസ്ഥാനത്തിന്റെ ആ ഒഴിവാക്കൽ തീരുമാനം വിഭജനത്തിനല്ല, ഐക്യത്തിനാണ് കാരണമായത്. രണ്ടാമത്, വന്ദേമാതരത്തിലെ മത ഖണ്ഡങ്ങൾ ഒഴിവാക്കിയതിന്റെ പേരിൽ ഒരു വിഭജനവെല്ലുവിളിയും ഇപ്പോഴുള്ളതായി ആർക്കുമറിയില്ല.
മൂന്ന്, അതിന്റെ ഉത്തരവാദിത്വം നെഹ്റുവിനു മാത്രമല്ല. മഹാത്മാഗാന്ധി, സർദാർ വല്ലഭഭായ് പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, മൗലാനാ അബുൾ കലാം ആസാദ്, രബീന്ദ്രനാഥ ടാഗോർ തുടങ്ങിയ മഹാരഥന്മാർ എടുത്ത തീരുമാനം നെഹ്റുവിന്റെയും മുഹമ്മദാലി ജിന്നയുടെയും പേരിലേക്ക് ഒതുക്കുന്നതിൽ ചരിത്രവിരുദ്ധവും ഇടുങ്ങിയതുമായ രാഷ്ട്രീയം തെളിഞ്ഞുനിൽപ്പുണ്ട്. ഈ രാഷ്ട്രീയം പ്രത്യക്ഷത്തിൽ നെഹ്റുവിനെ അപകീർത്തിപ്പെടുത്താനുള്ള ദുഷ്ടലാക്കാണെങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയും ഗാന്ധിജി ഉൾപ്പെടെ അതിന്റെ മഹാന്മാരായ നേതാക്കളെയും അപകീർത്തിപ്പെടുത്തുന്നതാണ്.
ആനന്ദമഠം എന്ന നോവലിന്റെ പ്രമേയമായ 1770ലെ സന്യാസി കലാപം, ചരിത്രത്തിൽ സന്യാസി-ഫക്കീർ കലാപം എന്നുകൂടിയാണ് അറിയപ്പെടുന്നതെന്നു മറക്കരുത്. അതിൽ ഹിന്ദു-മുസ്ലിം പങ്കാളിത്തമുണ്ടായിരുന്നു. പ്രധാന നേതാക്കളുടെ പേരുകളും സൂചിപ്പിക്കാം. പണ്ഡിറ്റ് ഭബാനി ചരൺ പഥക്, സൂഫി ശ്രേഷ്ഠനായ മജ്നു ഷാ, ഇദ്ദേഹം പരിക്കേറ്റു പിൻവാങ്ങിയതോടെ ചുമതല ഏറ്റെടുത്ത അനന്തരവൻ മൂസാ ഷാ, ചിരാഗ് അലി ഷാ, ദുർഗാദേവീ ചൗധരി റാണി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിൽ മതം ഘടകമായിരുന്നു.
സ്വാതന്ത്ര്യസമരത്തേക്കാൾ അത്തരം വിഭാഗീയതകളെ പ്രോത്സാഹിപ്പിച്ച സംഘടനകളും വ്യക്തികളും ചരിത്രത്തിലുണ്ട്. എങ്കിലും എല്ലാ മതങ്ങളും അവരുടെ ജനസംഖ്യാനുപാതത്തിനനുസരിച്ച് ശ്രദ്ധേയമായ പങ്കുവഹിച്ചിരുന്നു. ആ ദേശീയോദ്ഗ്രഥനത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് വന്ദേമാതരത്തിലെ മത ഖണ്ഡങ്ങൾ വിശാലവീക്ഷണമുള്ള നേതാക്കൾ ഒഴിവാക്കിയത്. അതൊക്കെയും ദേശീയ പ്രസ്ഥാനത്തിന്റെ കൂട്ടുത്തരവാദിത്വത്തിലാണ് നടപ്പായിട്ടുള്ളത്. മാത്രമല്ല, തങ്ങളുടേതല്ലാത്ത ആരാധനാമൂർത്തികളെ വന്ദിക്കാൻ മറ്റുള്ളവരെ ബാധ്യസ്ഥരാക്കുന്നത് നമ്മുടെ ഭരണഘടനയുടെ അന്തഃസത്തയ്ക്കു നിരക്കുന്നതുമല്ല.
തെരഞ്ഞെടുപ്പുകളിൽ വോട്ടു ധ്രുവീകരണത്തിനു സഹായിച്ചേക്കാമെന്നല്ലാതെ, രാജ്യത്തിനോ ജനാധിപത്യത്തിനോ മതേതരത്വത്തിനോ ഒരു ഗുണവും ഇതുകൊണ്ട് ലഭിക്കില്ല. ഈ രാജ്യത്തെ പൗരന്മാരെ ഒന്നിപ്പിച്ച്, സ്വാതന്ത്ര്യസമരത്തിന്റെ നടുനായകത്വം വഹിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണെന്ന ചരിത്രം നമുക്കിനി മാറ്റാനാകില്ല. ഹിന്ദുത്വയുടെ അക്കാലത്തെ പങ്ക് അത്ര അഭിമാനാർഹമായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുമില്ല. ഹിന്ദുത്വയുടെ ആ വിചാരധാരകളിൽനിന്നകന്ന്, ദേശീയോദ്ഗ്രഥനത്തിന്റെ പുതിയ വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും എല്ലാവർക്കും ഒരുപോലെ അനുഭവപ്പെടുന്ന പുരോഗതി ലക്ഷ്യമാക്കുകയുമാണു വേണ്ടത്.
വന്ദേമാതരം, വന്ദേ മതേതരത്വം!
Tags : EDITORIAL