Editorial Audio
ജുഡീഷറിയുടെ അഴിമതിയെക്കുറിച്ചുള്ള എട്ടാം ക്ലാസ് പാഠഭാഗം എൻസിഇആർടിയെക്കൊണ്ട് തിരുത്തിച്ച സുപ്രീംകോടതി, ബുധനാഴ്ചയെടുത്ത ചില തീരുമാനങ്ങൾ വേണ്ടവിധം ഉപയോഗിച്ചാൽ ഭരണകൂട-രാഷ്ട്രീയ താത്പര്യങ്ങളിൽനിന്നു വിദ്യാഭ്യാസമേഖലയെ രക്ഷിക്കാൻ ശേഷിയുള്ളതാണ്. എൻസിഇആർടി(നാഷണൽ കൗൺസിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്)യുടെ സത്യവാങ്മൂലത്തിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, തിരുത്തിയ പാഠഭാഗം വിദഗ്ധസമിതി അംഗീകരിക്കുന്നതു വരെ പ്രസിദ്ധീകരിക്കരുതെന്ന് ഉത്തരവിട്ടതിനൊപ്പം, അത്ര ശ്രദ്ധിക്കപ്പെടാതെപോയ മറ്റൊരു തീരുമാനമുണ്ട്.
റിട്ട. ജഡ്ജി, അറിയപ്പെട്ട അക്കാഡമിഷ്യൻ, നിയമവിദഗ്ധൻ എന്നിവരടങ്ങിയ വിദഗ്ധസമിതിക്ക്, എട്ടാം ക്ലാസിലെ വിവാദ പാഠ്യപദ്ധതി മാത്രമല്ല, മറ്റു ക്ലാസുകളിലെയും പാഠ്യപദ്ധതി പരിശോധിക്കുന്നതിന് ദേശീയ ജുഡീഷൽ അക്കാഡമിയുമായി സഹകരിക്കാം. കഴിഞ്ഞ ഏതാനും വർഷങ്ങളായി എൻസിഇആർടി ഭരണകൂട താത്പര്യത്തിനുവേണ്ടി ചരിത്രത്തിലുൾപ്പെടെ നടത്തിയ തള്ളലും കൊള്ളലും പുനഃപരിശോധിക്കാനുള്ള അവകാശവും ഈ സമിതിക്കുണ്ടെങ്കിൽ ദേശീയ വിദ്യാഭ്യാസ കരിക്കുലത്തിൽ പുരണ്ട രാഷ്ട്രീയക്കരി കഴുകിക്കളയാനാകും. എൻസിഇആർടിയുടെ രാഷ്ട്രീയത്തിനെതിരേ വസ്തുനിഷ്ഠമായി പ്രതികരിക്കുന്നവരും പ്രതിപക്ഷവും ഇതിന്റെ സാധ്യതകളെ വിലയിരുത്തേണ്ടതാണ്.
പാഠ്യപദ്ധതിയിലെ പൊളിച്ചടുക്കലുകളിൽ പലതും ചരിത്ര-മതേതര വിരുദ്ധമാണെന്ന് പ്രതിപക്ഷവും വിദ്യാഭ്യാസ-ചരിത്ര വിദഗ്ധരും ചൂണ്ടിക്കാണിച്ചിട്ടും തിരിഞ്ഞുനോക്കാതിരുന്ന എൻസിഇആർടി ഒടുവിൽ കോടതിയെ തൊട്ടപ്പോൾ വിവരമറിഞ്ഞു. ക്ഷമ പറഞ്ഞിട്ടും, തിരുത്തിയ പാഠഭാഗം വിദഗ്ധരുടെ കമ്മിറ്റി അംഗീകരിക്കുന്നതുവരെ പ്രസിദ്ധീകരിക്കരുതെന്നാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. എട്ടാം ക്ലാസിലെ നിയമപഠനത്തിന്റെ പാഠ്യപദ്ധതി മാത്രമല്ല, മറ്റു ക്ലാസുകളിലെയും പാഠ്യപദ്ധതി പരിശോധിക്കുന്നതിന് വിദഗ്ധസമിതിക്കു ദേശീയ ജുഡീഷൽ അക്കാഡമിയുമായി സഹകരിക്കാമെന്ന് കോടതി വ്യക്തമാക്കിയതാണ് ശ്രദ്ധേയം.
നാഷണൽ സിലബസ് ആൻഡ് ടീച്ചിംഗ് ലേണിംഗ് മെറ്റീരിയൽ കമ്മിറ്റിയുടെ (എൻഎസ്ടിസി) ഭരണഘടന സർക്കാർ പുനഃപരിശോധിക്കേണ്ട സമയമാണിതെന്ന് വാദത്തിനിടയിൽ കോടതി പറയുകയും ചെയ്തു. വിവാദ പാഠപുസ്തകം തയാറാക്കിയ പ്രഫ. മൈക്കൽ ഡാനിനോ, അധ്യാപിക സുപർണ ദിവാകർ, നിയമ ഗവേഷകൻ അലോക് പ്രസന്നകുമാർ തുടങ്ങിയവരുമായി പൊതുഫണ്ട് സീകരിക്കുന്ന ഒരു സ്ഥാപനവും സഹകരിക്കരുതെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു കോടതി നിർദേശം നൽകിയത് എൻസിഇആർടിക്ക് പ്രഹരമായി.
എൻസിഇആർടിയുടെ ‘എക്സ്പ്ലോറിംഗ് സൊസൈറ്റി, ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന സാമൂഹ്യശാസ്ത്ര പുസ്തകം പൂർണമായും നിരോധിച്ച സുപ്രീംകോടതി, പുസ്തകത്തിന്റെ പ്രിന്റ് ചെയ്ത പകർപ്പുകൾ പിടിച്ചെടുക്കാനും ഡിജിറ്റൽ കോപ്പികൾ പ്രചരിക്കുന്നതു തടയാനും നേരത്തേ ഉത്തരവിട്ടിരുന്നു. ‘സമൂഹത്തിൽ ജുഡീഷറിയുടെ പങ്ക്’ എന്ന നാലാം അധ്യായമാണു വിവാദത്തിനു വഴിവച്ചത്. ജുഡീഷറിയിലെ അഴിമതിക്കഥകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
പക്ഷേ, രാഷ്ട്രീയത്തിലും ഭരണസംവിധാനത്തിലും കൊടിയ അഴിമതികളുണ്ടായിരിക്കേ, വിമർശകരെയും പ്രതിപക്ഷത്തെയും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നെന്ന ആരോപണം ശക്തമായിരിക്കേ, അഴിമതിക്കാരായ രാഷ്ട്രീയക്കാർ ഭരണകക്ഷിക്കൊപ്പം ചേർന്നാൽ അഴിമതിമുക്തരാകുന്ന ഉദാഹരണങ്ങൾ നിലനിൽക്കേ... ജനാധിപത്യത്തിന്റെ അവസാന ആശ്രയമായ കോടതികളുടെ വിശ്വാസ്യത പുതിയ തലമുറയിൽനിന്ന് എടുത്തുമാറ്റുന്നത് ആപത്കരമാണ്.
എൻഡിഎ സർക്കാരിനു കീഴിൽ എൻസിഇആർടി നടത്തിക്കൊണ്ടിരിക്കുന്ന അപനിർമിതികളിലൊന്ന് കോടതിക്കെതിരേയായതാണ് തിരിച്ചടിയായത്. പക്ഷേ, ജനാധിപത്യത്തിന്റെ ഇന്ത്യൻ നിലപാടുതറയായ മതേതരത്വം, അഹിംസയിലൂന്നിയ സ്വാതന്ത്ര്യസമരം, സ്വാതന്ത്ര്യസമരത്തിലും സ്വാതന്ത്ര്യാനന്തര രാഷ്ട്രനിർമാണത്തിലും നേതൃത്വം വഹിച്ച നേതാക്കൾ, ദളിതർ, ന്യൂനപക്ഷങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ എൻസിഇആർടി നടത്തിയ രാഷ്ട്രീയപ്രേരിതമെന്നു പറയാവുന്ന കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും പുതിയ തലമുറയെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
അതിലൊന്നും കോടതി ഇടപെട്ടിട്ടില്ലെങ്കിലും, പലതും ഇപ്പോൾ വിലക്കപ്പെട്ടതുപോലെയോ അതിലേറെയോ ഗൗരവമുള്ള വിഷയങ്ങളായിരുന്നു. എൻസിഇആർടിയും യുജിസിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസവകുപ്പും ഏതാണ്ട് ഒരേ രീതിയിലുള്ള ഒഴിവാക്കലും കൂട്ടിച്ചേർക്കലുകളുമാണ് പാഠ്യപദ്ധതികളിൽ ഏതാനും വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതു ബിജെപിയുടെ പ്രതിപക്ഷമുക്ത-മതരാഷ്ട്രീയവുമായി ഏറെ ചേർന്നുനിൽക്കുന്ന പൊളിച്ചെഴുത്തുകളാണ്.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കുപോലും ഒഴിവില്ല. 2023ൽ 12-ാം ക്ലാസിൽ, ഗാന്ധിജിയുടെ ഹിന്ദു-മുസ്ലിം ഐക്യശ്രമം ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചെന്ന പാഠഭാഗം മാറ്റിയപ്പോൾ, ഗാന്ധിഘാതകന്റെ വർഗീയ സംഘടനാ ബന്ധങ്ങൾ എടുത്തുകളഞ്ഞ്, ‘പൂനയിൽനിന്നുള്ള നാഥുറാം ഗോഡ്സെ’ എന്ന ബ്രാഹ്മണയുവാവ് എന്നാക്കി മാറ്റി. ആർഎസ്എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഒഴിവാക്കി. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കാൻ എൻസിഇആർടിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസവകുപ്പുകളും മത്സരിക്കുകയായിരുന്നു.
2023ലാണ് 11-ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠത്തിൽനിന്ന് ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസമന്ത്രി അബുൾകലാം ആസാദിനെ വെട്ടിയത്. ശാസ്ത്രത്തിന്റെ സുപ്രധാന കണ്ടെത്തലായ പരിണാമസിദ്ധാന്തം 10-ാം ക്ലാസിലെ സയൻസ് പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കിയത് 2023 ഏപ്രിലിലാണ്. ഏഴാം ക്ലാസ് പാഠഭാഗത്തിൽനിന്ന് ദളിത് എഴുത്തുകാരെ ഒഴിവാക്കി. കർണാടകയിലെ സ്കൂൾ സിലബസിൽനിന്ന് ദളിത് എഴുത്തുകാരുടെയും പുരോഗമനവാദികളായ എഴുത്തുകാരുടെയും, വർഗീയതയ്ക്കും ജാതിശ്രേണിക്കുമെതിരേ പ്രവർത്തിക്കുന്നവരുടെയും ലേഖനങ്ങളുള്ള പാഠഭാഗങ്ങൾ ബിജെപി സർക്കാർ ഒഴിവാക്കി.
ഡോ. ബി.ആർ. അംബേദ്കറും നെഹ്റുവുമൊക്കെ പുസ്തകങ്ങളിൽനിന്നു പുറത്തായപ്പോൾ ആർഎസ്എസ് സൈദ്ധാന്തികരായ വി.ഡി. സവർക്കറും കെ.ബി. ഹെഡ്ഗേവാറുമൊക്കെ സ്ഥാനം പിടിച്ചു.2019ൽ എൻസിഇആർടി ഒന്പതാം ക്ലാസിലെ ‘ഇന്ത്യ ആൻഡ് ദ കണ്ടംപററി വേൾഡ്’ എന്ന പുസ്തകത്തിൽനിന്ന് 70 പേജുകൾ നീക്കിയതിൽ മിഷണറിമാരുടെ പിന്തുണയിൽ നടന്ന, തിരുവിതാംകൂറിലെ മാറുമറയ്ക്കൽ സമരം എന്നറിയപ്പെടുന്ന ചാന്നാർ ലഹളയുമുണ്ട്. 2020-21ൽ പാഠപുസ്തകങ്ങളിൽനിന്നു നീക്കം ചെയ്തത് മതേതരത്വം, ഫെഡറലിസം, മതം, ജാതി, ലിംഗസമത്വം എന്നീ വിഷയങ്ങളിലുള്ള പാഠഭാഗങ്ങളായിരുന്നു.
ഹാരപ്പൻ-സിന്ധുനദീതട സംസ്കാരത്തെ വേദങ്ങളുമായി ബന്ധപ്പെടുത്തി സിന്ധു-സരസ്വതി സംസ്കാരമായി മാറ്റിയത് 2024ൽ യുജിസിയാണ്. എൻസിഇആർടി, മാറിമാറി വരുന്ന ജനാധിപത്യ ഭരണകൂടങ്ങളുടെ ഭരണഘടനാനുസൃതവും പുരോഗമനപരവുമായ പ്രതിബദ്ധതകളെ പ്രതിഫലിപ്പിക്കുന്നതിൽ എതിരഭിപ്രായമില്ല. പക്ഷേ, അത് ഭരിക്കുന്ന പാർട്ടിയുടെ പ്രചാരണോപാധിയാകുന്നത് മറ്റൊരു വിഷയമാണ്. പൂർണമായും വസ്തുതാവിരുദ്ധമല്ലാതിരുന്നിട്ടും കോടതിയുടെ അഴിമതിക്കാര്യം പഠിപ്പിക്കുന്നതു ദുരുപദിഷ്ടമാണെങ്കിൽ എൻസിഇആർടിയുടെ പതിറ്റാണ്ടു നീണ്ട ചരിത്ര-ശാസ്ത്ര-മതേതര-ദളിത് വിരുദ്ധ രഥയാത്രയും തടയപ്പെടേണ്ടതല്ലേ?
Tags : Editorial