Editorial Audio
ജനാധിപത്യരഥം അഞ്ചുവർഷത്തിലൊരിക്കൽ നടത്തുന്ന അറ്റകുറ്റപ്പണിക്കായി വീണ്ടും ജനങ്ങളുടെ പണിപ്പുരയിലെത്തുകയാണ്. അതിനുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളം, ആസാം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ ഒന്പതിനാണ് വോട്ടെടുപ്പ്. തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലെ ആദ്യഘട്ടവും 23നു നടക്കും. 29ന് നടക്കുന്ന രണ്ടാം ഘട്ടത്തോടെ പശ്ചിമ ബംഗാളിലെ വോട്ടെടുപ്പും പൂർത്തിയാകും. തുടർന്ന് മേയ് നാലിന് അഞ്ചു സംസ്ഥാനങ്ങളിലെയും ഫലം പ്രഖ്യാപിക്കും.
തെരഞ്ഞെടുപ്പിലെന്നപോലെ മറ്റൊരവസരത്തിലും ജനങ്ങളോട് അവരുടെ പങ്ക് നിർവഹിക്കാൻ ജനാധിപത്യം ഇത്ര പ്രകടമായി ആവശ്യപ്പെടാറില്ല. വോട്ടർപട്ടികയെയും വോട്ടെണ്ണലിനെയുംവരെ ചോദ്യം ചെയ്യുന്നതുപോലെയോ അതിലേറെയോ ഉത്തരവാദിത്വം വോട്ടു രേഖപ്പെടുത്തുന്നതിലുമുണ്ട്. നാലു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവിസൂചകമാകും. ഏപ്രിൽ ഒന്പതിനു വിരൽത്തുന്പിൽ വിരിയാനിരിക്കുന്ന നമ്മുടെ ജനാധിപത്യതീരുമാനം നാടിന്റെ നന്മയ്ക്കാകട്ടെ.
ഇനി 25 ദിവസം, കേരളത്തിലെ 140 നിയമസഭാമണ്ഡലങ്ങളിൽ മീനമാസത്തിലെ സൂര്യനൊപ്പം രാഷ്ട്രീയവും തിളയ്ക്കും. വന്യജീവി, തെരുവുനായ, റബറിന്റെ വിലയിടിവ്, നെൽകർഷകർ ഉൾപ്പെടെയുള്ളവരുടെ തീരാദുരിതങ്ങൾ, ന്യൂനപക്ഷവിരുദ്ധത, വർഗീയത, അവിശുദ്ധ ബാന്ധവങ്ങൾ, അഴിമതി, മയക്കുമരുന്ന്, ഗുണ്ടാരാജ്... ഭരിക്കുന്നവരും പ്രതിപക്ഷവും ദേശീയനേതൃത്വങ്ങളും ഒളിച്ചുകളിക്കുന്ന നീറുന്ന വിഷയങ്ങൾ ഇന്നുമുതൽ ചർച്ചയാകും.
നിർഭാഗ്യവശാൽ, വന്യജീവി, തെരുവുനായ, വർഗീയ-മതമൗലികവാദ കൂട്ടുകെട്ട് വിഷയങ്ങളിൽ തമ്മിൽ ഭേദത്തെ തെരഞ്ഞെടുക്കാനേ നിവൃത്തിയുള്ളൂ. തങ്ങൾക്കിന്നുവരെ വഴങ്ങാത്ത കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ ചുവടുറപ്പിക്കാൻ ബിജെപി ദേശീയനേതൃത്വം മുന്പെന്നത്തേക്കാളും ശക്തമായ പരിശ്രമത്തിലും പ്രതീക്ഷയിലുമാണ്. സിപിഎം നയിക്കുന്ന ഇടതുമുന്നണി മൂന്നാം വട്ടവും തുടർഭരണം പ്രതീക്ഷിക്കുന്പോൾ പഞ്ചായത്തു തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നയിക്കുന്ന ജനാധിപത്യമുന്നണി.
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലേത് ഉൾപ്പെടെയുള്ള വിജയം ബിജെപി സംസ്ഥാന ഘടകത്തെയും ആവേശത്തിലാക്കിയിട്ടുണ്ട്. പക്ഷേ, സജീവപാർട്ടിക്കാരല്ലാത്ത വോട്ടർമാരുടെ ഉള്ളിലിരുപ്പ് മാറ്റിമറിക്കാനായിരിക്കും ഇനിയുള്ള 25 ദിവസവും മൂന്നു മുന്നണികളുടെയും പരക്കംപാച്ചിൽ. പാചകവാതകത്തിനു ക്യൂ നിൽക്കുന്നതിനിടെയാണ് ഇന്നലെ നാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം കേട്ടത്.
ഇന്നു വിജ്ഞാപനം പുറപ്പെടുവിക്കും. മൂന്നു മുന്നണികൾക്കും ജീവന്മരണ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. 10 വർഷമായി പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസിന് ഒരു പരാജയംകൂടി താങ്ങാനാകില്ല. സിപിഎമ്മിനു കേരളം നഷ്ടപ്പെട്ടാൽ രാജ്യത്ത് ഒരു സംസ്ഥാനത്തും അധികാരമില്ലെന്ന കഠിന യാഥാർഥ്യത്തെ നേരിടേണ്ടിവരും. ബിജെപിക്കു സീറ്റും വോട്ടുനിലയും വർധിപ്പിക്കാനായില്ലെങ്കിൽ പാർട്ടിക്കും സംസ്ഥാന നേതൃത്വത്തിനും തന്ത്രങ്ങൾ മാറ്റേണ്ടിവരും.
സംസ്ഥാനങ്ങളുടെ വികസനം കേന്ദ്രത്തിന്റെ സഹകരണമില്ലെങ്കിൽ ക്ലേശകരമാണെന്നതിന്റെ നിരവധി അനുഭവങ്ങൾ വയനാട് ഉരുൾപൊട്ടലിൽപോലും കാണേണ്ടിവന്നു. ഇരട്ട എൻജിൻ ഇല്ലെങ്കിൽ വികസന ട്രെയിൻ ഒരു സംസ്ഥാനത്തും നീങ്ങില്ലെന്ന കേന്ദ്ര മുന്നറിയിപ്പ് ഫെഡറൽ സംവിധാനങ്ങളെ ദുർബലമാക്കിയിട്ടുണ്ട്. ഇതു ബിജെപി ഇതര സംസ്ഥാനങ്ങളിലെ വോട്ടർമാർ ഗുണകരമായെടുക്കുമോയെന്നു കണ്ടറിയേണ്ടതുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയവും നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയപ്രതീക്ഷയും കോൺഗ്രസിലെ സീറ്റ്-അധികാര തർക്കങ്ങളെ സജീവമാക്കിയിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ള എൽഡിഎഫിനെ വിടാതെ പിന്തുടരുകയാണ്. ഇതൊക്കെ യാഥാർഥ്യങ്ങളാണെങ്കിലും കേരളത്തിലെ വോട്ടർമാരുടെ രാഷ്ട്രീയ പ്രബുദ്ധത, പാർട്ടികളുടെ നിലപാടുകളെ ഇഴകീറി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കും.
വിദ്വേഷ പ്രചാരണങ്ങൾക്കും വർഗീയതയ്ക്കും കേരളത്തിൽ വലിയ മാർക്കറ്റ് ലഭിക്കില്ലെന്നു മാത്രമല്ല, തിരിച്ചടിയാകുകയും ചെയ്യും. തുടക്കത്തിൽ സൂചിപ്പിച്ച, സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും തീരാശാപങ്ങളിൽനിന്ന് നാടിനു മോചനം ഉണ്ടാകണം. ഉദാഹരണത്തിന്, വന്യജീവി-തെരുവുനായ ശല്യത്തിൽ ഈ രാജ്യത്തെ ഇക്കാലമത്രയും കുടുക്കിയിട്ടവരോട് നിയമം മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമയബന്ധിതമായ പരിഹാരത്തെക്കുറിച്ചു ചോദിക്കാൻ ഒരവസരംകൂടി ലഭിച്ചിരിക്കുകയാണ്.
വോട്ടെടുപ്പിലല്ലാതെ ജനാധിപത്യത്തിൽ ഒരു പങ്കാളിത്തവും ഭരിക്കുന്നവർ നമുക്ക് അനുവദിക്കില്ല. ഒന്പതാം തീയതി വിലപ്പെട്ടതാണ്. കള്ളവോട്ടു ചെയ്യുന്നവരും വോട്ടു ചെയ്യാത്തവരും ജനാധിപത്യത്തോട് ചെയ്യുന്നത് ഏതാണ്ട് ഒരേ അട്ടിമറിയാണെന്നും മറക്കരുത്. വിരലിൽ മഷി തെളിയും മുന്പ് മനസിൽ ഭാവി തെളിയട്ടെ.
Tags : EDITORIAL