ഏതാനും വർഷങ്ങളായി കേരളത്തിലെ വിദേശസഞ്ചാരികളുടെ വളർച്ചാനിരക്ക് ദേശീയ ശരാശരിയേക്കാൾ ഉയരത്തിൽ ആയിരുന്നു. 2018ൽ 10,96,407 വിദേശ സഞ്ചാരികൾ കേരളത്തിൽ എത്തിയപ്പോൾ 2019ൽ ഇത് 11,89,771 ആയി ഉയർന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശസഞ്ചാരികൾ എത്തിയത് 2019 ജനുവരിയിൽ ആയിരുന്നു. ആകെ വിദേശസഞ്ചാരികളിൽ 14 ശതമാനമാണ് ആ ജനുവരിയിൽ കേരളത്തിലെത്തിയത്.
2020ൽ കേരളം സന്ദർശിച്ചതിൽ 21.1 ശതമാനം യുകെയിൽനിന്നുള്ളവരായിരുന്നു. രണ്ടാമത് 14.8 ശതമാനവുമായി ഫ്രാൻസ്. സംസ്ഥാനത്ത് ഏറ്റവുമധികം വിദേശ വിനോദസഞ്ചാരികൾ എത്തുന്നത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്. ഏറ്റവും കുറവ് വിദേശ വിനോദസഞ്ചാരികൾ സന്ദർശിച്ചത് പത്തനംതിട്ട ജില്ലയിലും പാലക്കാട്ടും ആയിരുന്നു.
ആഭ്യന്തര വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ 2020 ജനുവരി മാസത്തിലായിരുന്നു, കുറവ് ഏപ്രിൽ മാസവും. 2020ൽ കേരളത്തിലെ ആഭ്യന്തര വിനോദസഞ്ചാരികളിൽ ഏകദേശം 73.09 ശതമാനവും സംസ്ഥാനത്തിനകത്തുനിന്നു തന്നെയാണ് വന്നത്. 7. 61% സന്ദർശകർ തമിഴ്നാട്ടിൽ നിന്നും 6% കർണാടകയിൽനിന്നും 2.52% മഹാരാഷ്ട്രയിൽനിന്നും വന്നു. ആഭ്യന്തര വിനോദസഞ്ചാരികൾ മധ്യകേരളത്തെ കൂടുതൽ ഇഷ്ടപ്പെടുന്നു. 47% ആളുകളും മധ്യകേരളമാണ് വിനോദസഞ്ചാരലക്ഷ്യമാക്കുന്നത്. 28% പേർ തെക്കൻ കേരളവും 25% പേർ വടക്കൻ കേരളവും വിനോദസഞ്ചാരത്തിനായി തെരഞ്ഞെടുക്കുന്നു.
2020ൽ ആഭ്യന്തര വിനോദസഞ്ചാര വരുമാനം 6,025.68 കോടി രൂപയും വിദേശനാണ്യ വരുമാനം 2,799.58 കോടിയും ആയിരുന്നു. എന്നാൽ, 2019ൽ ഇത് യഥാക്രമം 1,0271.06 കോടിയും 24785.62 കോടി രൂപയും ആയിരുന്നു എന്ന് അറിയുമ്പോഴാണ് വിനോദ സഞ്ചാര മേഖലയിൽ കോവിഡ് ഏല്പിച്ച ആഘാതം എത്രകണ്ട് ഗുരുതരമായിരുന്നു എന്ന് മനസിലാവുക.
വീണ്ടും പ്രതീക്ഷകൾകോവിഡ് മഹാമാരി സംസ്ഥാനത്തെ വിനോദസഞ്ചാര വ്യവസായത്ത നഷ്ടത്തിലാക്കിയിരുന്നു. ദീർഘകാലത്തെ നിയന്ത്രണങ്ങൾക്കു ശേഷം വീണ്ടും വിനോദസഞ്ചാര മേഖലയിലേക്ക് സഞ്ചാരികൾ ഇപ്പോൾ കടന്നുവന്നു തുടങ്ങിയിരിക്കുന്നു. ടൂറിസം പുനരുജ്ജിവിപ്പിക്കുന്നതിലെ യഥാർഥ വെല്ലുവിളി അയൽസംസ്ഥാനങ്ങളിൽനിന്നും ശ്രീലങ്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽനിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽനിന്നുമുള്ള കടുത്ത മത്സരമാണ്. സംസ്ഥാന ടൂറിസം വ്യവസായം നിരവധി നാഴികക്കല്ലുകൾ പിന്നിട്ടിട്ടുണ്ട് എന്നത് യാഥാർഥ്യമെങ്കിലും വിപണി നിലനിർത്താൻ ഏറെ ദൂരം ഇനിയും പോകേണ്ടിയിരിക്കുന്നു. ഘടനാപരമായ വിനോദസഞ്ചാര ഉത്പന്നങ്ങളിലും അനുഭവങ്ങളിലുമുള്ള തുടർച്ചയായ നവീകരണവും മതിയായ യോഗ്യതയുള്ളവരും പരിശീലനം ലഭിച്ചവരുമായ ആളുകളെ ലഭ്യമാക്കുന്നതും കേരള വിനോദസഞ്ചാര പാതയിലെ വെല്ലുവിളികളാണ്.
ചരിത്രപരവും സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങളുമുള്ള കേരളം ലോകോത്തര വിനോദസൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന ഒന്നായി മാറേണ്ടിയിരിക്കുന്നു. നിലവിലെ ഏക ബ്രാൻഡിംഗ് സംവിധാനത്തിൽനിന്നും പുതിയ ബ്രാൻഡുകളും ഉപ ബ്രാൻഡുകളും രൂപപ്പെടുത്താൻ നമുക്കുകഴിയണം. അന്തർദേശീയ വിനോദസഞ്ചാരം മികച്ച രീതിയിൽ എത്താൻ കൂടുതൽ സമയം എടുക്കും. എന്നാൽ ആഭ്യന്തര വിപണിയിൽ വിനോദസഞ്ചാരത്തിന്റെ ഒരു തിരിച്ചുവരവും കുതിച്ച്ചാട്ടവും പ്രതീക്ഷിക്കുന്നുണ്ട്. അതിനനുസൃതമായ മാറ്റങ്ങൾ ഗ്രാമീണ ഫാം ടൂറിസത്തിലും അറിയപ്പെടാത്ത ലക്ഷ്യസ്ഥാനങ്ങളെ കൂടുതൽ പരിചയപ്പെടുത്താനും സാധിക്കണം. കൂടുതൽ കരുത്തോടും ശക്തിയോടും കൂടെ വിനോദസഞ്ചാരത്തിന്റെ കുതിച്ചു ചാട്ടം 2023ൽ ഉണ്ടാവേണ്ടിയിരിക്കുന്നു. ആയതിന്റെ ലക്ഷണങ്ങൾ വിനോദസഞ്ചാര മേഖലയിലെല്ലാം കണ്ടുതുടങ്ങിയിരിക്കുന്നു. വിനോദസഞ്ചാരികൾക്കും ഈ വ്യവസായം കൊണ്ട് ഉപജീവനം നടത്തുന്നവർക്കും പുതുജീവൻ നല്കുന്ന ഒരു പുതുവർഷം പ്രതീക്ഷിക്കാം.