ചൈനയുമായി 2013-14ൽ 3,600 കോടി ഡോളർ ആയിരുന്ന വ്യാപാര കമ്മി കഴിഞ്ഞ സാന്പത്തിക വർഷം ആയപ്പോൾ 5,300 കോടി ഡോളറായാണു കൂടിയത്. ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, ഫിലിപ്പീൻസ്, സിംഗപ്പൂർ എന്നീ ആസിയാൻ രാജ്യങ്ങൾ 2010ൽ ചൈനയുമായി ഉണ്ടാക്കിയ സ്വതന്ത്രവ്യാപാര കരാർ മാത്രം മതിയാകും ഇന്ത്യക്കുള്ള വലിയ മുന്നറിയിപ്പ്.
നീതി ആയോഗ് 2017ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടനുസരിച്ച് ചൈനയുമായി 5,300 കോടി ഡോളറിന്റെ അധിക വ്യാപാരം ഉണ്ടായിരുന്ന ഈ ആറ് ആസിയാൻ രാജ്യങ്ങൾക്ക് ചൈനയുമായി കരാർ ഉണ്ടാക്കിയശേഷം എല്ലാം തിരിച്ചടിച്ചു. 2016ൽ എത്തിയപ്പോൾ തന്നെ 5,400 കോടി ഡോളറിന്റെ വ്യാപാര കമ്മിയാണ് ആസിയാനിലെ പ്രബല രാജ്യങ്ങൾക്കുണ്ടായത്.
അഞ്ചു വർഷത്തെ വൻ നഷ്ടം പതിവുപോലെ ഇന്ത്യയുടെ കയറ്റുമതി ലക്ഷ്യം നേടില്ലെന്നു മാത്രമല്ല, ഇറക്കുമതികൾ രാജ്യത്തിന്റെതന്നെ സന്പദ്ഘടനയുടെ കുഴിതോണ്ടും. ഇതുവരെയുള്ള എല്ലാ സ്വതന്ത്ര വ്യാപാര കരാറുകളും വരുത്തിയതിനേക്കാൾ ഭീകരമാകും സ്ഥിതി. അനിയന്ത്രിത ഇറക്കുമതി ചെറുക്കാനായി ഓട്ടോ ട്രിഗർ എന്ന അവകാശ വ്യവസ്ഥ ഡയറി ഉത്പന്നങ്ങൾ അടക്കമുള്ളവയ്ക്കു കൊണ്ടുവരുമെന്നാണു കേന്ദ്ര വാണിജ്യ മന്ത്രാലയം അവകാശപ്പെടുന്നത്. സ്വതന്ത്ര്യ വ്യാപാര കരാറുകൾ നടപ്പിലായാൽ ഇത്തരം സംരക്ഷണമൊന്നും ഫലിക്കില്ല എന്നതും സർക്കാരിനും ബോധ്യമുള്ളതാണ്.
ആസിയാൻ രാജ്യങ്ങളും ആർസിഇപിയിലെ ചൈനയും ജപ്പാനും അടക്കമുള്ള രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ നിലവിൽ തന്നെ ഇന്ത്യക്കു വലിയ ക്ഷീണമാണ്. ആർസിഇപിയിലെ 15 രാജ്യങ്ങളുമായുള്ള 2018-19ലെ ഇന്ത്യയുടെ വ്യാപാര കമ്മി 10,050 കോടി ഡോളറാണ്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ 2014ൽ 6,300 കോടി ഡോളർ ആയിരുന്നു. അഞ്ചു വർഷം കൊണ്ട ു വ്യാപാര നഷ്ടത്തിലെ വർധന 3,750 കോടി ഡോളർ (2.70 ലക്ഷം കോടി രൂപ) ആണെന്നത് അതീവഗൗരവമുള്ളതാണ്.
പാലൊഴികെയെല്ലാം വെള്ളത്തിൽ പക്ഷേ കാർഷിക കയറ്റുമതിയുടെ കാര്യത്തിൽ പടവലങ്ങ പോലെ താഴോട്ടാണ് ഇന്ത്യയുടെ പോക്ക്. കാർഷിക കയറ്റുമതിയുടെ മൂന്നിൽ രണ്ടും അരി, ഡെയറി ഉത്പന്നങ്ങൾ, മാംസം, തുകൽ തുടങ്ങിയവയാണ്. കയറ്റുമതി പ്രോൽസാഹനത്തിനായി കേന്ദ്രസർക്കാർ ചെലവഴിക്കുന്ന തുകയുടെ ഭൂരിഭാഗവും കാർഷികേതര ഉത്പന്നങ്ങൾക്കാണ്. കേരളത്തിലെ റബർ, ഏലം, കുരുമുളക് അടക്കമുള്ള നാണ്യവിളകൾക്ക് ആകട്ടെ ഇറക്കുമതിയാണു വില്ലൻ.
ഗുജറാത്ത്, യുപി, ബിഹാർ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വൻകിട ക്ഷീരകർഷക ലോബി പ്രതിഷേധം ഉയർത്തിയപ്പോൾ പാൽ മേഖലയെ മാത്രം കരാറിൽനിന്നു മാറ്റി സംരക്ഷിക്കുമെന്നാണു കേന്ദ്രസർക്കാരിലെ ചിലരുടെ വാഗ്ദാനം. രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘിന്റെ ആഭിമുഖ്യത്തിൽ കേരളം അടക്കം 13 സംസ്ഥാനങ്ങളിലെ നാൽപതോളം കർഷക സംഘടനകൾ രാജ്യവ്യാപകമായി ദേശീയപാതകൾ ഉപരോധിക്കുകയും വാണിജ്യ- വ്യവസായ- റെയിൽ മന്ത്രി പിയൂഷ് ഗോയലിന്റെ കോലം കത്തിക്കുകയും ചെയ്യുമെന്നു ഭീഷണി വന്നപ്പോഴാണ് ക്ഷീരകർഷകർക്കു സംരക്ഷണം തേടാൻ സർക്കാർ ആലോചിക്കുന്നത്.
അമേരിക്കയിലെ വിസ്കോൻസിൻ- മാഡിസണ് യൂണിവേഴ്സിറ്റിയിലെ അഗ്രികൾച്ചറൽ ആൻഡ് അപ്ലൈഡ് ഇക്കണോമിക്സ് പ്രഫസറായ ഇയാൻ കോക്സ്ഹെഡ് ഏതാനും മാസം മുന്പു നടന്ന ഒരു കൂടിക്കാഴ്ചയിൽ പറഞ്ഞതാണ് ഓർമയിൽ വരുന്നത്. “കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കാർഷിക മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ പ്രോൽസാഹനം നൽകിയാലേ ആഗോളതലത്തിൽ ഇന്ത്യക്ക് ഇനി മുന്നേറാനാകൂ. ഭക്ഷ്യസംസ്കരണം അടക്കമുള്ള മൂല്യവർധിത കാർഷികോത്പന്നങ്ങളുടെ കയറ്റുമതിയാണു പ്രധാനം. ഐടി കന്പനികളുടെ ലാഭം കൊണ്ടുമാത്രം ഇന്ത്യയുടെ സമഗ്രപുരോഗതിയും വികസനവും നേടാനാകില്ല.”
പിൻമാറ്റംതന്നെ പോംവഴി രാജ്യത്തിനും ജനങ്ങൾക്കും വലിയ നഷ്ടവും കഷ്ടവും ഉണ്ടാകുന്ന ആർസിഇപി കരാറിൽ നിന്നു പിന്മാറുക മാത്രമാണ് ഇന്ത്യക്കു കരണീയം. പന്ത്രണ്ടു രാജ്യങ്ങളുമായി അമേരിക്ക 2016 ഫെബ്രുവരി നാലിന് ഒപ്പുവച്ച ട്രാൻസ് പസഫിക് സഹകരണത്തിൽ നിന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പിന്മാറിയത് പ്രധാനമന്ത്രി മോദിക്ക് പാഠമാകണം. അധികാരമേറ്റ ശേഷം 2017 ജനുവരി 23ന് പ്രത്യേക പ്രസിഡൻഷ്യൽ മെമ്മോറാണ്ടത്തിലൂടെയായിരുന്നു അമേരിക്കയുടെ പിന്മാറ്റം.
രാജ്യതാത്പര്യങ്ങൾക്കും സാധാരണക്കാർക്കും ബാധകമാകുന്ന അന്താരാഷ്ട്ര കരാറുകളിൽ ഏർപ്പെടുന്നതിനു മുന്പു നിയമസഭകളിലും പാർലമെന്റിലും വിശദമായ ചർച്ചകൾ അനിവാര്യമാണ്. ലക്ഷക്കണക്കിനു ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന ആർസിഇപി കരാറിനെതിരേ ജനരോഷം ഉയർന്നാലേ സർക്കാരുകൾ കണ്ണുതുറക്കൂവെന്ന പിടിവാശി വേണ്ട. ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കും വ്യാപാരികൾക്കും കാർഷിക മേഖലയ്ക്കും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിൽ നിന്നു പിന്മാറി കർഷകർ ഉൾപ്പെടെയുള്ള രാജ്യത്തെ സാധാരണ പൗരന്മാർക്കു സംരക്ഷണവും പ്രോൽസാഹനവും ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ഇനിയും അമാന്തിക്കരുത്.