Saturday, March 30, 2024 11:04 PM IST
മാർ റാഫേൽ തട്ടിൽ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത്താവിന്റെ ഉത്ഥാനമാണ്. കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റില്ലായിരുന്നെങ്കില്‍ നമ്മുടെ വിശ്വാസം അര്‍ഥശൂന്യമാകുമായിരുന്നു. ക്രൈസ്തവജീവിതം ഉത്ഥാനത്തിന്റെ ആഘോഷമാണ്. എല്ലാ സഹനത്തിനും ഒരവസാനമുണ്ട്. ആ അവസാനം വ്യാഖ്യാനിക്കാന്‍ നമുക്കു നല്കുന്ന താക്കോല്‍വചനമാണ് ‘കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റു’ എന്ന സദ്വാര്ത്ത.
ഉത്ഥാനം നൽകുന്ന പ്രത്യാശ
യോഹന്നാന്റെ സുവിശേഷം ഇരുപതാം അധ്യായം ഉത്ഥാനസത്യം നമ്മെ അറിയിക്കുന്ന വിവരണങ്ങളാണ്. കര്‍ത്താവിന്റെ ഉത്ഥാനത്തിന് ആദ്യം സാക്ഷികളാകുന്നത് കല്ലറ അന്വേഷിച്ചുപോയ സ്ത്രീകളാണ്. കര്‍ത്താവ് അടക്കപ്പെട്ട സാബത്തിന്റെ കഠിനമായ നിയമങ്ങള്‍മൂലം ശവകുടീരത്തില്‍ ആവശ്യത്തിനു സുഗന്ധദ്രവ്യങ്ങള്‍ വയ്ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. സാബത്ത് അവസാനിച്ചപ്പോള്‍ അവന്റെ കല്ലറയില്‍ കുറവുള്ള സുഗന്ധദ്രവ്യങ്ങള്‍ വയ്ക്കാനാണ് മഗ്ദലനമറിയവും മറ്റൊരു മറിയവും അവിടേക്കു പോയത്. ഈ സ്ത്രീകളാണ് തുറക്കപ്പെട്ട കല്ലറ ആദ്യമായി കാണുന്നത്. അന്വേഷിക്കുന്നവര്‍ക്കാണ് കര്‍ത്താവു സംലഭ്യനാകുന്നത്. ഹൃദയത്തില്‍ കര്‍ത്താവിനോട് ഒരുപാടു സ്നേഹം സൂക്ഷിച്ചിരുന്ന ഈ സ്ത്രീകള്‍ അവിടത്തെ അന്വേഷിച്ചിറങ്ങി. കല്ലറ മൂടിയിരുന്ന കല്ല് ആര് ഉരുട്ടിമാറ്റുമെന്ന ചോദ്യം അവരുടെ മനസിലുണ്ട്. പക്ഷേ, അവര്‍ കണ്ടത് ഉരുട്ടിമാറ്റപ്പെട്ട കല്ലും തുറന്ന കല്ലറയുമാണ്. നമ്മുടെ എല്ലാ പ്രതിസന്ധികളുടെ നടുവിലും ഉത്ഥാനത്തിരുനാള്‍ നല്കുന്ന സന്ദേശം ഇതാണ്: എല്ലാ പ്രതിസന്ധിയും ഉരുട്ടിമാറ്റപ്പെടേണ്ട കല്ലുകളാണ്. ഒരു കല്ലും ഉരുട്ടിമാറ്റപ്പെടാതിരിക്കില്ല.
കര്‍ത്താവിന്റെ ഉത്ഥാനം നമുക്കു നല്കുന്ന ഏറ്റവും വലിയ ബോധ്യം, പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രതിസന്ധിയും നമ്മുടെ ജീവിതത്തിലില്ല എന്നതാണ്. ഈ സന്ദേശം നിങ്ങളോടു പങ്കുവയ്ക്കുമ്പോള്‍ സഭ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പല പ്രതിസന്ധികളും എനിക്ക് ഓര്മ വരുന്നുണ്ട്. ഞാന്‍ ഈ ശുശ്രൂഷ നിര്‍വഹിക്കുമ്പോള്‍ എന്റെ മുമ്പിലുമുണ്ട് ഈ പ്രതിസന്ധികള്‍ക്ക് ഒരു പരിഹാരമില്ലേ എന്ന ചോദ്യം. പരിഹരിക്കപ്പെടാത്തതായി ഒരു പ്രതിസന്ധിയുമില്ല എന്നതാണ് ഉത്തരം.
നമ്മുടെ കര്‍ത്താവ് എത്ര വ്യക്തിപരമായാണ് നാമോരോരുത്തരുമായി ബന്ധപ്പെടുന്നതെന്നോര്‍ക്കണം. കര്‍ത്താവിനെ തേടിപ്പോയ മഗ്ദലനമറിയത്തെ കര്‍ത്താവു പേരുചൊല്ലി വിളിക്കുന്നു; “മറിയം!” എത്ര ഹൃദ്യമായ ഇടപെടലാണത്. ഉത്ഥാനത്തിരുനാള്‍ നമുക്കു നല്കുന്ന ഒരു വലിയ സന്തോഷം നമ്മുടെയൊക്കെ പ്രതിസന്ധികളില്‍ നമ്മെ പേരുചൊല്ലി വിളിക്കുന്ന ഒരു കര്‍ത്താവുണ്ട് എന്നതാണ്. “മറിയം!” ആ വിളി സുപരിചിതമായ ശബ്ദമായി അവള്‍ക്ക് അനുഭവപ്പെട്ടു. അവള് വിളികേട്ടു: “കര്‍ത്താവേ! ഒരു അപരിചിതത്വവും അവള്‍ക്കു തോന്നിയില്ല. എന്നൊക്കെയാണോ പ്രതിസന്ധികൾ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്നത്, പ്രശ്നങ്ങളുടെ തിരമാലകള്‍ സഭാനൗകയെ ആടിയുലയ്ക്കുന്നത്, അന്നൊക്കെ നാം ശ്രദ്ധയോടെ കാതോർത്താൽ മനസിലാകും, കര്‍ത്താവ് നമ്മെ പേരുചൊല്ലി വിളിക്കുന്നുണ്ടെന്ന്.
ഉത്ഥിതന്റെ ദാനം സമാധാനം
ഉയിർത്തെഴുന്നേറ്റ കര്‍ത്താവ് നമ്മോടുകൂടെ ഉണ്ടെന്നുള്ള ശുഭാപ്തിവിശ്വാസത്തിന്റെ തിരുനാളാണ് ഈസ്റ്റര്‍. കര്‍ത്താവ് എല്ലാവരോടും അറിയിക്കാനായി മറിയത്തെ പറഞ്ഞേല്പിച്ചത്, ‘ഞാന്‍ മരണത്തെ കീഴടക്കി ഉത്ഥാനം ചെയ്തിരിക്കുന്നു’ എന്ന സദ്വാര്‍ത്തയാണ്. ഒരു ക്രൈസ്തവന് ലോകത്തിനു കൈമാറേണ്ട സന്ദേശം ഉത്ഥാനത്തിന്റെ സന്തോഷമാണ്. പ്രതിസന്ധികളുടെയും അസ്വസ്ഥതകളുടെയും നടുവിൽ നാം കൈകളിൽ സൂക്ഷിക്കേണ്ടത് വിജയശ്രീലാളിതനായി ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ പതാകയാണ്. കര്‍ത്താവു നമുക്കു നല്കുന്ന സമാധാനം മറ്റുള്ളവര്‍ക്കുകൂടി പകർന്നുനൽകാനുള്ളതാണ്. നമ്മുടെ കുര്‍ബാനയില്‍, “സമാധാനം നമ്മോടുകൂടെ” എന്ന് എത്ര പ്രാവശ്യമാണ് നാം പറയുന്നത്!
സമാധാനത്തിന്റെ സന്ദേശം കൈമാറാന്‍ കഴിയുന്നവര്‍ക്കാണ് വിശ്വാസം ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ കഴിയുക. ജീവിതത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത് സമാധാനം ആസ്വദിക്കാനും മറ്റുള്ളവര്‍ക്കു കൊടുക്കാനും കഴിയുക എന്നതാണ്. ഉത്ഥാനം നമുക്കു നൽകുന്ന ഏറ്റവും വലിയ സമ്മാനം സമാധാനമാണ്. അത് എന്റെ ജീവിതത്തിൽ ഉണ്ടാകാൻ മാത്രം ആഗ്രഹിച്ചാൽ പോരാ, കൂടെയുള്ളവർക്കും സംലഭ്യമാകണം. ഉത്ഥാനത്തിരുനാള്‍ നാം കൊണ്ടാടുമ്പോള്‍ അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ സമാധാനപ്രാര്‍ത്ഥന നമ്മള് പ്രായോഗികമാക്കണം.
ഉത്ഥാനം ശിഷ്യത്വത്തിനുള്ള വെല്ലുവിളി
കാൽവരിയിലെ കർത്താവിന്റെ മരണമാണ് അവിടുത്തെ ഉത്ഥാനത്തിലേക്കു നയിച്ചത്. തോല്‍വി ഉത്ഥാനത്തിന്റെ ആരംഭമാണ്. തോല്‍ക്കുന്നിടത്താണ് ഉത്ഥാനം വിജയക്കൊടി പാറിക്കുന്നത്. ഈ കാലഘട്ടം ഒരുപാട് അസ്വസ്ഥമാണ്. സാമ്പത്തികമായി വളരെ കഷ്ടനഷ്ടങ്ങള്‍ നമുക്കുണ്ട്. സാമുദായികമായി ഒരുപാടു വിഭജനങ്ങളുണ്ട്. സഭാത്മകമായും ധാരാളം കഷ്ടപ്പാടുകളും കണ്ണീരുമൊക്കെയുണ്ട്. ഇതിന്റെ നടുവിലും ഒരു പുതിയ ഉത്ഥാനത്തിരുനാള്‍ നാം ആഘോഷിക്കുകയാണ്. തുറക്കപ്പെട്ട കല്ലറയും ഉരുട്ടിമാറ്റപ്പെട്ട കല്ലുകളും കാണുന്നവരും അതു കാണാന്‍ മറ്റുള്ളവരെ ക്ഷണിക്കുന്നവരുമാണ് ക്രൈസ്തവര്‍.
ക്രൈസ്തവജീവിതം ഉത്ഥാനത്തിരുനാളിന്റെ തുടർച്ചയാണ്. “ആരെങ്കിലും എന്റെ പിന്നാലെ വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വയം ത്യജിച്ച് കുരിശും വഹിച്ച് എന്റെ പിന്നാലെ വരട്ടെ” എന്ന ഈശോയുടെ ആഹ്വാനം പൂർത്തിയാക്കുന്നവർക്ക് ഈശോ നൽകുന്ന പ്രതിസമ്മാനമാണ് ഉത്ഥാനം. നമ്മുടെ അനുദിന ജീവിതത്തിലെ സഹനങ്ങൾ പ്രത്യാശയോടെ സ്വീകരിക്കാനും സ്നേഹത്തോടെ സംവഹിക്കാനും നമുക്കു കഴിഞ്ഞാൽ ദൈവം നമുക്കു നൽകുന്ന ഹൃദയത്തിന്റെ സന്തോഷമാണ് സമാധാനം. വലിയനോമ്പിന്റെ സമാപ്തിയാണല്ലോ ഉത്ഥാനത്തിരുനാൾ. സഹനത്തിന്റെ മേൽ ദൈവം നേടിയ വിജയമാണ് ഉത്ഥാനത്തിരുനാളിന്റെ പൊരുൾ. സഹനത്തെ വിശ്വാസത്തോടെ സ്വീകരിക്കാനും സംവഹിക്കാനും ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ.
അനുദിനജീവിതം ഉത്ഥാനത്തിരുനാളിന്റെ പുനരാവിഷ്കരണമാണ്. ഈ പുനരാവിഷ്കരണം എങ്ങനെയാണ് നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതെന്ന് ഉത്ഥാനത്തിരുനാളുമായി ബന്ധപ്പെട്ട സംഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ട്. കർത്താവ് ഒറ്റിക്കൊടുക്കപ്പെട്ട സന്ദർഭം നമ്മുടെ ഓർമയിലുണ്ടല്ലോ. വിശുദ്ധ കുർബാനയിൽ പറയുന്നത് ‘ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ’ എന്നാണ്. പെസഹാ ആഘോഷങ്ങൾ ആരംഭിക്കുന്നത് ഒറ്റിക്കൊടുക്കപ്പെടലിൽനിന്നാണ്. നമ്മുടെ ക്രൈസ്തവജീവിതത്തിൽ വിശ്വാസം വിശ്വസ്തതയാകുന്നതാണ് ശിഷ്യത്വം. എന്നാണോ വിശ്വസ്തത നഷ്ടപ്പെടുന്നത് അന്ന് വിശ്വാസം നഷ്ടപ്പെടുന്നു. ഉത്ഥാനത്തിരുനാളിന്റെ പിന്നാമ്പുറത്ത് ഏറ്റവും കുറ്റക്കാരനായി കണക്കാക്കപ്പെടുന്നത് മുപ്പത് വെള്ളിക്കാശിന് കർത്താവിനെ ഒറ്റിക്കൊടുത്ത യൂദാസിനെയാണ്. യൂദാസിന്റെ വഞ്ചനയുടെ ചരിത്രം സമൂഹത്തിൽ ഇന്നും തുടരുന്നുണ്ട്. ആ തുടർച്ചയിൽ നമുക്ക് കൂട്ടുപങ്കാളിത്തമുണ്ടോയെന്ന് നാം പരിശോധിക്കണം.
കർത്താവിന്റെ ഉത്ഥാനത്തിരുനാളിൽ ശിഷ്യന്മാർ നമുക്കു മുന്നിൽ അവതരിപ്പിക്കുന്ന ചില പാഠങ്ങളുണ്ട്. കർത്താവിനെ അനുഗമിക്കാൻ ആഗ്രഹിച്ച് പാതിവഴിയിൽ തള്ളിപ്പറഞ്ഞ പത്രോസ്. കർത്താവിനെ ഏറ്റുപറയുന്നതുവഴി നമുക്കുണ്ടാകാവുന്ന ചില താത്കാലിക വിപത്തുകളുണ്ട്. മാത്രവുമല്ല, അതിനെ മറച്ചുവച്ചാൽ നമുക്കു കിട്ടാവുന്ന ചില സുരക്ഷിതത്വങ്ങളുണ്ട്. ഈ കഥ ഇന്നും തുടരുകയാണ്. പത്രോസ് ഒരുപാട് കരഞ്ഞവനാണ്. പക്ഷെ, അവൻ കരഞ്ഞത് താൻ ചെയ്ത അവിശ്വസ്തതയുടെ കുറ്റബോധംകൊണ്ടാണ്. പത്രോസ് നമ്മെ പഠിപ്പിക്കുന്ന രണ്ടു പാഠങ്ങളുണ്ട്. ധീരതയോടുകൂടെ കർത്താവിനെ ഏറ്റുപറയാനുള്ള നിലനിൽപിന്റെ പാഠവും തെറ്റിപ്പോയെന്നു പറയാനുള്ള സന്മനസിന്റെ പാഠവും.
ഉത്ഥാനം മിശിഹായെ അനുകരിക്കൽ
പെസഹാരഹസ്യങ്ങളിലൂടെ കടന്നുപോകുമ്പോൾ സഹനത്തിന്റെ മൂർധന്യത്തിലാണ് കർത്താവ് ഒരുപാട് പേർക്കു സമാശ്വാസം നൽകിയത്. സമാശ്വസിപ്പിക്കാൻ വന്ന വേറോനിക്കയ്ക്ക് കർത്താവ് തിരിച്ചുകൊടുത്തത് തന്റെ മുഖഛായയാണ്. എപ്പോഴൊക്കെ നാം മറ്റുള്ളവരുടെ മുഖം തുടയ്ക്കാൻ സന്മനസ് കാണിക്കുന്നുവോ അപ്പോഴൊക്കെ കർത്താവ് നമുക്ക് തിരിച്ചുതരുന്നത് അവന്റെതന്നെ മുഖഛായയാണ്. കർത്താവിന്റെ കുരിശ് താങ്ങാൻ നിർബന്ധിക്കപ്പെട്ടവനാണ് ശിമയോൻ. പക്ഷേ, കർത്താവിന്റെ കുരിശിന്റെ വഴിയിൽ അർഥവത്തായ ഒരു സഹയാത്രികനായി അവൻ മാറി. ദാമ്പത്യജീവിതത്തിന്റെ സഹനങ്ങളിൽ ജീവിതപങ്കാളിയെ വേറോനിക്കയാകാനോ ശിമയോനാകാനോ കൂട്ടുതന്നതാണെന്ന തിരിച്ചറിവിലേക്ക് വളരാൻ നമുക്കു കഴിയണം. എല്ലാം സുരക്ഷിതമായാൽ സമാധാനമുള്ളവരാണെന്ന് കരുതുന്നവരോട് ഉത്ഥിതൻ പറയുന്നു: എല്ലാം സന്തോഷമാകുമ്പോഴല്ല നിങ്ങൾക്ക് സമാധാനമുണ്ടാകുന്നത്. മറിച്ച് എല്ലാം സന്തോഷത്തോടെ സ്വീകരിക്കാൻ നിങ്ങൾ കാണിക്കുന്ന ഔദാര്യത്തിലാണ് നിങ്ങൾക്കു സമാധാനമുണ്ടാകുന്നത്.
നല്ല സമരിയാക്കാരന്റെ കഥയിൽ കർത്താവ് ഒരു കാര്യം പഠിപ്പിക്കുന്നുണ്ട്. ഞാനും നിങ്ങളും പലപ്പോഴും കടന്നുപോകുന്ന വഴിപോക്കരാകാറുണ്ട്. അവശതയുള്ളവനെ ആദ്യം കണ്ടവർ കടന്നുപോയി. എന്നാൽ സമരിയാക്കാരൻ അവനെ കണ്ടപ്പോൾ മനസിൽ അനുകമ്പയുണ്ടായി. അവനെ കോരിയെടുത്തു സത്രത്തിലേക്കു കൊണ്ടുപോയി, തന്റെ കൈയിലെ രണ്ടു ദനാറ കൊടുത്തിട്ട് സത്രം സൂക്ഷിപ്പുകാരനോട് പറഞ്ഞു: “വഴിയിൽനിന്നു കിട്ടിയതാണ്, പക്ഷേ അന്യനല്ല സ്വന്തമാണ്. തിരിച്ചുവരുമ്പോൾ കൂടുതലായി ചെലവാകുന്നത് തന്നുകൊള്ളാം.” കർത്താവ് രണ്ടു പ്രാവശ്യമേ ‘ഇതുപോലെ ചെയ്യൂ’ എന്ന് നമ്മളോടു പറഞ്ഞിട്ടുള്ളൂ. പെസഹായുടെ അപ്പം മുറിച്ചുകഴിഞ്ഞും നല്ല സമരിയാക്കാരന്റെ ഉപമയ്ക്കുശേഷവും.
സമാധാനം കൈമാറാനുള്ള ഉത്തരവാദിത്വമാണ് ഉത്ഥാനത്തിരുനാള്‍ നമുക്കു നല്‍കുന്നത്. സമാധാനമില്ലാത്ത ലോകം, സമാധാനമില്ലാത്ത സമൂഹങ്ങള്‍, സമാധാനമില്ലാത്ത കുടുംബങ്ങള്‍, സമാധാനമില്ലാത്ത വ്യക്തികള്‍... ഇവിടെയൊക്കെ ഉത്ഥാനത്തിരുനാളിനു നല്‍കാനുള്ള സദ്വാര്ത്ത നിങ്ങളുടെ കഷ്ടപ്പാടുകളുടെ നടുവില്‍ കര്‍ത്താവിന്റെ സമാധാനം നിങ്ങള്‍ക്കു കരഗതമാകും എന്നുള്ളതാണ്.
സമാധാനം കൈമാറുന്ന ഉപകരണങ്ങളായി നാം മാറുന്നില്ലെങ്കില്‍ നമ്മുടെ ഉത്ഥാനത്തിരുനാൾ ആഘോഷത്തിന് സമൂഹമധ്യത്തില്‍ അര്‍ഥമോ മൂല്യമോ ഉണ്ടാകില്ല. സമാധാനത്തിലേക്കുള്ള വഴിയാണ് മുറിക്കപ്പെടലും സഹോദരനെ കോരിയെടുക്കലും. ഈ വഴിയിലൂടെ നടക്കുന്നവർക്കു മാത്രമേ സമാധാനത്തിന്റെ ഉപകരണമാകാൻ സാധിക്കുകയുള്ളൂ. അതിനാൽ, നമുക്കു സമൂഹത്തിൽ സമാധാനത്തിന്റെ ദൂതരാകാം. ഇതാണ് ഉത്ഥിതനായ കർത്താവ് നമുക്കു നൽകുന്ന ഈസ്റ്റർ സന്ദേശം.
ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങൾ ഏവർക്കും ആശംസിക്കുന്നു. ഉയിർത്തെഴുന്നേറ്റ കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ.