മോസ്കോ: ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളോഡിമിർ പുടിൻ സെപ്റ്റംബറിൽ ഇന്ത്യയിലെത്തും. ദക്ഷിണാഫ്രിക്കയിലെ റഷ്യൻ എംബസിയാണ് പുടിന്റെ ഇന്ത്യാ സന്ദർശനം സംബന്ധിച്ച് സ്ഥിരീകരണം നൽകിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ ഡൽഹിയിൽ നടന്ന ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിലും പുടിൻ പങ്കെടുത്തിരുന്നു. ഇതോടെ ഒരുവർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്.
സെപ്റ്റംബർ 12നും 13നുമാണ് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുക. ഉച്ചകോടിയിൽ പുടിൻ പങ്കെടുക്കുമെന്ന് റഷ്യൻ ഭരണകൂടത്തിന്റെ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. അതേസമയം പുടിന്റെ സന്ദർശനത്തിനിടെ നടക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ചകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ് (BRICS). 2024ൽ ഈജിപ്തും എത്തിയോപ്യയും ഇറാനും 2025ൽ യുഎഇയും ഇന്തോനേഷ്യയും ബ്രിക്സിന്റെ ഭാഗമായിരുന്നു.