വാഷിംഗ്ടൺ: എച്ച്1-ബി വീസയ്ക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ 1,00,000 യുഎസ് ഡോളർ ഫീസ് റദ്ദാക്കിക്കൊണ്ടുള്ള മാസച്യുസെറ്റ്സ് ഫെഡറൽകോടതിയുടെ വിധിയെ അമേരിക്കയിലെ ഇന്ത്യൻ പ്രവാസി സംഘടനകൾ സ്വാഗതം ചെയ്തു.
യുഎസിന്റെ നവീകരണമേഖലയിലെയും സംരംഭകത്വത്തിലെയും മത്സരശേഷി നിലനിർത്താൻ ഈ വിധി ആവശ്യമാണെന്ന് സംഘടകൾ ചൂണ്ടിക്കാട്ടി.
തൊഴിലധിഷ്ഠിത കുടിയേറ്റ വ്യവസ്ഥയിൽ ന്യായവും സുതാര്യതയും കൊണ്ടുവരുന്നതാണ് കോടതിവിധിയെന്ന് ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്പോറ സ്റ്റഡീസ് പോളിസി ആൻഡ് സ്ട്രാറ്റജി ചീഫ് ഖണ്ഡേറാവു കണ്ഡ് പറഞ്ഞു.
കോടതി ഉത്തരവോടെ എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട എല്ലാവർക്കും വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നതെന്ന് ഇൻഡിയാസ്പോറ എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജീവ് ജോഷിപുര പ്രതികരിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് പുതിയ എച്ച്-1ബി വീസാ അപേക്ഷകർക്ക് ട്രംപ് ഭരണകൂടം ഭീമമായ തുക ഫീസായി വർധിപ്പിച്ചത്. എന്നാൽ യുഎസ് കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ നടപ്പിലാക്കിയ ഈ ഫീസ് വർധന നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച ഫെഡറൽകോടതി ജഡ്ജി ഇത് റദ്ദാക്കിയത്.
Tags : Cancellation H-1B visa fee hike welcomed Massachusetts federal court