ടെഹ്റാൻ: ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ അമേരിക്ക ആക്രമണം നടത്തിയതോടെ മൂന്നാം ആഴ്ചയിലേക്കു കടന്ന പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലത്തിലേക്ക് കടക്കുകയാണ്. സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപിലെ ആക്രമണത്തിനു ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
നോർത്തേൺ പേഴ്സ്യൻ ഗൾഫിൽ ഇറാൻ തീരത്തുനിന്ന് 28 കിലോമീറ്റർ അകലെയും ഹോർമുസ് കടലിടുക്കിന് 483 കിലോമീറ്റർ വടക്കുപടിഞ്ഞാറുമായാണ് ഖാർഗ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. സാന്പത്തികമായി തന്ത്രപ്രധാന മേഖലയായതിനാൽ ‘ഇറാന്റെ എണ്ണ സാമ്രാജ്യത്തിന്റെ മിടിക്കുന്ന ഹൃദയം’ എന്നും തന്ത്രപ്രധാന പ്രതിരോധകേന്ദ്രമായതിനാൽ ‘വിലക്കപ്പെട്ട ദ്വീപ്’ എന്നും ഈ ദ്വീപ് അറിയപ്പെടുന്നത്.
എട്ടു കിലോമീറ്റർ നീളവും നാലു കിലോമീറ്റർ വീതിയുമാണ് ദ്വീപിനുള്ളത്. 8000 ആളുകളാണ് ദ്വീപില് താമസം. വലിയ കപ്പലുകൾക്ക് അടുക്കാൻ കഴിയുന്നത്ര ആഴമുള്ളതാണ് കടൽത്തീരം.
എണ്ണ ടാങ്കുകൾ, പൈപ്പ് ലൈനുകൾ, സൈനിക താവളങ്ങൾ എന്നിവയാൽ നിറഞ്ഞ ഈ ദ്വീപ് അതീവസുരക്ഷാ മേഖലയാണ്. ഇറാന്റെ ആകെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ചെറിയ ദ്വീപ് വഴിയാണ്. വലിയ എണ്ണക്കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന ആഴക്കടൽ സൗകര്യം ഇവിടെയുണ്ട്. പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണവരെ കൈകാര്യം ചെയ്യാൻ ടെർമിനലുകൾക്കു ശേഷിയുണ്ട്.
വലിയ എണ്ണപ്പാടങ്ങളിൽനിന്നുള്ള ക്രൂഡ് ഓയിൽ കടലിനടിയിലെ പൈപ്പുകൾ വഴി ഇവിടെ എത്തിച്ചാണു സംസ്കരിക്കുന്നതും വിദേശത്തേക്ക് അയയ്ക്കുന്നതും. യുദ്ധം തുടങ്ങിയ ഫെബ്രുവരി 28 മുതൽ കഴിഞ്ഞ ബുധനാഴ്ച വരെ പ്രതിദിനം 11 ലക്ഷം മുതൽ 15 ലക്ഷം വരെ ബാരൽ എണ്ണ ഇറാൻ ഇവിടെനിന്നു കയറ്റുമതി ചെയ്തിട്ടുണ്ട്.
ഇറാന്റെ ആക്രമണത്തെത്തുടർന്ന് ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസപ്പെടുകയും പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള എണ്ണനീക്കം നിലയ്ക്കുകയും ചെയ്തതു വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ ഇറാന് മുന്നറിയിപ്പായാണു ഖാർഗ് ദ്വീപിലെ സൈനികകേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയത്.
അടുത്ത ഘട്ടമായി എണ്ണ ഉത്പാദനകേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്നാണ് മുന്നറിയിപ്പ്. ഇറാന്റെ സാമ്പത്തിക, സൈനിക ഭദ്രത തകർക്കുക, ഭീഷണിയിലൂടെ ഹോർമുസിലെ ഗതാഗത പ്രതിസന്ധിയിൽ മാറ്റമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആക്രമണം.
ഇറാന്റെ മുഖ്യവരുമാനമായ എണ്ണവ്യാപാരത്തെ തകർക്കാൻ ഈ ദ്വീപിനെ ലക്ഷ്യം വയ്ക്കുന്നതിലൂടെ കഴിയും. രാജ്യത്തെ ഇതു സാമ്പത്തികമായി തളർത്തും. അയൽരാജ്യങ്ങളുടെ നിരീക്ഷണത്തിന് ഇറാൻ ഈ ദ്വീപ് ഉപയോഗിക്കുന്നുണ്ട്. ഇറാന്റെ കുപ്രസിദ്ധമായ വിപ്ലവഗാർഡുകളാണ് ദ്വീപിന് കനത്ത സുരക്ഷയൊരുക്കുന്നത്.
പോർച്ചുഗീസുകാരും ഡെച്ചുകാരും മുന്പ് ഈ ദ്വീപിനായി പോരാടിയിട്ടുണ്ട്. 1980കളിലെ ഇറാൻ-ഇറാക്ക് യുദ്ധകാലത്ത് ഇറാക്ക് ഈ ദ്വീപ് ബോംബിട്ടു തകർക്കാൻ ശ്രമിച്ചിരുന്നു. പിന്നീട്, ദ്വീപിലെ സംവിധാനങ്ങൾ ഇറാൻ പുനർനിർമിക്കുകയായിരുന്നു.
Tags : Iran Emerald Crown West Asia Conflict Middle East War US attack Kharg Island oil export hub