ലണ്ടന്‍: സാമ്പത്തിക തട്ടിപ്പിന് പിന്നാലെ രാജ്യം വിട്ട് ബ്രിട്ടനിലേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിക്ക് ലണ്ടൻ കോടതിയിൽ തിരിച്ചടി. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ നീരവ് മോദി ലണ്ടൻ കോടതിയിൽ നൽകിയ അപ്പീലിൽ കോടതി ഇടപെടാതെ വന്നതോടെയാണ് തിരിച്ചടി.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,000 കോടി വായ്പ തട്ടിപ്പ് നടത്തിയ നീരവ് 2018ൽ ആണ് രാജ്യം വിട്ട് ബ്രിട്ടനിൽ കുടിയേറിയത്. തട്ടിപ്പിലൂടെ നേടിയ പണം നീരവ് മോദി വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം.
ഇതേ തുടർന്നാണ് ഇന്ത്യൻ ഏജൻസികൾ നീരവ് മോദിയെ തിരികെ എത്തിക്കാനുള്ള ശ്രമം തുടരുന്നത്. ലണ്ടൻ കോടതി നീരവിന്റെ അപ്പീലിൽ ഇടപെടാതെ വന്നതോടെ ഇന്ത്യയിലേക്കെത്തിക്കാനുള്ള ഏജൻസി നീക്കങ്ങൾ വേഗത്തിലാക്കാം.
അതേസമയം താൻ ഇന്ത്യന്‍ അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിൽ പീഡനത്തിന് ഇരയാകും എന്നായിരുന്നു കോടതിയിൽ നൽകിയ അപ്പീലിൽ നീരവിന്റെ വാദം.