നേപ്പാൾ പ്രളയം
പ്രളയത്തിന്റെ കാരണത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ പല നിഗമനങ്ങളും പുറത്തുവരുന്നുണ്ട്. ബുധനാഴ്ച രാവിലെ ഉണ്ടായ ഭൂകമ്പമാണു മഞ്ഞിടിച്ചിലിനും ഉരുൾപൊട്ടലിനും തുടർന്ന് പ്രളയത്തിനും കാരണമായതെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മറ്റ് ചിലർ ഇത് ‘ഗ്ലേഷ്യൽ ലേക്ക് ഔട്ട്ബർസ്റ്റ് ഫ്ലഡ്’ (ജിഎൽഒഎഫ് - ഹിമ തടാകം പൊട്ടിയുള്ള പ്രളയം) ആണെന്ന് വാദിച്ചു. കാരണം ഒരു വർഷം മുമ്പ് ഈ പ്രദേശത്ത് ഇത്തരം ഒരു പ്രതിഭാസം നടന്നിരുന്നു.
എങ്കിലും, ഇന്നലെ യുഎസ് ജിയോളജിക്കൽ സർവേ ഭൂകമ്പമാണ് പ്രളയത്തിന് കാരണമെന്ന സാധ്യത തള്ളി. ടിബറ്റൻ പ്രദേശത്ത് (ഗോസൈൻകുണ്ഡയ്ക്ക് വടക്ക് 47 കിലോമീറ്റർ അകലെ) രേഖപ്പെടുത്തിയ 4.4 തീവ്രതയുള്ള ഭൂകമ്പം യഥാർഥത്തിൽ ഒരു ഹിമതടാകം തകർന്നുവീണതിനെ തുടർന്നുണ്ടായ ആഘാതവും അതിനുശേഷമുണ്ടായ മണ്ണും മഞ്ഞും കലർന്ന പാറയിടിച്ചിലും കാരണമുണ്ടായതാണെന്ന് വ്യക്തമാക്കി.
നിലവിലുള്ള ഒരു ഹിമതടാകത്തിന്റെ വലിയൊരു ഭാഗം വേർപെട്ടു മാറുമ്പോഴാണ് ഗ്ലേഷ്യൽ കൊളാപ്സ് സംഭവിക്കുന്നത്. ഇത് നേരിട്ട് ജിഎൽഒഎഫ് അല്ലെങ്കിലും, അവയ്ക്ക് കാരണമായേക്കാം. പ്ലാനറ്റ് ലാബ്സിൽ നിന്നുള്ള സാറ്റലൈറ്റ് ചിത്രങ്ങൾ ഉദ്ധരിച്ച് വിദഗ്ധർ പറയുന്നത്, ഹിമനദിയുടെ താഴ്ഭാഗം തകർന്ന് നൂറുകണക്കിന് മീറ്റർ താഴെയുള്ള താഴ്വരയിലേക്ക് പതിച്ചതാണ് പ്രളയത്തിന് കാരണമായതെന്നാണ്.
ത്രിശൂലി (ഭോട്ടെകോഷി എന്നും അറിയപ്പെടുന്നു) നദിയിലുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കവും അവശിഷ്ടങ്ങളുടെ കുത്തൊഴുക്കുമാണ് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് ഇന്ത്യയുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (എൻആർഎസ്സി) പ്രാഥമിക ഉപഗ്രഹ വിലയിരുത്തലിൽ അറിയിച്ചു.
മണ്ണും മഞ്ഞും കലർന്ന പാറയിടിച്ചിലോ ഉരുൾപൊട്ടലോ കാരണം നദി താത്കാലികമായി തടസപ്പെട്ടിരിക്കാം എന്നതാണ് പ്രാഥമിക നിഗമനം. ഇങ്ങനെ കെട്ടിനിന്ന വെള്ളവും അവശിഷ്ടങ്ങളും പെട്ടെന്ന് പുറത്തേക്ക് ഒഴുകിയതാകാം താഴത്തെ പ്രദേശങ്ങളിൽ പ്രളയമുണ്ടാക്കിയത്. എന്നാൽ ഇത് പ്രാഥമിക വിശകലനം മാത്രമാണെന്നും വിശദമായ വിലയിരുത്തൽ നടത്തുമെന്നും എൻആർഎസ്സി അറിയിച്ചിട്ടുണ്ട്.
വീഡിയോ ദൃശ്യങ്ങളും ദുരന്തബാധിത പ്രദേശങ്ങളിൽനിന്നുള്ള വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള പ്രാഥമിക വിലയിരുത്തൽ അനുസരിച്ച്, വലിയ അളവിൽ മഞ്ഞും പാറ അവശിഷ്ടങ്ങളും ഭോട്ടെ കോശി നദിയുടെ പോഷകനദിയായ ലെന്ധെ ഖോലയിലേക്ക് പതിച്ചിരിക്കാമെന്ന് ഐസിഐഎംഒഡി പത്രക്കുറിപ്പിൽ അറിയിച്ചു. ഈ സംഭവം വെള്ളവും എക്കലും വലിയ പാറക്കല്ലുകളും താഴേക്ക് ഒഴുക്കിക്കൊണ്ടുപോകുന്ന പെട്ടെന്നുള്ള പ്രവാഹത്തിന് കാരണമായിട്ടുണ്ടാകാം.
“നദിയുടെ ഇടുങ്ങിയ ഭാഗത്ത് അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി താത്കാലികമായി ഒരു അണക്കെട്ട് പോലെ നദി തടസപ്പെട്ടിട്ടുണ്ടോ എന്ന് വിദഗ്ധർ പരിശോധിച്ചുവരികയാണ്” ഐസിഐഎംഒഡി പറഞ്ഞു. “ഇത്തരം തടസങ്ങൾ പെട്ടെന്ന് തുറന്നുപോയാൽ അത് വലിയ അപകട സാധ്യത ഉണ്ടാക്കും. ഇതിന്റെ വലിപ്പവും സ്ഥലവും സുരക്ഷിതത്വവും അധികൃതരും ശാസ്ത്രജ്ഞരും വിലയിരുത്തുന്നത് തുടരുകയാണ്”.
ആഗോളതാപനത്തിന്റെ പങ്ക്
ഈ സംഭവത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന് എത്രത്തോളം പങ്കുണ്ടെന്ന് വ്യക്തമാക്കാൻ സമയമായിട്ടില്ലെന്ന് ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്മെന്റ് (ഐസിഐഎംഒഡി) പറഞ്ഞെങ്കിലും, ഇതിന് വലിയ സാധ്യതയുണ്ടെന്ന് മറ്റു പലരും ചൂണ്ടിക്കാണിക്കുന്നു.
ഹിമാലയൻ പ്രദേശങ്ങൾ ‘വളരെ ദുർബലമാണ്’ എന്ന് ഡെറാഡൂണിലെ വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയിലെ ശാസ്ത്രജ്ഞനായ മനീഷ് മേത്ത പറഞ്ഞു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കാരണം ഹിമനദികൾ ഉരുകി പിൻവാങ്ങുകയാണ്.
“ഒരു ഹിമനദി പിൻവാങ്ങുമ്പോൾ, അത് അതിന്റെ മുൻഭാഗത്ത് ഉറപ്പില്ലാത്ത അവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്നു. ഹിമനദി മുന്നോട്ടു നീങ്ങുമ്പോൾ അത് ഒട്ടനവധി അവശിഷ്ടങ്ങളും മൊറൈനുകളും ഉണ്ടാക്കുകയും വഹിക്കുകയും ചെയ്യുന്നു” അദ്ദേഹം പറഞ്ഞു. “ആഗോളതാപനത്തിനൊപ്പം മഴ ലഭിക്കുന്ന രീതികളിലും മാറ്റം വരുന്നുണ്ട്.
മഞ്ഞുവീഴ്ചയും മഴയും ലഭിക്കുന്ന പ്രദേശങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. തത്ഫലമായി ഉയർന്ന പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നു. ഇത് ദുർബലമായ പ്രദേശങ്ങളെ ബാധിക്കുകയും ഉരുൾപൊട്ടലിന് കാരണമാവുകയും ചെയ്യും”. നേപ്പാളിൽ നാം കണ്ടത് ഒരു സാധാരണ മൺസൂൺ പ്രളയമല്ല, മറിച്ച് കാലാവസ്ഥ വ്യതിയാനം സൃഷ്ടിച്ച ദുരന്തമാണെന്ന് പറയുന്ന ശാസ്ത്രജ്ഞരുമുണ്ട്.
ഭൂമി ചൂടുപിടിക്കുമ്പോൾ അതിരൂക്ഷമായ കാലാവസ്ഥ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്നും, ഒന്നിന് പുറകെ ഒന്നായി തുടർ പ്രതിഭാസങ്ങൾ ഉണ്ടാകുമെന്നും ശാസ്ത്രജ്ഞർ പണ്ടേ മുന്നറിയിപ്പ് നൽകുന്നതാണെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. ഹിമാലയൻ മേഖലയിലെ ഉയർന്ന താപനില ഹിമനദികളെ അസ്ഥിരപ്പെടുത്തുകയും മഴയുടെ തീവ്രത വർധിപ്പിക്കുകയും ചെയ്തു, ഇത് മിനിറ്റുകൾക്കുള്ളിൽ നദീവ്യവസ്ഥകളെ കൂടുതൽ വിനാശകരമാക്കി മാറ്റി.
Tags : Deepika DeepikaNewspaper BreakingNews Nepal Floods Many Conclusions