ആദിത്യ കുമാർ
പാറ്റ്ന: ബിഹാറിലെ അധ്യാപക നിയമന പരീക്ഷാ ക്രമക്കേടുകൾക്കെതിരേയും തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനെതിരേയും ഉദ്യോഗാർഥികൾ നടത്തിയ ശക്തമായ പ്രതിഷേധത്തിൽ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന് ആറുവയസുകാരൻ. പാറ്റ്നയിലെ പുന്നൈചക് സ്വദേശിയും ഒന്നാം ക്ലാസ് വിദ്യാർഥിയുമായ ആദിത്യ കുമാറാണ് ഭരണകൂടത്തിനെതിരായ സമരമുഖത്തെ തരംഗമായി മാറിയത്.
പാറ്റ്നയിലെ പ്രമുഖ സമരകേന്ദ്രമായ ഡാക്ബംഗ്ലാവ് ചൗക്കിൽ കഴിഞ്ഞ 25ന് നടന്ന പ്രതിഷേധത്തിൽ ദേശീയപതാകയേന്തിയാണ് ആദിത്യ പങ്കെടുത്തത്.
സമരവേദിയിലെത്തിയ പത്രപ്രവർത്തകർക്കു മുന്നിൽ ഭയലേശമന്യേ സർക്കാരിന്റെ തൊഴിൽ നയങ്ങളെ ചോദ്യം ചെയ്ത ആദിത്യയുടെ വീഡിയോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. സമാധാനപരമായി സമരം ചെയ്ത ഉദ്യോഗാർഥികൾക്കുനേരേ പോലീസ് നടപ്പിലാക്കിയ അടിച്ചമർത്തൽ നടപടികളെ ചോദ്യം ചെയ്ത ആറുവയസുകാരൻ, വരുംതലമുറയുടെ ഭാവി സുരക്ഷിതമാക്കാൻ ഭരണാധികാരികൾക്ക് ബാധ്യതയുണ്ടെന്നും തുറന്നടിച്ചു. ലാത്തിച്ചാർജ് നടത്തിയ പോലീസുകാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി രാജിവയ്ക്കണമെന്നും ആദിത്യ ആവശ്യപ്പെട്ടു.
അതേസമയം, പ്രതിഷേധത്തിനിടെ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് പോലീസ് വ്യക്തമാക്കി. വൻ ജനക്കൂട്ടവും സംഘർഷാവസ്ഥയും കണക്കിലെടുത്ത് കുട്ടിയുടെയും അമ്മയുടെയും സുരക്ഷ മുൻനിർത്തി വനിതാ പോലീസിന്റെ സഹായത്തോടെ ഇവരെ സുരക്ഷിതമായി മാറ്റുക മാത്രമാണ് ചെയ്തതെന്നും അധികൃതർ അറിയിച്ചു.
ഉദ്യോഗാർഥികളുടെ സമരത്തിന് പുതിയ ഊർജം പകർന്ന ആദിത്യയുടെ പ്രതികരണങ്ങൾ ബിഹാറിലെ തൊഴിലില്ലായ്മയെക്കുറിച്ചും വിദ്യാഭ്യാസ രംഗത്തെ അഴിമതിയെക്കുറിച്ചുമുള്ള ചർച്ചകൾ ദേശീയതലത്തിൽ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.
Tags : Deepika DeepikaNewspaper BreakingNews Teacher recruitment scam