ആനിമൂട്ടിൽ തറവാട്
പയ്യാവൂർ (കണ്ണൂർ): “അച്ചാച്ചനും അമ്മയും പകർന്നുതന്ന പ്രാർഥനകളും പുണ്യപ്രവൃത്തികളുമാണ് ഞങ്ങളുടെ സഹോദരനെ ദൈവവിളികളുടെ വലിയ വഴികളിലേക്ക് ഉയർത്തിയത്...” കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാൻ മോൺ. തോമസ് ആനിമൂട്ടിലിന്റെ തറവാട്ടു വീട്ടിലിരുന്നു രണ്ടാമത്തെ സഹോദരൻ ചാക്കോ ഇതുപറയുന്പോൾ മുഖത്ത് സന്തോഷവും അഭിമാനവും നിറഞ്ഞു.
തോമാച്ചൻ വലിയപദവിയിൽ എത്തിയത് കാണാൻ അച്ചാച്ചനും അമ്മയ്ക്കും കഴിഞ്ഞില്ലല്ലോയെന്ന സങ്കടം മൂത്തസഹോദരി ഏലിയാമ്മ പുന്നോടത്ത് പങ്കുവച്ചപ്പോൾ മറ്റു സഹോദരങ്ങളും ചേച്ചിയ്ക്കൊപ്പം ഒരു നിമിഷം നിശബ്ദരായി...
പ്രിയസഹോദരന്റെ മെത്രാൻപദവി പ്രഖ്യാപനത്തിന്റെ അഭിമാനനിമിഷത്തിനു സാക്ഷികളാകാൻ തറവാട്ടിൽ ഒരുമിച്ചുകൂടുകയിരുന്നു സഹോദരങ്ങളും കുടുംബാംഗങ്ങളും. കോട്ടയം പുന്നത്തറയിൽനിന്ന് പയ്യാവൂരിലേക്കു കുടിയേറിയ പരേതരായ ആനിമൂട്ടിൽ ജോസഫ്- ഏലി ദന്പതികളുടെ ഏഴു മക്കളിൽ ആറാമനാണ് നിയുക്ത സഹായമെത്രാൻ മാർ തോമസ് ആനിമൂട്ടിൽ. മള്ളൂശേരി ഇടവകയിലെ പാഴൂർ കുടുംബാംഗമാണ് അമ്മ ഏലി. ഏരുവേശി സ്കൂൾ റിട്ട. അധ്യാപിക ഏലിയാമ്മ, ചാക്കോ, മാത്യു, ബേബി, ലൈസ കീഴാട്ടുകുന്നേൽ, പരേതനായ ഫിലിപ്പ് എന്നിവരാണ് സഹോദരങ്ങൾ. മൂത്തമകൾ ഏലിയാമ്മയ്ക്കു മൂന്നോ നാലോ വയസുള്ളപ്പോഴാണ് കുടുംബം പയ്യാവൂരിലെത്തിയത്. മറ്റു മക്കളെല്ലാം ഇവിടെയാണ് ജനിച്ചത്. ആദ്യ രണ്ടുവർഷത്തോളം പാറക്കടവിലായിരുന്ന കുടുംബം പിന്നീടാണ് വാതിൽമടയിൽ എത്തിയത്.
നടവിളിയോടെ വീട്ടുകാർ
മോൺ. തോമസ് ആനിമൂട്ടിലിനെ നിയമിച്ചുകൊണ്ടുള്ള മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ പ്രഖ്യാപനം കുടുംബാംഗങ്ങൾ നടവിളിയോടെയാണ് വരവേറ്റത്. വിവരമറിഞ്ഞ് സഹോദരങ്ങളും മക്കളും മക്കളുടെ മക്കളുമെല്ലാം വീട്ടിൽ ഒരുമിച്ചുകൂടിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച മോൺ. തോമസ് ആനിമൂട്ടിൽ തറവാട്ടിൽ എത്തിയിരുന്നു.
ചെറുപ്പത്തിലേ അറിഞ്ഞു,ദൈവനിയോഗം
തോമാച്ചന്റ നിയോഗം ദൈവവഴിയായിരുന്നുവെന്ന് ചെറുപ്പത്തിലേ ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നതായി സഹോദരങ്ങൾ അഭിമാനത്തോടെ പറയുന്നു. ചെറുപ്പം മുതൽ ദൈവഭക്തിയിലാണ് അച്ചാച്ചനും അമ്മയും ഞങ്ങളെ വളർത്തിയത്. സന്ധ്യാപ്രാർഥനയിലും നമസ്കാരങ്ങൾ പഠിക്കുന്നതിലും ഒരു വിട്ടുവീഴ്ചയും അനുവദിച്ചിരുന്നില്ല. യൗസേപ്പിതാവിന്റെ വലിയ ഭക്തനായിരുന്നു അച്ചാച്ചൻ.
മണ്ണിനെയും കൃഷിയെയും ഏറെ സ്നേഹിക്കുന്നയാളാണ് നിയുക്ത മെത്രാനെന്നു കുടുംബാംഗങ്ങൾ ഒരുപോലെ പറയുന്നു. അച്ചാച്ചന് എല്ലാ പണികളും അറിയാമായിരുന്നു കൃഷിപ്പണിയും കയ്യാലകെട്ടും ആശാരിപ്പണിയുമെല്ലാം. അതുപോലെ എന്തുജോലിക്കും സന്നദ്ധനാണ് അച്ചനുമെന്ന് സഹോദരങ്ങൾ പറയുന്നു. സെമിനാരിയിൽനിന്ന് അവധിക്ക് വീട്ടിൽ വരുന്പോൾ ഇഞ്ചിവിത്തൊക്കെയായി തിരിച്ചുപോകുന്ന അനുജനാണ് അവരുടെ ഓർമയിൽ.
സെമിനാരി പഠനകാലത്ത് അവധിക്ക് വരുന്പോൾ പ്രസംഗം പരീശിലിച്ചിരുന്നത് സഹോദരങ്ങളുടെ മക്കൾക്ക് ഇപ്പോൾ രസകരമായ ഓർമയാണ്. “ഞങ്ങൾ പിള്ളേരെയെല്ലാം കൂട്ടി അച്ചൻ പറന്പിലേക്കു പോകും. അവിടെയൊരു കല്ലുണ്ട്. അതിന്റെ മുകളിൽ കയറിനിന്ന് ഉച്ചത്തിൽ പ്രസംഗം തുടങ്ങും. കേൾവിക്കാരായി ഇരിക്കാനാണ് ഞങ്ങളെ കൊണ്ടുപോകുന്നത്...” സഹോദരങ്ങളുടെ മക്കളായ ലിജോ പുന്നൂസും സ്റ്റിനോ ചാക്കോയും ഓർക്കുന്നു.
പയ്യാവൂർ ടൗൺ പള്ളിയിൽ നടന്ന ആദ്യത്തെ പൗരോഹിത്യ സ്വീകരണമായിരുന്നു തോമസച്ചന്റേതെന്ന് സഹോദരങ്ങൾ ഓർക്കുന്നു. മാർ കുര്യക്കോസ് കുന്നശേരിയിൽനിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്.
മോൺ. തോമസ് ആനിമൂട്ടിൽ- ജീവിതവഴികൾ
ജനനം - 1962 ജനുവരി 13ന്
ഇടവക - കോട്ടയം അതിരൂപതയിലെ കണ്ണൂർ പയ്യാവൂർ സെന്റ് ആൻസ് ക്നാനായ ഇടവക
മാതാപിതാക്കൾ - പരേതരായ ജോസഫ് -ഏലി
സെമിനാരി പഠനം - മൈനർ സെമിനാരിക്കുശേഷം മംഗലാപുരം സെന്റ് ജോസഫ് സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും.
പൗരോഹിത്യസ്വീകരണം - 1989 ഏപ്രിൽ 13ന് മാർ കുര്യാക്കോസ് കുന്നശേരിയിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു.
ഉപരിപഠനം - റോമിലെ ഹോളി ക്രോസ് സർവകലാശാലയിൽനിന്നു കാനൻനിയമത്തിൽ ബിരുദം, അമേരിക്കയിലെ ലോസ് ആഞ്ചലസിൽനിന്നു ക്ലിനിക്കൽ പാസ്റ്ററൽ എഡ്യൂക്കേഷനിൽ ഉപരിപഠനം.
മലയാളത്തിന് പുറമേ ഇംഗ്ലീഷ്, ഇറ്റാലിയൻ ഭാഷകളിൽ പ്രാവീണ്യം.
സേവനമേഖലകൾ - പുളിഞ്ഞാൽ, ഉഴവൂർ, കടുത്തുരുത്തി ഇടവകകളിൽ വികാരി, മാർ കുര്യാക്കോസ് കുന്നശേരിയുടെ സെക്രട്ടറി, അതിരൂപത പ്രൊക്യുറേറ്റർ, ചാൻസലർ, കണ്ണൂർ ബർമറിയം പാസ്റ്ററൽ സെന്റർ ഡയറക്ടർ, രൂപത ട്രിബ്യൂണൽ നോട്ടറി, കാരിത്താസ് ആശുപത്രി ഡയറക്ടർ, പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി, പ്രോ-പ്രോട്ടോസിഞ്ചെല്ലൂസ്
Tags : Deepika DeepikaNewspaper BreakingNews Animootil ancestral home