ദാർ എസ് സലാം: കിഴക്കനാഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ ബുധനാഴ്ച നടന്ന വിവാദ തെരഞ്ഞെടുപ്പിൽ വനിതാ പ്രസിഡന്റ് സമിയ സുലുഹു ഹസൻ അധികാരം നിലനിർത്തിയതായി തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിനു പിന്നാലെ രാജ്യത്ത് അരങ്ങേറിയ പ്രതിഷേധപ്രകടനങ്ങളുമായി ബന്ധപ്പെട്ട് നൂറുകണക്കിനു പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
97.66 ശതമാനം വോട്ടും സമിയ ഹസന് ലഭിച്ചുവെന്നാണു തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചത്. പോളിംഗ് നിരക്ക് 87 ശതമാനമായിരുന്നുവെന്നും പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് അന്താരാഷ്ട്ര നിരീക്ഷകർ അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പിനു പിന്നാലെ സമിയ ഹസനെതിരേ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. പോലീസ് സ്റ്റേഷനുകളും പോളിംഗ് ബൂത്തുകളും ആക്രമിക്കപ്പെട്ടു. പ്രതിപക്ഷത്തെ നിശബ്ദമാക്കി നടത്തിയ തെരഞ്ഞെടുപ്പിനു വിശ്വാസ്യതയില്ലെന്നു പ്രതിഷേധക്കാർ പറഞ്ഞു.
സുരക്ഷാ ഭടന്മാരുടെ നടപടികളിൽ 700 പ്രതിഷേധക്കാരെങ്കിലും കൊല്ലപ്പെട്ടതായി പ്രതിപക്ഷ കക്ഷികൾ അവകാശപ്പെട്ടു. കുറഞ്ഞത് 500 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്ന് ടാൻസാനിയയിലെ നയതന്ത്ര വൃത്തങ്ങൾ സ്ഥിരീകരിച്ചതായി പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇന്റർനെറ്റ് നിരോധനം തുടരുന്നതിനാൽ സ്ഥിതിഗതികളെക്കുറിച്ച് വ്യക്തതയില്ല. അക്രമം തടയാനായി കർഫ്യൂ നീട്ടിയിട്ടുണ്ട്. ഇന്നലെ പ്രകടനങ്ങളുണ്ടായില്ല.
ടാൻസാനിയയിലെ സ്ഥിതിവിശേഷം ഉത്കണ്ഠജനകമാണെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെരസ് പറഞ്ഞു. ബ്രിട്ടൻ, കാനഡ, നോർവെ രാജ്യങ്ങളും ടാൻസാനിയയിലുണ്ടായ വ്യാപക അക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു.
Tags : Tanzania