വാഷിംഗ്ടൺ: ഇറാനെതിരെയുള്ള യുഎസ് സേനയുടെ നേരിട്ടുള്ള സൈനിക നീക്കങ്ങൾ താത്കാലികമായി പൂർത്തിയായതായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് നേരെ ഇനിയും ആക്രമണമുണ്ടായാൽ അതിശക്തമായ തിരിച്ചടി നൽകാൻ അമേരിക്ക സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാനെതിരെയുള്ള ആക്രമണങ്ങൾ നിർത്തിയെങ്കിലും, അത് അമേരിക്കയുടെ ദൗർബല്യമായി കാണരുതെന്ന് യുഎസ് സെൻട്രൽ കമാൻഡ് ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കി. ഏത് നിമിഷവും പോരാട്ടം പുനരാരംഭിക്കാൻ സൈന്യം സജ്ജമാണ്. ലോക സമ്പദ്വ്യവസ്ഥയെ ഇറാൻ ബന്ദിയാക്കുകയാണെന്ന് റൂബിയോ കുറ്റപ്പെടുത്തി. കടലിൽ കുഴിബോംബുകൾ സ്ഥാപിച്ചും കപ്പലുകളിൽ നിന്ന് ടോൾ പിരിച്ചും ഇറാൻ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇറാൻ ആക്രമണങ്ങൾ നിർത്തണമെന്നും കുഴിബോംബുകളുടെ സ്ഥാനം വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം അമേരിക്കയും ഗൾഫ് സഖ്യകക്ഷികളും ചേർന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ അവതരിപ്പിക്കും. ഇറാൻ ബുദ്ധിപരമായി ചിന്തിച്ച് ഒരു ഒത്തുതീർപ്പിന് തയ്യാറാകണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. കൂടുതൽ ആളുകൾ കൊല്ലപ്പെടാൻ തനിക്ക് താത്പര്യമില്ലെന്ന് പറഞ്ഞ ട്രംപ്, ഇറാന് അമേരിക്കയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും ആവർത്തിച്ചു.
Tags : Marco Rubio Latest News