ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ അനിശ്ചിതത്വത്തിൽ. ഭീഷണിയുടെ നിഴലിൽ നിന്നുകൊണ്ട് അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. അതേസമയം, ഇറാൻ ഒരു കരാറിന് തയ്യാറാകുന്നത് വരെ അവരുടെ തുറമുഖങ്ങൾക്കും ഹോർമുസ് കടലിടുക്കിനും ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. 14 ദിവസത്തെ താത്കാലിക വെടിനിർത്തൽ ബുധനാഴ്ച അവസാനിക്കാനിരിക്കെ, പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കാനിരുന്ന സമാധാന ചർച്ചകളിൽ ഇറാൻ പങ്കെടുക്കുന്ന കാര്യം സംശയത്തിലാണ്.
അമേരിക്കയുടെ "മോശം സമീപനവും" ഭീഷണികളുമാണ് ഇതിന് കാരണമായി ഇറാൻ ചൂണ്ടിക്കാട്ടുന്നത്. ഇറാനിലെ പ്രധാന തുറമുഖങ്ങൾ ഉപരോധിക്കുന്നത് തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. കരാറിൽ എത്തിയില്ലെങ്കിൽ വീണ്ടും ബോംബാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. ഉപരോധം മൂലം ഏകദേശം 2,000 കപ്പലുകളും 20,000 നാവികരും ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുകയാണെന്ന് യുഎൻ ഏജൻസികൾ അറിയിച്ചു.
Tags : Donald Trump Aragchi Iran US Latest News