ജറുസലം: യെമനിൽ നിന്ന് ഇസ്രയേലിന് നേരെ ആദ്യമായി ബാലിസ്റ്റിക് മിസൈൽ ആക്രമണം ഉണ്ടായതായി ഇസ്രേലി സൈന്യം അറിയിച്ചു.
ഇതോടൊപ്പം ഇറാനും ലബനനിലെ ഹിസ്ബുള്ളയും വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി ഇസ്രയേലിന് നേരെ ആക്രമണം തുടർന്നതായും റിപ്പോർട്ടുകളുണ്ട്.
ഇസ്രയേലിന്‍റെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപവും ബീർ ഷെബ മേഖലയിലും മൂന്ന് തവണയാണ് അപായ സൈറണുകൾ മുഴങ്ങിയത്.
2014 മുതൽ യെമന്‍റെ തലസ്ഥാനമായ സന നിയന്ത്രിക്കുന്നത് ഇറാന്‍റെ പിന്തുണയുള്ള ഹൂതി വിമതരാണെങ്കിലും, ശനിയാഴ്ച നടന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്തം അവർ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല.
2015 മുതൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുമായി യുദ്ധത്തിലായിരുന്ന ഹൂതികൾ, നിലവിലെ താത്കാലിക വെടിനിർത്തൽ കാരണം ഇതുവരെ ഇസ്രയേൽ വിരുദ്ധ നീക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഈ പുതിയ ആക്രമണം മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Tags : Yemen missile attack Israel Iran