നേപ്പാള്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട് നാട്ടില്‍ എത്തിയ അനില്‍ നീലാംബരിയും രാജനും
കാസര്‍ഗോഡ്: “സത്യം പറഞ്ഞാല്‍ ആ 30 മിനിറ്റ് ആണ് ജീവന് രക്ഷിച്ചത്. കാഠ്മണ്ഡുവിനു തൊട്ടടുത്ത് ഒരു ബുദ്ധക്ഷേത്രം ഉണ്ടായിരുന്നു. ടൂര്‍ പ്ലാനില്‍ ഇല്ലെങ്കിലും അവിടെ ഒന്ന് കേറാമെന്നു ഡ്രൈവര്‍ പറഞ്ഞു. അവിടെ കയറിയപ്പോള്‍ സമാധാനമായ അന്തരീക്ഷം. അങ്ങനെ അരമണിക്കൂറോളം അവിടെ ചെലവഴിച്ചു. ആ 30 മിനിറ്റിനു ജീവന്റെ വില ഉണ്ടായിരുന്നുവെന്നു പിന്നീടാണ് മനസിലായത്’’ നേപ്പാള്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട് നാട്ടില്‍ എത്തിയ അനില്‍ നീലാംബരിയും രാജനും പറഞ്ഞു.
“ഞങ്ങളുടെ മുന്നില്‍ പോയ വാഹനങ്ങളെക്കുറിച്ച് വിവരമില്ല. ഒരിക്കലും മറക്കാന്‍ കഴിയാത്ത യാത്രയായിരുന്നു ഇത്. നദിയില്‍ വെള്ളം കയറിയപ്പോള്‍ ഇതൊക്കെ സാധാരണമാണെന്നാണു പ്രദേശവാസികള്‍ പറഞ്ഞത്. പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍ ഭീകരമായ അവസ്ഥയായി. മുന്നിലൂടെ വാഹനങ്ങളും കെട്ടിട അവശിഷ്ടങ്ങളും ഒഴുകുന്നു.
എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും പകച്ചുപോയി. ഫോണില്‍ പലര്‍ക്കും റേഞ്ച് ഇല്ല. പിന്നെ വീഡിയോ കണ്ടപ്പോഴാണ് പ്രളയത്തിന്റെ വ്യാപ്തി മനസിലായത്. നദിക്കരയില്‍നിന്നു തിരിച്ചു കൊടുംകാട്ടിലൂടെ ആയിരുന്നു പിന്നീടുള്ള യാത്ര. കൂരിരുട്ടില്‍ വണ്ടി ചൂടായി നിന്നു. ആരും വണ്ടിയില്‍നിന്ന് ഇറങ്ങരുത് എന്നു പറഞ്ഞു. കാരണം വന്യജീവികളുടെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കഴിക്കാൻ ഭക്ഷണം ഇല്ല.
ആകെയുള്ളത് ആപ്പിള്‍ മാത്രമായിരുന്നു. ഭക്ഷണത്തേക്കാളും വലുത് ജീവന് ആയതുകൊണ്ട് ഭക്ഷണത്തേക്കുറിച്ച് ആരും ചിന്തിച്ചില്ല. എങ്ങനെയെങ്കിലും നാട്ടില്‍ എത്തണം എന്നായിരുന്നു ചിന്ത. അങ്ങനെ രാത്രിയില്‍ കൊടുംകാടുകള്‍ താണ്ടി ഞങ്ങള്‍ സുരക്ഷിതസ്ഥലത്ത് എത്തുകയായിരുന്നു. ഇന്ത്യ ബോര്‍ഡര്‍ എത്തിയപ്പോഴാണ് ശ്വാസം നേരേ വീണത്. നിരന്തരം കുടുംബം ബന്ധപ്പെടുന്നുണ്ടായിരുന്നു. അതുകൊണ്ട് ആശ്വാസമായി. ഏതായാലും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞു. ആശ്വാസം’’ അനില്‍ പറഞ്ഞു.
ആശങ്ക നിറഞ്ഞ മണിക്കൂറുകള്‍ക്ക് ശേഷമാണ് നേപ്പാളില്‍നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ട 36 അംഗ മലയാളി സംഘത്തിലെ അഞ്ചു കാസര്‍ഗോഡ് സ്വദേശികള്‍ നാട്ടില്‍ എത്തിയത്. ഗൊരഖ്പുര്‍ വിമാനത്താവളത്തില്‍നിന്നു ശനിയാഴ്ച വൈകുന്നേരമാണ് യാത്ര തിരിച്ചത്. ബംഗളൂരുവില്‍നിന്നു കാസര്‍ഗോട്ടേക്ക് ട്രെയിനില്‍ ആയിരുന്നു യാത്ര. 36 അംഗ മലയാളി സംഘം രണ്ടു വിമാനങ്ങളിലായാണു നാട്ടില്‍ എത്തിയത്.
കാസര്‍ഗോട്ട് നിന്നുള്ള സംഘം ബംഗളൂരുവില്‍ വിമാനം ഇറങ്ങി അവിടെനിന്നു ട്രെയിനിലുമായി നാട്ടിലെത്തി. ബാക്കിയുള്ളവര്‍ ഇന്നലെ പുലര്‍ച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലും ഇറങ്ങി. പെരിയ ഗവ. പോളിടെക്നിക്ക് കോളജ് അധ്യാപകന് ചെറുവത്തൂര്‍ സ്വദേശി രാജന്, അധ്യാപകന് അനില്‍ നീലാംബരി, റിട്ട. എസ്ഐ പ്രദീപ് കുമാര്‍, റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥന് കരുണാകരന്, രാജീവന് എന്നിവരാണ് കാസര്ഗോട്ടുനിന്നുള്ള സംഘത്തിലുണ്ടായിരുന്നത്.
എറണാകുളത്തു നിന്നു ട്രാവല്‍ ഏജന്‍സി വഴി 36 പേരാണ് 23നു നേപ്പാളിലേക്ക് യാത്ര പോയത്. വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം 25നു കാഠ്മണ്ഡുവില്‍ എത്തിയ സംഘം അവിടെ തുടര്‍ന്നു. കാഠ്മണ്ഡുവില്‍നിന്നു പൊക്കാരയിലേക്കുള്ള യാത്രയ്ക്കിടെയാണ് മിന്നല്‍പ്രളയം ഉണ്ടായത്.
Tags : Deepika DeepikaNewspaper BreakingNews 30 Minutes Worth a Life