കൊച്ചി: കാലാവധി അവസാനിച്ചതോടെ അഞ്ചു വർഷക്കാലത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി ലോക്നാഥ് ബെഹ്റ പടിയിറങ്ങി. ഇന്നലെ കൊച്ചി മെട്രോ ആസ്ഥാനത്തു തന്റെ വിടവാങ്ങൽ പ്രസംഗത്തിനുശേഷം സഹപ്രവർത്തകർക്ക് നന്ദി പറഞ്ഞാണ് അദ്ദേഹം യാത്രയായത്.
കൊച്ചി മെട്രോയിലെ പ്രതിദിനയാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താനായത് അഭിമാനനേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി. പദവി ഏറ്റെടുക്കുമ്പോൾ പ്രതിദിന യാത്രക്കാർ 15,000 മാത്രമായിരുന്നു. രാജ്യത്തും അന്താരാഷ്ട്രതലത്തിലും ശ്രദ്ധ നേടിയ കൊച്ചി വാട്ടർ മെട്രോ പദ്ധതി വിജയകരമായി നടപ്പാക്കി.
നാലു വർഷമായി മെട്രോ പ്രവർത്തനം ലാഭത്തിലാണ്. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം 53 കോടി രൂപയുടെ പ്രവർത്തനലാഭം നേടാൻ കെഎംആർഎലിനായി. കൊച്ചി മെട്രോ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനൊപ്പം നെടുമ്പാശേരി എയർപോർട്ട് വഴി കടന്നുപോകുന്നതിനുള്ള മൂന്നാം ഘട്ടത്തിനായുള്ള ഡിപിആറും സർക്കാരിനു കൈമാറി. ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാകും.
തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ഡിപിആറും സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണറായാണു കൊച്ചിയിൽ സേവനം ആരംഭിച്ചത്. പിന്നീട് കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി നാലു വർഷം സേവനമനുഷ്ഠിച്ചു. കൊച്ചി തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും കൊച്ചിയും കൊച്ചിക്കാരും എന്നും ഹൃദയത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Tags : Deepika DeepikaNewspaper BreakingNews Memories came flooding back