തിരുവനന്തപുരം: പിഎസ്എൽവിയുടെ തുടർപരാജയങ്ങളിൽ അന്വേഷണം നടത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തിരുവനന്തപുരത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് അദ്ദേഹം തലസ്ഥാനത്ത് എത്തിയതെന്നാണ് സൂചന.
തുമ്പയിലെ വിഎസ്എസ്എസിയിലെത്തിയ ഡോവൽ ശാസ്ത്രജ്ഞരെയടക്കം കണ്ട് വിവരങ്ങൾ ശേഖരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടായിരുന്നു. ഡൽഹിയിൽ മടങ്ങിയെത്തിയ ഡോവൽ അന്വേഷണ റിപ്പോർട്ടും സമർപ്പിച്ചു.
തുടർ പരാജയങ്ങളിൽ അട്ടിമറിയില്ലെന്നാണ് സൂചന. എന്നാൽ വീഴ്ചയുടെ കാരണങ്ങൾ എന്താണെന്നതു സംബന്ധിച്ചുള്ള വിലയിരുത്തലുകൾ നടത്തിയിട്ടുണ്ട്. ഐഎസ്ആർഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനം പിഎസ്എൽവി തുടർച്ചയായി രണ്ടാം തവണയും പരാജയപ്പെട്ടത് കേന്ദ്ര സർക്കാരിനെ ആശങ്കയിലാക്കിയിരുന്നു.
കഴിഞ്ഞവർഷം മേയിലെ പിഎസ്എൽവി-സി 61 വിക്ഷേപണം പരാജയപ്പെട്ടിരുന്നു. ജനുവരി 12ന് നടന്ന രണ്ടാം വിക്ഷേപണവും പരാജയമായിരുന്നു. വിദേശത്തു നിന്നുള്ളവ ഉൾപ്പെടെ 16 ഉപഗ്രഹങ്ങൾ വഹിച്ച പിഎസ്എൽവി-സി62 ദൗത്യം ലക്ഷ്യം കാണാതെ തകരുകയായിരുന്നു.
ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ അന്വേഷയും റോക്കറ്റിലുണ്ടായിരുന്നു. പിഎസ്എൽവിയുടെ പരാജയങ്ങളെക്കുറിച്ച് അന്വേഷണം നടത്താറുണ്ടെങ്കിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നേരിട്ടെത്തുന്നത് ആദ്യമാണ്.
Tags : Ajit doval Thiruvananthapuram vssc