കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി വിട്ട മുതിർന്ന സിപിഎം നേതാവ് ടി.കെ.ഗോവിന്ദൻ. പി.പി. ദിവ്യയോടും പി.കെ. ശ്യാമളയോടും പാർട്ടി ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് ഗോവിന്ദൻ ആരോപിച്ചു.
ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ ജീവനൊടുക്കിയ സംഭവം വാർത്താസമ്മേളനത്തിൽ ചർച്ചയാക്കിയാണ് ടി.കെ.ഗോവിന്ദൻ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചത്. സാജന്റെ മരണത്തിന് ഉത്തരവാദി പി.കെ, ശ്യാമളയാണെന്ന പ്രചാരണം ശക്തമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
പി.കെ. ശ്യാമളയുടെ നിലപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഗോവിന്ദൻ ആരോപിച്ചു. പാർട്ടി ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും പി. ജയരാജനെപ്പോലുള്ള നേതാക്കളെ പാർട്ടി ബോധപൂർവ്വം ഒതുക്കുകയാണെന്നും ഗോവിന്ദൻ അറിയിച്ചു.
കെ.കെ. ശൈലജയെ മട്ടന്നൂരിൽ നിന്ന് മാറ്റിയത് ഒതുക്കാനാണോ എന്ന് സംശയമുണ്ടെന്നും ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ബിജെപിയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് അറിയിച്ച ഗോവിന്ദൻ യുഡിഎഫ് ഉൾപ്പെടെയുള്ള മറ്റാർക്കും തന്നെ പിന്തുണയ്ക്കാമെന്നും കൂട്ടിച്ചേർത്തു.
Tags : tk govindan cpm kannur p jayarajan kk shylaja