തിരുവനന്തപുരം: സുപ്രീംകോടതി മാർഗനിർദേശങ്ങൾ ബോധപൂർവം അവഗണിച്ച പോലീസ് വീഴ്ചയിൽ ടി.ജി. മോഹൻ ദാസിന് കോടതി ജാമ്യം അനുവദിച്ചു. അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് മിഥുൻ ഗോപിയാണ് ജാമ്യം അനുവദിച്ചത്.
ജാമ്യമില്ലാത്ത കുറ്റം ചെയ്യുന്ന പ്രതിക്ക് ആദ്യം നോട്ടീസ് നൽകണമെന്ന സുപ്രീംകോടതി മാർഗനിർദേശമാണു സൈബർ പോലീസ് അവഗണിച്ചത്. ഇക്കാര്യം ബോധപൂർവം ചെയ്തതാണെന്നു റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാണ്.
നോട്ടീസ് നൽകിയാൽ പ്രതി ഒളിവിൽ പോകുമെന്ന തൊടുന്യായമാണു റിമാൻഡ് റിപ്പോർട്ടിൽ പോലീസ് ഉയർത്തിയത്. നടപടിക്രമങ്ങളിലെ ഗുരുതര വീഴ്ച മോഹൻദാസിനു ജാമ്യത്തിനു വഴിയൊരുക്കുന്നപോലെ ആകുകയും ചെയ്തു.
പോലീസ് പ്രത്യേക കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ലെന്നും കേസ് രജിസ്റ്റർ ചെയ്ത് 11 ദിവസമായിട്ടും പോലീസ് മോഹൻദാസിന് എന്തെങ്കിലും തരത്തിലുള്ള നോട്ടീസ് നൽകിയിട്ടില്ലെന്നും മോഹൻദാസിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ജാമ്യത്തിന് കർശന ഉപാധികളാണു കോടതി നിർദേശിച്ചിട്ടുള്ളത്. ചൊവ്വാഴ്ച മുതൽ മൂന്നു ദിവസം തുടർച്ചയായി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാക്കണം. രണ്ടുമാസം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഒപ്പിടണം.
സമാന കേസിൽ പ്രതിയാകാൻ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരായി അന്വേഷണവുമായി പൂർണമായും സഹകരിക്കണം എന്നിവയാണ് പ്രധാന കോടതി നിർദേശങ്ങൾ.
ഡോ. റാമിന്റെ അറസ്റ്റിൽ വീഴ്ച; സർക്കാരിനു വീണ്ടും വിമർശനം
കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ ആദ്യം അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തതിൽ സർക്കാരിനെ വിമർശിച്ചു ഹൈക്കോടതി. പ്രതിക്കു രക്ഷപ്പെടാനാകുംവിധം അറസ്റ്റിൽ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി സുധീർ കല്ലനെ സസ്പെൻഡ് ചെയ്യാത്ത നടപടിയെയാണു ജസ്റ്റീസ് എ. ബദറുദ്ദീൻ വിമർശിച്ചത്. ഇക്കാര്യത്തിൽ ഒരാഴ്ചയ്ക്കകം നിലപാടറിയിക്കാൻ കോടതി നിർദേശിച്ചു.
നടപടിക്രമങ്ങൾ പാലിച്ച് പോലീസ് രണ്ടാമത് അറസ്റ്റ് ചെയ്ത റാം ഇപ്പോൾ റിമാൻഡിലാണ്. ഹർജി വീണ്ടും 17ന് പരിഗണിക്കും. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ് ചെയ്തതിനാൽ റാമിനെ സെഷൻസ് കോടതി ആദ്യം വിട്ടയച്ച സംഭവത്തിൽ അതിരൂക്ഷ വിമർശനം ഉന്നയിച്ച കോടതി, നേരത്തേ ഈ ഉദ്യോഗസ്ഥനെതിരേ അടിയന്തര നടപടിക്കും നിർദേശിച്ചിരുന്നു.
എന്നാൽ, വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും ഇതിനായി ഉദ്യോഗസ്ഥരുടെ പാനലിനെ നിയോഗിക്കുമെന്നുമാണ് സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചത്. അച്ചടക്കനടപടി ഇതിനുശേഷമാകും ഉണ്ടാകുകയെന്നും വ്യക്തമാക്കി.
വയനാട് ജില്ലാ പോലീസ് മേധാവി നടത്തിയ പ്രാഥമികാന്വേഷണത്തിൽ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നു കണ്ടെത്തിയ സാഹചര്യത്തിൽ സസ്പെൻഷനല്ലേ ആദ്യം വേണ്ടതെന്ന് കോടതി ചോദിച്ചു. നടപടികൾ പൂർത്തിയാക്കാതെ സസ്പെൻഡ് ചെയ്താൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തേക്കുമെന്ന് സർക്കാർ പറഞ്ഞു.
Tags : Boar trap Young man electric shock