കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ലോട്ടറിവില്പന വഴിയുള്ള വരുമാനത്തിൽനിന്ന് 324.62 കോടി രൂപ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കാരുണ്യ ചികിത്സാനിധിയിലേക്കു കൈമാറി. 2021-22ൽ 44.22 കോടിയാണ് ഈയിനത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കു നൽകിയത്. മറ്റു വർഷങ്ങളിലെ കണക്ക് ഇങ്ങനെ: 2022-23: 70 കോടി, 2023-24: 50 കോടി, 2024-25: 86.10 കോടി, 2025-26: 74.30 കോടി.
സമ്മാനവിതരണവും കമ്മീഷനും മറ്റു പ്രവർത്തനച്ചെലവുകൾക്കുംശേഷം ഇക്കാലയളവിൽ ട്രഷറിയിലേക്ക് അടച്ചത് 5,654 കോടി രൂപയാണ്. ഭാഗ്യക്കുറി വരുമാനം സർക്കാരിന്റെ പൊതു ട്രഷറി അക്കൗണ്ടിലേക്കാണ് വകയിരുത്തുന്നത്. വിവിധ ബംപറുകളുടെയുൾപ്പെടെ ലോട്ടറി സമ്മാനത്തുക കാര്യമായി വർധിപ്പിച്ചതു വില്പന വർധിക്കാൻ കാരണമായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഓരോ വർഷവും ലോട്ടറിവില്പനയിലെ വരുമാനത്തിൽ വർധനവുണ്ടായെന്നും ഭാഗ്യക്കുറി വകുപ്പ് പുറത്തുവിട്ട രേഖകളിൽ പറയുന്നു.
സമ്മാനത്തുക കൈപ്പറ്റിയിട്ടില്ലാത്ത ടിക്കറ്റുകളുടെ കണക്കുകൾ ക്രോഡീകരിച്ചു സൂക്ഷിക്കുന്നില്ലെന്ന് പൊതുപ്രവർത്തകൻ രാജു വാഴക്കാലയ്ക്കു വിവരാവകാശ നിയമപ്രകാരം നൽകിയ രേഖകളിൽ വ്യക്തമാക്കുന്നു. വ്യവഹാരങ്ങളുള്ളവയൊഴികെ കൃത്യമായ രേഖകളെത്തിച്ച എല്ലാ സമ്മാനാർഹർക്കും സമ്മാനത്തുക വിതരണം ചെയ്തെന്നാണു ഭാഗ്യക്കുറി വകുപ്പിന്റെ വിശദീകരണം.
കേരളത്തിലെ ഭാഗ്യക്കുറി ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനം (30 കോടി) നൽകുന്ന തിരുവോണം ബംപർ ഇന്നലെയാണ് ഏജന്റുമാരിലേക്കെത്തിയത്.
500 രൂപ വിലയുള്ള ബംപറിന്റെ 90 ലക്ഷം ടിക്കറ്റുകൾ വില്പനയ്ക്കെത്തും. സംഭാവന കോടി
Tags : Contribution 324.62 Karunya Lottery