റാഞ്ചി: ജാർഖണ്ഡിലെ മുൻ പിഎസ്സി ചെയർപേഴ്സൺ എൽ. ഖിയാംഗ്തെയെ സിഐഡി ഇന്നലെ അറസ്റ്റ് ചെയ്തു. സർക്കാർ നിയമന പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് ഖിയാംഗ്തെയെ അറസ്റ്റ് ചെയ്തതെന്ന് സിഐഡി അഡീഷണൽ ഡയറക്ടർ ജനറൽ മനോജ് കൗശിക് അറിയിച്ചു.
1988 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ഖിയാംഗ്തെ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ജെപിഎസ്സി ചെയർപേഴ്സണായി ചുമതലയേറ്റത്.
കഴിഞ്ഞ ജൂലൈ 22നു രാജിവയ്ക്കേണ്ടിയും വന്നു. ജൂലൈ 28നു ശേഷം നാലു തവണയാണു ഖിയാംഗ്തെയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ക്രമക്കേടുകൾ സംബന്ധിച്ച സമരങ്ങളെത്തുടർന്ന് മൂന്നു പിഎസ്സി അംഗങ്ങൾ രാജിവച്ചതിനു തൊട്ടടുത്ത ദിവസമാണ് ചെയർപേഴ്സന്റെ അറസ്റ്റ് .
ഖിയാംഗ്തെകൂടി അറസ്റ്റിലായതോടെ ഈ കേസിൽ സിഐഡി അറസ്റ്റ് ചെയ്തവരുടെ എണ്ണം 20 ആയി. ക്രമക്കേടുമായി ബന്ധപ്പെട്ട് ഔദ്യോഗിക വസതിയിലടക്കം വിവിധ സ്ഥലങ്ങളിൽ സിഐഡി പരിശോധന നടത്തുന്നതിന് ഒരു ദിവസം മുൻപാണ് ഖിയാംഗ്തെ ചെയർപേഴ്സൺ സ്ഥാനം രാജിവച്ചത്.
കഴിഞ്ഞ ദിവസം രാജിവച്ച മൂന്ന് ജെപിഎസ്സി അംഗങ്ങളോടും ചോദ്യംചെയ്യലിന് ഹാജരാകാൻ സിഐഡി നിർദേശിച്ചിട്ടുണ്ട്. അജീത ഭട്ടാചാര്യ, ജമാൽ അഹമ്മദ്, ആനിമ ഹൻസ്ദ എന്നിവർക്ക് സമയം നൽകി സമൻസ് അയയ്ക്കുകയായിരുന്നു. 2021 സെപ്റ്റംബറിലാണ് ഇവരെ പിഎസ്സി അംഗങ്ങളായി നിയമിച്ചത്.
Tags : Former PSC Chairperson Deepika DeepikaNewspaper BreakingNews