കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) പ്രസിഡന്റായിരുന്ന ജാസ്മിന് ഷാ വിദേശത്തുനിന്ന് ഹവാലപ്പണം കടത്തിയെന്ന പരാതിയിലും ഇഡി അന്വേഷണമുണ്ടാകും.
കോവിഡ് കാലത്തു വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ നഴ്സുമാരെ നാട്ടിലെത്തിക്കുന്നതിന്റെ പേരില്‍ കോടികള്‍ സമാഹരിച്ചെന്നാണു പരാതി.
കൊച്ചി പറവൂര്‍ സ്വദേശി എം.ആര്. അജയനാണു ജാസ്മിന് ഷായുടെ ഹവാല കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നേരത്തേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ക്കു പരാതി നല്‍കിയത്.
സൗദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു സമാഹരിച്ച തുക ഉപയോഗിച്ചു ജാസ്മിന് ഷാ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 30 കോടിയുടെ വസ്തുവകകൾ വാങ്ങിയെന്നു പരാതിയില്‍ പറയുന്നു.
കൊച്ചി നെട്ടൂര്‍ സ്വദേശി മുഹമ്മദ് അലിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെയും മലപ്പുറം സ്വദേശികളായ ഷമീര്‍, അഷ്റഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ട്രാവല്‍സിന്റെയും പേരുകളിലാണ് നഴ്സുമാരെ നാട്ടിലെത്തിക്കുന്നതിനുള്ള ഡോക്യുമെന്റേഷനുകള്‍ നടത്തിയത്.
ഇതിലൂടെ കോടികളുടെ ഹവാല ഇടപാടുകള്‍ നടന്നെന്നും അനധികൃത പണശേഖരണവും വിനിയോഗവും സംബന്ധിച്ചു വിശദമായ അന്വേഷണം വേണമെന്നും ഇഡിക്കു നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ആരോപണം നേരിട്ട മുന്‍ എംഎല്‍എ എം.കെ. കണ്ണനുമായി ജാസ്മിന് ഷായ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും പരാതിക്കാരന് ആരോപിച്ചിരുന്നു. ജാസ്മിന് ഷായുടെ ഹവാല ഇടപാടില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിലും എം.ആര്. അജയന് ഹര്‍ജി നല്‍കിയിട്ടുണ്ട്.
യുഎന്‍എ ഫണ്ട് തട്ടിപ്പുകേസില്‍ ജാസ്മിന് ഷായുടെയും കൂട്ടാളികളുടെയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ജാസ്മിന് ഷായ്ക്കു പുറമെ ഭാര്യ ഷബ്ന, അസോസിയേഷന് മുന്‍ ഭാരവാഹികളായ ബിബിന്‍ എന്‍. പോള്‍, ഷോബി ജോസഫ് എന്നിവരുടെ അഞ്ച് വസ്തുവകകളും നാല് ഫിക്സ്ഡ് ഡെപ്പോസിറ്റുകളും ഉള്‍പ്പെടെ ഏകദേശം 1.44 കോടിയുടെ സ്വത്തുക്കളാണു കണ്ടുകെട്ടിയത്. മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ ഭൂമിയും ഫ്ലാറ്റുകളും കണ്ടുകെട്ടി.
അസോസിയേഷന്റെ പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ആഡംബരവസ്തുക്കള്‍ വാങ്ങാനും ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണു നടപടി. ഈ കേസില്‍ ഇഡിയുടെ വിശദമായ അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇഡിയെ ഉപയോഗിച്ചു തങ്ങളെ ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് ജാസ്മിൻ ഷാ പ്രതികരിച്ചു.
Tags : ED investigate complaint Jasmine Shah UNA money laundering