കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ലൈസൻസുള്ള തോക്കുകളെല്ലാം പോലീസ് സ്റ്റേഷനുകളിൽ വിശ്രമത്തിലായി. ഇതോടെ കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ ഷൂട്ടർമാർക്കു വെടിവച്ചുകൊല്ലാൻ കഴിയാത്ത നിലയാണ്.
തെരഞ്ഞെടുപ്പും വോട്ടെണ്ണലും കഴിഞ്ഞ് ആഴ്ചകൾക്കു ശേഷം മാത്രമാകും ഇനി തോക്കുകൾ തിരികെ ലഭിക്കുക. അപ്പോഴേക്കും മഴക്കാലം തുടങ്ങാറാകും. ഈ വേനലിൽ കപ്പക്കൃഷിയും പച്ചക്കറിയുമൊക്കെ കാട്ടുപന്നികൾ നശിപ്പിക്കുമ്പോൾ കർഷകർ നിസഹായരായി നോക്കിനിൽക്കേണ്ടിവരും.
ബാങ്കുകളിലെ സുരക്ഷാ ജീവനക്കാർക്കും ഷൂട്ടിംഗ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും മാത്രമാണു തെരഞ്ഞെടുപ്പുകാലത്ത് തോക്കുകൾ പോലീസ് സ്റ്റേഷനുകളിൽ സറണ്ടർ ചെയ്യുന്നതിൽനിന്ന് ഇളവ് അനുവദിച്ചിട്ടുള്ളത്. കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ ലൈസൻസുള്ളവർക്ക് ഈ ഇളവ് ബാധകമാക്കിയിട്ടില്ല.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുകാലത്ത് സറണ്ടർ ചെയ്ത തോക്കുകൾ തിരികെ ലഭിക്കാൻ ആഴ്ചകളോളം താമസിച്ചതാണ്. അതുകഴിഞ്ഞ് കഷ്ടിച്ച് രണ്ടുമാസമാകുമ്പോഴാണു വീണ്ടും സറണ്ടർ ചെയ്യേണ്ട നിലയായത്.
വേനൽക്കാലത്ത് വെള്ളം നനയ്ക്കുന്ന വാഴത്തോട്ടങ്ങളും കമുകിൻതോട്ടങ്ങളുമെല്ലാം രാത്രിയിൽ കാട്ടുപന്നിക്കൂട്ടങ്ങൾ കുത്തിമറിക്കുന്നുണ്ട്. മലയോരമേഖലയിൽ മാത്രമല്ല തീരദേശ പഞ്ചായത്തുകളിൽ വരെ ഇപ്പോൾ കാട്ടുപന്നികൾ പതിവുകാഴ്ചയായി മാറിക്കഴിഞ്ഞു. പഞ്ചായത്തുകളുടെ നിയന്ത്രണത്തിൽത്തന്നെ ഷൂട്ടർമാരെ നിയോഗിച്ചതോടെ ചിലയിടങ്ങളിലെങ്കിലും കാട്ടുപന്നിശല്യം അല്പം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നതാണ്. ഇതാണ് ഇപ്പോൾ വീണ്ടും താളംതെറ്റുന്നത്.
തോക്കുകൾ സറണ്ടർ ചെയ്യുന്ന കാര്യത്തിൽ ബാങ്ക് സുരക്ഷാജീവനക്കാർക്കു നൽകുന്ന ഇളവ് കാട്ടുപന്നികളെ വെടിവയ്ക്കാൻ ലൈസൻസുള്ള ഷൂട്ടർമാർക്കു കൂടി അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കർഷകക്ഷേമത്തിന്റെ കാര്യത്തിൽ സർക്കാരുകൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ഇതിനു തെരഞ്ഞെടുപ്പുകമ്മീഷന്റെ അനുമതി നേടിയെടുക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നും അവർ ആവശ്യപ്പെടുന്നു.
Tags : Guns police station Wild boars enjoy voting season