ഹൈക്കോടതി ഫയൽചിത്രം
കൊച്ചി: ഭൂമി തരംമാറ്റ അപേക്ഷകളിലെ കോടതി ഉത്തരവുകൾ തുടർച്ചയായി അവഗണിച്ച മൂവാറ്റുപുഴ ആർഡിഒയ്ക്ക് ഹൈക്കോടതി 25,000 രൂപ പിഴ വിധിച്ചു. എറണാകുളം ചേരാനല്ലൂർ സ്വദേശി മനു ആന്റണി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഇടപെടൽ.
കോടതിയിൽ സത്യവാംഗ്മൂലം സമർപ്പിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ ആർഡിഒ, ഈ വീഴ്ചയ്ക്ക് സർക്കാർ അഭിഭാഷകനെ പഴിചാരാൻ ശ്രമിച്ചതിനെയും കോടതി രൂക്ഷമായി വിമർശിച്ചു. മനു ആന്റണി തന്റെ ഭൂമി ഡേറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ നൽകിയ ഫോം-5 അപേക്ഷ, കണയന്നൂർ താലൂക്കിൽ ഉദ്യോഗസ്ഥൻ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് തള്ളിക്കളഞ്ഞിരുന്നു.
ഫോം-5 അപേക്ഷകൾ പരിഗണിക്കുമ്പോൾ നേരിട്ട് സ്ഥലപരിശോധന നടത്തണമെന്നോ അല്ലെങ്കിൽ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ചട്ടപ്രകാരമുള്ള ഉപഗ്രഹ ചിത്രങ്ങളും മറ്റ് ആധികാരിക രേഖകളും പരിശോധിച്ച് വ്യക്തമായ കാരണങ്ങളോടെയുള്ള ഉത്തരവ് (സ്പീക്കിംഗ് ഓർഡർ) പുറപ്പെടുവിക്കണമെന്നും ഹൈക്കോടതിയുടെ കർശന നിർദേശമുണ്ടായിരുന്നു. എന്നാൽ ഈ നിയമവ്യവസ്ഥകളോ കോടതി ഉത്തരവുകളോ പാലിക്കാതെയാണ് അപേക്ഷ വീണ്ടും തള്ളിയത്.
ഇതിനെതിരെ ഹർജിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിഷയത്തിൽ വിശദീകരണം നൽകിക്കൊണ്ട് സത്യവാംഗ്മൂലം സമർപ്പിക്കാനും നേരിട്ട് ഹാജരാകാനും കോടതി ആർഡിഒയ്ക്ക് നിർദേശം നൽകിയെങ്കിലും അതും പാലിക്കാൻ തയാറായില്ല. തുടർന്നാണ് കോടതി പിഴ ചുമത്തിക്കൊണ്ടുള്ള ഉത്തരവിട്ടത്.
Tags : High Court Muvattupuzha RDO Deepika DeepikaNewspaper Headlines