x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും പ്രശ്നമില്ല, രാഹുലിനെ വിളിച്ചിരുന്നു: രമേശ് പിഷാരടി

കൊച്ചി ബ്യൂറോ
Published: March 18, 2026 10:32 AM IST | Updated: March 18, 2026 10:59 AM IST

കൊച്ചി: പാലക്കാട്ടെ ജനങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനുമാണ് താന്‍ പ്രാധാന്യം നല്‍കുകയെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രമേഷ് പിഷാരടി. പാലക്കാട് എംഎല്‍എമാരായിരുന്ന ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും കൊണ്ടുവന്ന വികസനങ്ങളുടെ തുടര്‍ച്ച ഏറ്റവും ഭംഗിയായി ചെയ്യുമെന്നും പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു. ലൈംഗികാതിക്രമ കേസില്‍ പെട്ടെങ്കിലും രാഹുല്‍ ഒരുപാട് വികസന പദ്ധതികള്‍ കൊണ്ടുവന്നുവെന്ന് എണ്ണിപ്പറഞ്ഞു കൊണ്ടാണ് പിഷാരടി സംസാരിച്ചത്.

'എന്‍റെ പ്രചാരണം കൂടുതലും ജനങ്ങളെ കാണുക, പരിചയപ്പെടുക, നേരിട്ട് വോട്ട് അഭ്യര്‍ഥിക്കുക എന്ന രീതിയില്‍ തന്നെ ആയിരിക്കും. പ്രചാരണത്തിന് പ്രത്യേകം തന്ത്രങ്ങള്‍ ഒന്നും ഉപയോഗിക്കില്ല. എന്നെ ജനങ്ങള്‍ക്ക് അധികം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല എന്നാണ് വിശ്വാസം. വളരെ പരിമിതമായ സമയം മാത്രമേയുള്ളു. ഞാന്‍ ഇന്നയാളാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തണ്ട കാര്യമില്ല എന്നതാണ് എനിക്ക് ഉപകാരമായി മാറുന്ന കാര്യം.

എനിക്ക് മുമ്പ് വന്ന എംഎല്‍എമാര്‍, ഷാഫി അവിടെ ഒരുപാട് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. തുടര്‍ന്നു വന്ന രാഹുലും ആ മേഖലയില്‍ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അവരെല്ലാം കൊണ്ടുവന്ന നല്ല കാര്യങ്ങളുടെ തുടര്‍ച്ച ഏറ്റവും ഭംഗിയായി ചെയ്യും. പാലക്കാടുള്ള ജനങ്ങളുടെ ശാരീരികമായ ആരോഗ്യത്തിനും മാനസികമായ സന്തോഷത്തിനുമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുക.

ലൈംഗികാതിക്രമ കേസില്‍ ഞാന്‍ രാഹുലിനെ പിന്തുണച്ചു എന്നത് വെറുമൊരു തലക്കെട്ട് മാത്രമാണ്. പാലക്കാട് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍, രാഹുലിന്‍റെ പ്രചാരണത്തിന് പോയ ഒരാള്‍ എന്ന നിലയില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതാണ്. ആ സമയത്ത് രാഹുലിനെതിരെ പോലീസില്‍ പരാതി ഉണ്ടായിരുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ വന്ന ആരോപണങ്ങള്‍ മാത്രം നില്‍ക്കുന്ന കാലത്താണ് പ്രതികരിച്ചത്.

ആരോപണം വന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി നടപടി എടുത്തിരുന്നു. എംഎല്‍എ സ്ഥാനം രാജി വയ്ക്കുക എന്നത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ് അതില്‍ അഭിപ്രായമില്ല എന്ന് ഞാന്‍ പറഞ്ഞതാണ് പിന്തുണ എന്ന വാക്ക് വച്ച് വന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന വ്യക്തിയുടെ കേസ് കോടതിയിലാണ്. അതിന്‍റെ വിധി വരും. എന്നാല്‍ എല്ലാ പഞ്ചായത്തിലും ഓഡിറ്റോറിയം ഉണ്ടാവുന്ന ഒരു പദ്ധതി കൊണ്ടുവന്നു. ഒന്നര വര്‍ഷം കൊണ്ട് ഏകദേശം 13 വീടുകള്‍ രാഹുല്‍ അവിടെ വച്ചു കൊടുത്തു. ബാക്കി എട്ടോ പത്തോ വീടുകളുടെ പദ്ധതി പകുതിക്ക് നില്‍ക്കുകയാണ്. ആ പദ്ധതികള്‍ക്ക് എതിരാണെന്ന് പറഞ്ഞ് മാറാന്‍ പറ്റില്ല. നല്ല കാര്യങ്ങള്‍ എല്ലാം ഏറ്റെടുത്ത് മുന്നിലേക്ക് പോവുക എന്നതാണ് തന്‍റെ ഉദ്ദേശ്യമെന്നും രമേഷ് പിഷാരടി പറഞ്ഞു.

 

Tags : Ramesh Pisharadi udf election

Recent News

Corehub Up